ന്യൂയോർക്: ജർമൻ സൂപ്പർ താരം അലക്സാൻഡർ സ്വരേവ് യു.എസ് ഓപൺ പുരുഷ സിംഗ്ൾസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വനിതകളിൽ കൊകൊ ഗോഫ്, എലേന റിബാകിന, മിറ ആൻഡ്രീവ തുടങ്ങിയവർ അവസാന എട്ടിലെത്തിയപ്പോൾ ഇഗ സ്വിയാറ്റക്കും നാവോമി ഒസാകയും പ്രീക്വാർട്ടറിൽ പുറത്തായി.
ഇറ്റാലിയൻ താരം ലൂസിയാനോ ദാർദേരിയെ 6-2, 6-2, 7-6 (7-3) സ്കോറിനാണ് സ്വരേവ് തോൽപിച്ചത്. പുരുഷന്മാരിൽ റഷ്യയുടെ കാരൻ ഖചനോവ് 7-5, 4-6, 6-7 (6-8), 6-1, 6-4ന് യു.എസിന്റെ ലേണർ ടിയേനെ പരാജയപ്പെടുത്തിയും കടന്നു.
നെതർലൻഡ്സ് താരം ബോട്ടിക് സാൻഡ്ഷൾപ് 6-3, 7-6 (7-0), 6-7 (7-9), 6-7 (3-7), 4-6ന് ഫ്രാൻസിന്റെ ആർതർ ജിയക്കെതിരെ ജയിച്ച് ക്വാർട്ടറിലേക്ക് മുന്നേറി. നിലവിലെ ചാമ്പ്യൻ സ്പെയിനിന്റെ കാർലോസ് അൽകാരസിനെ യു.എസ് താരം ബെൻ ഷെൽട്ടനും സ്വരേവിനെ സാൻഡ്ഷൾപും ഖചനോവിനെ ബെൽജിയൻ താരം അലക്സാൻഡർ ബ്ലോക്കും ബുധനാഴ്ച നേരിടും.
ജപ്പാൻ താരമായ ഒസാകയെ വനിത സിംഗ്ൾസ് പ്രീക്വാർട്ടറിൽ 6-1, 6-4നാണ് കസാഖ്സ്താന്റെ റിബാകിന തറപറ്റിച്ചത്. സഹതാരം ഇവ ജോവിചിനെതിരെ 6-1, 6-4ന് യു.എസിന്റെ ഗോഫ് ജയം കണ്ടു. റഷ്യക്കാരി ആൻഡ്രീവ 5-7, 6-4, 6-3ന് ഓസ്ട്രിയയുടെ അനസ്തേഷ്യ പൊട്ടപോവയെയും മടക്കി. പോളിഷ് സൂപ്പർ താരം സ്വിയാറ്റക് ചൈനയുടെ ക്വിൻവെൻ ഷെങ്ങിനോടാണ് തോറ്റത്. സ്കോർ: 7-5, 6-3. ഇന്നത്തെ ക്വാർട്ടറിൽ ആൻഡ്രീവയുമായി ഗോഫും റിബാകിനയുമായി ഷെങ്ങും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.