ന്യൂഡൽഹി: ജൂനിയർ ഗുസ്തി താരവും ദേശീയ ചാമ്പ്യനുമായ സാഗർ റാണയുടെ മരണത്തിൽ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറിനായി വലവിരിച്ച് െപാലീസ്. സഹതാരങ്ങളുടെ മൊഴി സുശീൽ കുമാറിന് എതിരായതോടെ ഒളിവിൽ കഴിയുന്ന ഇയാളെ കണ്ടെത്താൻ പൊലീസ് റെയ്ഡ് നടത്തി. ഡൽഹി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.
കഴിഞ്ഞയാഴ്ച ഛത്രസാൽ സ്റ്റേഡിയത്തിനടുത്തുവെച്ച് രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ സാഗർ റാണ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരുടെ മൊഴിയിലൂടെ സുശീൽ കുമാറിന് പ്രധാന പങ്കുള്ളതായി പൊലീസ് കണ്ടെത്തുകയായിരുന്നു.
തുടർന്ന് സുശീൽ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
മറ്റ് ഗുസ്തിക്കാർക്ക് മുമ്പിൽ സുശീൽ കുമാറിനെക്കുറിച്ച് മോശമായി സംസാരിച്ചതിന് സുഹൃത്തുക്കൾക്കൊപ്പം സാഗറിനെ മോഡൽ ടൗണിലെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയതായും ആരോപണം ഉയർന്നിരുന്നു. ഛത്രസാൽ സ്റ്റേഡിയത്തിന്റെ പാർക്കിങ് പ്രദേശത്തുവെച്ച് സുശീൽ കുമാർ, അജയ്, പ്രിൻസ് ദലാൽ, സോനു, സാഗർ, അമിത് എന്നിവർ തമ്മിൽ വഴക്കുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയതായി അഡീഷനൽ ഡി.സി.പി ഡോ. ഗുരിഖ്പാൽ സിങ് സിദ്ധു പറഞ്ഞു.
അന്വേഷണത്തിൽ പ്രിൻസ് ദലാലിന്‍റെ മൊബൈൽ ഫോണിൽനിന്ന് അക്രമത്തിന്‍റെ വിഡിയോ ലഭിച്ചതായും പൊലീസ് പറഞ്ഞു. ദലാലിനെ സംഭവ സ്ഥലത്തുനിന്നുതന്നെ പൊലീസ് പിടികൂടിയിരുന്നു. മൊബൈൽ ഫോൺ, ഇരട്ടക്കുഴൽ തോക്കുകൾ തുടങ്ങിയവയും ദലാലിന്‍റെ അടുത്തുനിന്ന് പിടിച്ചെടുത്തിരുന്നു. അന്വേഷണത്തിൽ തോക്കുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഹരിയാനയിലെ അശോദ ഗ്രാമത്തിലെ ഒരാളുടെ പേരിലാണെന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.