മുഹമ്മദ് ബാസിൽ, ദിലീപ് ഗവിത്
ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിന്റെ ഏഴാം ദിനത്തിൽ പാരാ അത്‌ലറ്റിക്സ് ട്രാക്കിൽ ഇന്ത്യക്ക് സുവർണ തിളക്കം. പുരുഷന്മാരുടെ 100 മീറ്റർ ടി47 വിഭാഗത്തിൽ പുതിയ ഗെയിംസ് റെക്കോർഡോടെ ദിലീപ് ഗവിത് സ്വർണം നേടിയപ്പോൾ, മലപ്പുറം സ്വദേശിയായ മുഹമ്മദ് ബാസിൽ വെള്ളി നേടി ഇന്ത്യയുടെ സന്തോഷം ഇരട്ടിയാക്കി. ഇതോടെ കോമൺവെൽത്ത് പാരാ അത്‌ലറ്റിക്സ് 100 മീറ്ററിൽ ചരിത്രത്തിലാദ്യമായി ഒന്നും രണ്ടും സ്ഥാനങ്ങൾ ഇന്ത്യ സ്വന്തമാക്കി.
വാശിഫയറിയ ഫൈനൽ പോരാട്ടത്തിൽ 10.71 സെക്കൻഡിൽ ഫിനിഷ് ലൈൻ കടന്നാണ് 22-കാരനായ ദിലീപ് ഗവിത് ഗെയിംസ് റെക്കോർഡോടെ സ്വർണ്ണമണിഞ്ഞത്. തൊട്ടുപിന്നാലെ 10.83 സെക്കൻഡിൽ ഫിനിഷ് ചെയ്ത് മലപ്പുറം വെളിയങ്കോട് സ്വദേശിയായ മുഹമ്മദ് ബാസിൽ വെള്ളി മെഡൽ ഉറപ്പിച്ചു. ഇംഗ്ലണ്ടിന്റെ കെവിൻ സാന്റോസിനാണ് (10.85 സെക്കൻഡ്) വെങ്കലം. പ്രതികൂല കാലാവസ്ഥയും മഴയും കാരണം നനഞ്ഞ ട്രാക്കിനെ മറികടന്നാണ് ഇന്ത്യൻ താരങ്ങൾ മിന്നുന്ന പ്രകടനം പുറത്തെടുത്തത്.
മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ദിലീപിന് കുട്ടിക്കാലത്തുണ്ടായ അപകടത്തിലാണ് ഇടതുകൈ നഷ്ടമായത്. 400 മീറ്ററിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന താരം ഈ സീസണിലാണ് 100 മീറ്ററിലേക്ക് ചുവടുമാറ്റിയത്. ജന്മനാ വലതുകൈയില്ലാതെ ജനിച്ച മുഹമ്മദ് ബാസിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തോടെയാണ് ഗ്ലാസ്‌ഗോയിൽ വെള്ളിയണിഞ്ഞത്.
തന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ തന്നെ വെള്ളി മെഡൽ സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് മലയാളി താരം മുഹമ്മദ് ബാസിൽ. "ഇത് തികച്ചും അത്ഭുതകരമായ നിമിഷമാണ്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ രണ്ട് ഇന്ത്യക്കാർ ഫിനിഷ് ചെയ്തു. എന്റെ ആദ്യ അന്താരാഷ്ട്ര മത്സരമാണിത്, ആദ്യ മെഡലും. വളരെ സന്തോഷമുണ്ട്," ബാസിൽ പറഞ്ഞു.
"സ്വർണമോ വെള്ളിയോ എന്നതിലല്ല, രാജ്യത്തിനായി ഒരു മെഡൽ നേടാനായി എന്നതിലാണ് കാര്യം. ഇതൊരു തുടക്കം മാത്രമാണ്. അടുത്ത മത്സരത്തിൽ ഞാൻ കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കും. ഭാവിയിൽ തിരിച്ചുവന്ന് ലോകറെക്കോർഡ് തകർക്കുകയാണ് എന്റെ പ്രധാന ലക്ഷ്യം. ട്രാക്കിൽ കടുത്ത തണുപ്പായിരുന്നു, തണുപ്പുകാരണം ശരീരം മുറുകുന്ന അവസ്ഥയുണ്ടായി. ഇതൊക്കെ എനിക്ക് പുതിയ അനുഭവങ്ങളാണ്. ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എന്റെ കോച്ചിനും കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി പറയുന്നു," ജന്മനാ വലതുകൈയില്ലാതെ ജനിച്ച ബാസിൽ കൂട്ടിച്ചേർത്തു.
കുട്ടിക്കാലത്തുണ്ടായ അപകടത്തിലാണ് മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ദിലീപിന് ഇടതുകൈ നഷ്ടമായത്. മരത്തിൽ നിന്ന് വീണതിനെ തുടർന്ന് കൈയുടെ ഒരു ഭാഗം മുറിച്ചു മാറ്റേണ്ടി വരികയായിരുന്നു. എന്നാൽ കളിക്കളത്തിൽ ദിലീപിന്റെ ഓട്ടം കണ്ട പരിശീലകനാണ് താരത്തിലെ കഴിവ് തിരിച്ചറിഞ്ഞ് കൂടെക്കൂട്ടിയത്.
ഗുരുപൂർണിമ ദിനത്തിൽ ലഭിച്ച ഈ ചരിത്ര സ്വർണം തന്റെ പരിശീലകനാണ് ദിലീപ് സമർപ്പിച്ചത്. "കുട്ടിക്കാലത്ത് മരത്തിൽ നിന്ന് വീണാണ് എനിക്ക് കൈ നഷ്ടപ്പെട്ടത്. എന്നാൽ ഞാൻ ഓടുന്നത് കണ്ട എന്റെ കോച്ച് കുടുംബവുമായി സംസാരിച്ച് എന്നെ ഏറ്റെടുക്കുകയായിരുന്നു. ഗുരുപൂർണിമ ദിനത്തിൽ ഈ സ്വർണ മെഡൽ ഞാൻ എന്റെ പരിശീലകന് സമർപ്പിക്കുന്നു. കായികതാരങ്ങൾക്ക് നൽകുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിക്കുന്നു," ദിലീപ് പറഞ്ഞു. 400 മീറ്ററിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ദിലീപ് ഈ സീസണിലാണ് 100 മീറ്ററിലേക്ക് ചുവടുമാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.