തിരുവനന്തപുരം: കായികരംഗത്തെ മികച്ച പ്രകടനത്തിന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ നല്കുന്ന ജി.വി. രാജ പുരസ്കാരം അന്താരാഷ്ട്ര അത്ലറ്റ് അനില്‍ഡ തോമസിനും ബാഡ്മിൻറണ്‍ താരം രൂപേഷ് കുമാറിനും. മൂന്നുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2016-17 വർഷത്തെ മികച്ച പ്രകടനമാണ് ഇരുവരെയും പുരസ്കാരത്തിന് അർഹരാക്കിയതെന്ന് കായികമന്ത്രി എ.സി. മൊയ്തീൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫുട്ബാള്‍ പരിശീലകന് ഗബ്രിയേല്‍ ജോസഫിനാണ് ലൈഫ് ടൈം അച്ചീവ്മെൻറിനുള്ള ഒളിമ്പ്യന്‍ സുരേഷ് ബാബു അവാര്‍ഡ്. രണ്ടുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
സ്കൂൾതലത്തിൽ പി.യു. ചിത്രയുടെ പരിശീലകൻ എന്‍.എസ്. സിജിന്‍ (എച്ച്.എസ് മുണ്ടൂര്‍), കോളജ് തലത്തില്‍ ഫാ. പി.ടി. ജോയി (ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട) എന്നിവർ മികച്ച കായികാധ്യാപകർക്കുള്ള പുരസ്കാരം നേടി. മികച്ച കായികനേട്ടങ്ങള്‍ കൈവരിച്ച കോളജിനുള്ള പുരസ്കാരം --തലശ്ശേരി ബ്രണ്ണന്‍ കോളജ് സ്വന്തമാക്കി.
മാതൃഭൂമി’യിലെ പി.ജെ. ജോസാണ് മികച്ച സ്പോർട്സ് ജേണലിസ്റ്റ്. വി.പി. സത്യനെക്കുറിച്ച് ജിജോ ജോര്‍ജ് രചിച്ച പുസ്തകത്തിനാണ് മികച്ച കായിക പുരസ്കാരം.- സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് ടി.പി. ദാസന്, അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് അംഗം ജോര്‍ജ് തോമസ്, മുന്‍ അന്തര്‍ദേശീയ കായികതാരം കെ.എം. ബീനാമോള്‍, സായ് കേരള റീജ്യൻ ഡയറക്ടര്‍ ഡോ. ജി. കിഷോര്‍, മുന്‍ അന്തര്‍ദേശീയ കായികതാരം പി.ജെ. ജോസഫ്, മാധ്യമപ്രവര്ത്തകന് എ.എന്‍. രവീന്ദ്രദാസ്, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍കുമാര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. വാര്‍ത്തസമ്മേളനത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് ടി.പി. ദാസന്, ഡോ. ബി. അശോക്, സഞ്ജയന്‍കുമാര്‍, എം.ആര്. രഞ്ജിത് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.