രഞ്ജി ട്രോഫി: കേരളം നാളെ ഝാര്‍ഖണ്ഡിനെ നേരിടും

മലപ്പുറം: ഈ സീസണിലെ രഞ്ജി ട്രോഫിയില്‍ കേരളത്തിന്‍െറ ഹോം മത്സരങ്ങള്‍ക്ക് പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച തുടക്കമാവും. നാളെ മുതല്‍ നാല് ദിവസങ്ങളിലായി ഝാര്‍ഖണ്ഡുമായാണ് ആദ്യ മത്സരം. നവംബര്‍ ഏഴുമുതല്‍ 10 വരെ ത്രിപുരയുമായും 23 മുതല്‍ 26 വരെ സൗരാഷ്ട്രയുമായും ഡിസംബര്‍ ഒന്ന് മുതല്‍ നാലുവരെ ഹിമാചല്‍ പ്രദേശുമായുമാണ് കേരളത്തിന്‍െറ ഹോം മത്സരങ്ങള്‍.
പി. ബാലചന്ദ്രന്‍െറ പരിശീലനത്തിന് കീഴിലിറങ്ങുന്ന കേരള ടീമിനെ ഇന്ത്യന്‍ താരം സഞ്ജു വി. സാംസണ്‍ നയിക്കും. ഇന്ത്യന്‍ താരം വരുണ്‍ ആരോണ്‍ ആണ് ഝാര്‍ഖണ്ഡ് ക്യാപ്റ്റന്‍. ഗ്രൂപ് ‘സി’യില്‍ നിലവില്‍ രണ്ട് കളികളില്‍നിന്നായി ആറ് പോയന്‍േറാടെ കേരളം നാലാമതാണ്. ജമ്മു, ഹൈദരാബാദ് ടീമുകള്‍ക്കെതിരായ മത്സരങ്ങളിലെ ഇന്നിങ്സ് ലീഡാണ് മൂന്നുപോയന്‍റ് വീതം കേരളത്തിന് സമ്മാനിച്ചത്. ഝാര്‍ഖണ്ഡിന് പോയന്‍െറാന്നുമില്ല. സഞ്ജയ് ഹസാരെയും സഞ്ജീവ് ദുവയുമാണ് മത്സരം നിയന്ത്രിക്കുക. മുന്‍ ഇന്ത്യന്‍താരം പങ്കജ് ധര്‍മാനിയാണ് മാച്ച് റഫറി.
മൂന്ന് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് രഞ്ജി മത്സരങ്ങള്‍ പെരിന്തല്‍മണ്ണയിലേക്കത്തെുന്നത്. 2010ല്‍ രണ്ടും 2012ല്‍ നാലും രഞ്ജി മത്സരങ്ങള്‍ക്ക് പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയം വേദിയായിരുന്നു. കേരള, ഝാര്‍ഖണ്ഡ് ടീമുകള്‍ കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.