മലപ്പുറം: സംസ്ഥാന സ്പോർട്സ് കൗൺസിലിെൻറ സസ്പെൻഷൻ ഉത്തരവ് വന്ന് മൂന്നാംനാൾ സംസ്ഥാന വോളിബാൾ അസോസിയേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ സെക്രട്ടറി നാലകത്ത് ബഷീറിനും അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കും ഏകപക്ഷീയ ജയം. പ്രസിഡൻറ്, എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്്, ജോയൻറ് സെക്രട്ടറി, ഒളിമ്പിക് അസോസിയേഷൻ പ്രതിനിധി എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങളിലേക്ക് നടന്ന മത്സരം പേരിന് മാത്രമായിരുന്നു.
ചാർലി ജേക്കബും ബഷീറും യഥാക്രമം പ്രസിഡൻറും സെക്രട്ടറിയുമായി തുടരും. സുനിൽ സെബാസ്റ്റ്യനാണ് ട്രഷറർ. ഒരു വിഭാഗത്തിെൻറ ബഹിഷ്കരണത്തിനിടെയായിരുന്നു വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് നടന്ന 13 ജില്ലകളിൽ നിന്നുള്ള 65ൽ 55 പ്രതിനിധികളാണ് ഞായറാഴ്ച പെരിന്തൽമണ്ണയിൽ സംസ്ഥാന വോളിബാൾ അസോസിയേഷൻ ജനറൽ ബോഡിക്കെത്തിയത്.
സെക്രട്ടറി സ്ഥാനത്തേക്ക് ബഷീറിന് പുറമെ കൊല്ലം ജില്ലയിൽ നിന്നുള്ള ബി. ഷാജിയും മത്സരരംഗത്തുണ്ടായിരുന്നു. എന്നാൽ, ഷാജി തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. ഒന്നിനെതിരെ 54 വോട്ടിനാണ് ബഷീറിെൻറ ജയം.
ട്രഷററാവാൻ സുനിൽ സെബാസ്റ്റ്യന് 49 വോട്ട് ലഭിച്ചപ്പോൾ എതിരാളി ശിവകുമാറിനെ അഞ്ചുപേരാണ് പിന്തുണച്ചത്. ഒരു വോട്ട് അസാധുവായി. പി.ബി. ശിവനാണ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ്. കെ.പി. തോമസ്, ആർ. ബിജുരാജ്, വി.പി. പവിത്രൻ, പി. രാജീവൻ, വിജയമോഹൻ എന്നിവർ വൈസ് പ്രസിഡൻറുമാരും ശശിധരൻ പനമ്പിള്ളി, സി. സത്യൻ, ടി.ആർ. ബിന്നി, ഇ. സുധീർ, മാത്യു പി. ജോൺ എന്നിവർ ജോയൻറ് സെക്രട്ടറിമാരുമാണ്. സണ്ണി വി. സഖറിയയാണ് ഒളിമ്പിക് അസോസിയേഷൻ പ്രതിനിധി.
ഏറെ വിവാദങ്ങൾക്കിടെയാണ് സംസ്ഥാന അസോസിയേഷനിലേക്ക് തെരഞ്ഞടുപ്പ് നടന്നത്. പല ജില്ലകളിലെയും തെരഞ്ഞെടുപ്പ് ചട്ടപ്രകാരമല്ലെന്ന് കോടതിയും സ്പോർട്സ് കൗൺസിലും കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന അസോസിയേഷനെ കൗൺസിലിൽനിന്ന് സസ്പെൻഡ് ചെയ്തത്. തെരഞ്ഞെടുപ്പിന് കൗൺസിൽ നിരീക്ഷകനെത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.