കൊളംബോ ടെസ്റ്റ്: ഇന്ത്യ 393ന് പുറത്ത്; ശ്രീലങ്ക മൂന്നിന് 140

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍െറ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 393 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിങ്സില്‍ മറുപടി ബാറ്റിങ് ആരംഭിച്ച ലങ്ക മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് നേടി. വിടവാങ്ങല്‍ ടെസ്റ്റ് കളിക്കുന്ന കുമാര്‍ സംഗക്കാര 32 റണ്‍സെടുത്തു പുറത്തായി. ഓപണര്‍ കുശാല്‍ സില്‍വ 51 റണ്‍സെടുത്തു. കളി അവസാനിക്കുമ്പോള്‍ 28 റണ്‍സെടുത്ത് തിരിമാനെയും 19 റണ്‍സെടുത്ത ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസും ആണ് ക്രീസില്‍.

ആറ് വിക്കറ്റ് നഷ്ടത്തില്‍ 319 എന്ന നിലയിലാണ് ഇന്ത്യ വെള്ളിയാഴ്ച ബാറ്റിങ് ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ ആര്‍.അശ്വിനെ നഷ്ടപ്പെട്ടെങ്കിലും വൃദ്ധിമാന്‍ സാഹ അര്‍ധസെഞ്ച്വറിയുലൂടെ സ്കോര്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചു. സാഹ 56 റണ്‍സെടുത്തു. 24 റണ്‍സെടുത്ത അമിത് മിശ്ര പുറത്തായതോടെ ഇന്ത്യന്‍ പതനം പൂര്‍ണമായി. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്ത രംഗനെ ഹെറാത്ത് നാല് വിക്കറ്റ് പിഴുതു. എയ്ഞ്ചലോ മാത്യൂസ്, ധമ്മിക പ്രസാദ്, ചമീര എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് രണ്ടാം ഓവറില്‍ തന്നെ ഓപണര്‍ കരുണരത്നെയെ നഷ്ടപ്പെട്ടു. മൂന്നാമനായി ഇറങ്ങിയ കുമാര്‍ സംഗക്കാരയും കുശാല്‍ സില്‍വയുടെ സ്കോര്‍ പതിയെ ചലിപ്പിച്ചു. സംഗയുടെ ഓരോ റണ്‍സിനും കാണികളുടെ ഭാഗത്തുനിന്നും കൈയടിയായിരുന്നു. എട്ട് ഫോറടങ്ങുന്നതാണ് സംഗക്കാരയുടെ ഇന്നിങ്സ്. അശ്വിന്‍െറ പന്തില്‍ സ്ളിപ്പില്‍ രഹാനെയുടെ മികച്ച ക്യാച്ചിലാണ് ഇതിഹാസതാരം പുറത്തായത്. ഇന്ത്യക്കുവേണ്ടി ഉമേഷ് യാദവ്, അശ്വിന്‍, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.