വീണ്ടും മരുന്നടി; യോഗേശ്വറിെൻറ വെള്ളിമെഡൽ സ്വർണമായേക്കും

Full View

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത് ചരിത്രത്തിനരികെ. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (വാഡ) പരിശോധനാഫലം ശരിയാണെങ്കില്‍ ലണ്ടന്‍ ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായിരിക്കും യോഗേശ്വര്‍ ദത്ത്. അത് കൂടാതെ അഭിനവ് ഭിന്ദ്രക്ക് ശേഷം സ്വർണം നേടുന്ന രണ്ടാമത്തെ താരമായി യോഗേശ്വർ മാറും.

2012ല്‍ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടിയ അസര്‍ബൈജാെൻറ തൊഗ്രുല്‍ അസഗരോവ് പ്രാഥമിക ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടുവെന്ന വാര്‍ത്തയാണ് യോഗേശ്വറിന് ഗുണം ചെയ്യുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇതു സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍, വാഡ ഈ കാര്യം ഇതുവരെ യുണൈറ്റഡ് വേള്‍ഡ് റസലിങ്ങിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. തൊഗ്രുലിന്റെ സ്വര്‍ണം തിരിച്ചെടുക്കുകയാണെങ്കില്‍ ഇപ്പോള്‍ വെള്ളി മെഡലിന് ഉടമയായ യോഗേശ്വറിന് സ്വര്‍ണം ലഭിക്കും.

2012ല്‍ വെള്ളി നേടിയിരുന്ന റഷ്യന്‍ താരം ബെസിക് കുത്‌കോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ്, അന്ന് വെങ്കലം നേടിയിരുന്ന യോഗേശ്വറിന് വെള്ളി ലഭിച്ചത്. എന്നാല്‍, 2013ല്‍ കാറപകടത്തില്‍ മരിച്ച കുത്‌കോവിനോടുള്ള ആദരസൂചകമായി വെള്ളി മെഡല്‍ അദ്ദേഹത്തിന്റെ കുടുംബം തന്നെ സൂക്ഷിക്കെട്ട എന്ന നിലപാടാണ് യോഗേശ്വര്‍ സ്വീകരിച്ചത്.

കുത്‌കോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ലണ്ടന്‍ ഒളിമ്പിക്‌സിലെ മറ്റ് ഗുസ്തിക്കാരുടെയും മൂത്ര സാമ്പിളുകള്‍ വീണ്ടും പരിശോധിക്കാന്‍ വാഡ തീരുമാനിച്ചത്. ഈ പരിശോധനയിലാണ് തൊഗ്രുല്‍ നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. യോഗേശ്വറിന്റെ മൂത്ര സാമ്പിളും പുന:പരിശോധനയ്ക്ക് വിധേയമാക്കും.

റിയോയിൽ 64 കിലോ ഗ്രാം ഗുസ്തി മൽസരത്തിൽ യോഗേശ്വർ മൽസരിച്ചെങ്കിലും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. എന്നാൽ തൊഗ്രുൽ ഇതേയിനത്തിൽ വെള്ളി നേടിയിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.