എല്ലാം ശരിയാക്കി റിയോ
റിയോ ഡെ ജനീറോ: രണ്ടുദിവസമായി റിയോക്ക് മുകളില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയിട്ടുണ്ട്. രാജ്യത്തിന്‍െറ ചില ഭാഗങ്ങളില്‍ ചെറിയതോതില്‍ മഴ പെയ്തതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഒന്നിനുപിറകെ ഒന്നായി വരിനിന്ന പ്രതിസന്ധികളെ അതിജീവിച്ച് ഇവിടെവരെ എത്തിച്ച ബ്രസീലിനെ കാലാവസ്ഥയൊന്നും ആശങ്കപ്പെടുത്തുന്നില്ല.
ഈ ഒളിമ്പിക്സിലെ ഏറ്റവും കടുത്ത പോരാളികള്‍ ബ്രസീലാണ്. അത്രയധികം പരീക്ഷണങ്ങളും കഠിനപരിശീലനവും താണ്ടിയാണ് അവര്‍ ഒളിമ്പിക്സ് നടത്തുന്നത്. അവസാന മണിക്കൂറിലും ഒരുക്കങ്ങള്‍ തുടരുകയാണ്. മഹാമേള നടക്കാന്‍ പോകുന്നതിന്‍െറ പ്രത്യക്ഷ സാക്ഷ്യം സുരക്ഷാ സൈനികരുടെയും പൊലീസിന്‍െറയും നിറഞ്ഞ സാന്നിധ്യമാണ്. ബസ്സ്റ്റാന്‍ഡുകളിലും മെട്രോ സ്റ്റേഷനുകളിലും മത്സരവേദികള്‍ക്ക് ചുറ്റുമെല്ലാം അവര്‍ ജാഗരൂകരായി നില്‍ക്കുന്നു. റിയോ ബസ്സ്റ്റാന്‍ഡിലിറങ്ങുന്ന എല്ലാവരുടെയും പെട്ടിയും ഭാണ്ഡവും തുറന്നു പരിശോധിക്കുന്നു. സ്റ്റേറ്റ് മിലിട്ടറി പൊലീസും ഫെഡറല്‍ സര്‍ക്കാറിന്‍െറ സുരക്ഷാഭടന്മാരുമാണ് രംഗത്തുള്ളത്്. ബ്രസീലിയന്‍ ഇന്‍റലിജന്‍സ് ഏജന്‍സിയുടെ കണ്ണ് എല്ലായിടത്തുമുണ്ട്. വിദേശ രാജ്യങ്ങളും ഇക്കാര്യത്തില്‍ ബ്രസീലിനെ സഹായിക്കാനുണ്ട്. അധികാരികളുടെ ശ്രദ്ധ മുഴുവനായി ഒളിമ്പിക്സിലേക്ക് തിരിയുമ്പോള്‍ മയക്കുമരുന്ന് മാഫിയ കടത്ത് സജീവമാക്കുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഒളിമ്പിക്സിന്‍െറ ആവേശമൊന്നും ദൃശ്യമല്ലാത്ത ഇടങ്ങളും നഗരവാസികളുമുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഈ ധൂര്‍ത്ത് വേണ്ടെന്ന് പറയുന്നവര്‍. 1960ല്‍ ബ്രസീലിയ എന്ന പുതിയനഗരം ഉയര്‍ന്നു വരുന്നതുവരെ ബ്രസീലിന്‍െറ തലസ്ഥാനമായിരുന്നു റിയോ. നഗരത്തിന്‍െറ മുഖ്യഭാഗം സെന്‍ട്രോ അഥവാ ഡൗണ്‍ടൗണ്‍ മേഖലയാണ്. സാമ്പത്തികകേന്ദ്രം കൂടിയാണിത്.
സമ്പന്നമായ ദക്ഷിണമേഖലയിലാണ് കോപകബാന കടല്‍ത്തീരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍. സമ്പത്ത് കുറവുള്ള വടക്കാണ് ജനവാസം കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ സാമ്പത്തിക-ദാരിദ്ര്യ വിഭജനം പ്രത്യക്ഷത്തില്‍ കാണാനാകും. അതിന്‍െറ ഭാഗമാണ് ഒളിമ്പിക്സിനോടുള്ള പ്രതിഷേധവും.
ബ്രസീലിയന്‍ നഗരങ്ങളുടെ മികവ് പൊതുഗതാഗത സംവിധാനത്തിലാണ്. ബസും ഭൂഗര്‍ഭ റെയില്‍പാതകളും ലൈറ്റ് മെട്രോയുമെല്ലാം ലക്ഷകണക്കിനാളുകളാണ് ദിവസവും ഉപയോഗിക്കുന്നത്. ഒളിമ്പിക്സിനുവേണ്ടി അധികൃതര്‍ കൂടുതല്‍ ശ്രദ്ധവെച്ചതും ഗതാഗത സംവിധാനങ്ങളില്‍ തന്നെ. നാലാമതൊരു മെട്രോ പാത കഴിഞ്ഞദിവസമാണ് തുറന്നത്. ബാഹ, ദിയോദോറ മേഖലകളെ ബന്ധിപ്പിച്ച് 26 കി.മീറ്ററില്‍ ട്രാന്‍സ്ഒളിമ്പിക എന്നപേരില്‍ വിശാലമായ പുതിയ ബസ് പാതയും നിര്‍മിച്ചു. ഒളിമ്പിക് വേദികളിലേക്കും വില്ളേജിലേക്കും എളുപ്പമത്തെുകയാണ് ലക്ഷ്യം.
ഇപ്പോള്‍ ഒളിമ്പിക് ഗ്രാമത്തില്‍നിന്ന് അത്ലറ്റുകളില്‍ പകുതിയോളം പേര്‍ക്ക് അവരുടെ മത്സര വേദികളിലത്തൊന്‍ 10 മിനിറ്റ് മതി. 75 ശതമാനം പേര്‍ക്ക് 25 മിനിറ്റിലും എത്താം. എല്ലാം മികച്ച സൗകര്യങ്ങള്‍ തന്നെ. വിഖ്യാത ബ്രസീലിയന്‍ സിനിമാ സംവിധായകന്‍ ഫെര്‍ണാണ്ടോ മിയറല്ലസിന്‍െറ നേതൃത്വത്തില്‍ വെള്ളിയാഴ്ചയൊരുക്കുന്ന ഉദ്ഘാടനച്ചടങ്ങ് കൂടി കഴിയുമ്പോള്‍ ബ്രസീല്‍ മൊത്തമല്ല, ലോകവും തങ്ങളോടൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.