ഇഗോർ സ്റ്റിമാക്
ന്യൂഡൽഹി: ദേശീയ ക്യാമ്പിനായി താരങ്ങളെ വിട്ടുനൽകണമെന്ന് ഐ.എസ്.എൽ ക്ലബുകളോട് അഭ്യർഥിച്ച് ഇന്ത്യൻ ഫുട്ബാൾ പരിശീലകൻ ഇഗോർ സ്റ്റിമാക്. ആഗസ്റ്റ് 12നാണ് അണ്ടർ 23 എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളുടെ ക്യാമ്പ് ആരംഭിക്കുന്നത്. ഐ.എസ്.എൽ ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും മുംബൈ സിറ്റി എഫ്.സിയും താരങ്ങളെ വിട്ടുനൽകുന്നില്ലെന്ന് അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് കത്തെഴുതുകയും ചെയ്തു. ഏഷ്യൻ ഗെയിംസ്, കിങ്സ് കപ്പ്, ലോകകപ്പ് യോഗ്യത മത്സരങ്ങൾ, ഏഷ്യ കപ്പ് ഉൾപ്പെടെ നിർണായക ടൂർണമെന്റുകൾ നടക്കാനിരിക്കെ, ഹ്രസ്വ ക്യാമ്പുകൾകൊണ്ട് ഫലമില്ലെന്നും ദീർഘനാളത്തെ ക്യാമ്പുകളാണ് വേണ്ടതെന്നും സ്റ്റിമാക് പറയുന്നു.
‘‘ഇന്ത്യൻ ഫുട്ബാൾ ഇപ്പോൾ നിർണായക ഘട്ടത്തിലാണ്. ഒരു ഫുട്ബാൾ സംസ്കാരം സൃഷ്ടിക്കുന്നതിനും നമ്മുടെ ആത്യന്തിക ലക്ഷ്യങ്ങളിലേക്ക് അടുക്കുന്നതിനും ഏതാനും വർഷങ്ങളായി നമ്മൾ എല്ലാവരും കഠിനാധ്വാനത്തിലാണ്. നമ്മൾ ഒരുമിച്ചു പ്രവർത്തിക്കുന്നത് തുടരുകയും മുന്നോട്ടുപോകുകയും വേണം. എല്ലാ ക്ലബുകളോടും നമ്മുടെ ദേശീയ ടീമുകളെ പിന്തുണക്കുന്നത് തുടരാൻ ഞാൻ അഭ്യർഥിക്കുന്നു, പ്രത്യേകിച്ച് ചില പ്രധാന ടൂർണമെന്റുകൾ നടക്കാനിരിക്കെ. ഏഷ്യയിലെയും ലോകത്തെയും ഫുട്ബാൾ ഭീമന്മാർക്കെതിരെ നമുക്ക് മികച്ച താരങ്ങളെ അണിനിരത്തണം’’ -സ്റ്റിമാക് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിൽ പറയുന്നു. നമുക്ക് നമ്മുടെ രാജ്യത്തെ ഫുട്ബാളിന്റെ നെറുകയിലേക്ക് കൊണ്ടുപോകാം എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ചൈന വേദിയാകുന്ന ഏഷ്യൻ ഗെയിംസിന് ഇന്ത്യൻ ടീമിനെ അയക്കണമെന്ന് അഭ്യർഥിച്ച് സ്റ്റിമാക് നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കായിക മന്ത്രിക്കും കത്തെഴുതിയിരുന്നു. ഗ്രൂപ് ഇനങ്ങളിൽ ഏഷ്യൻ റാങ്കിങ്ങിൽ ആദ്യ എട്ടു സ്ഥാനങ്ങളിലുള്ള ടീമുകളെ മാത്രം അയച്ചാൽ മതിയെന്ന മാനദണ്ഡത്തിൽ ഫുട്ബാളിന് ഇളവു നൽകിയത് ഇതേത്തുടർന്നാണ്. അണ്ടർ 23 താരങ്ങൾക്ക് ഭൂരിപക്ഷമുള്ള ഏഷ്യൻ ഗെയിംസ് ടീമിനെ സ്റ്റിമാക്കാണ് പരിശീലിപ്പിക്കുന്നത്. അണ്ടർ 23 എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്ക് പരിശീലകനായി ക്ലിഫോർഡ് മിറാൻഡയെയും ഫുട്ബാൾ ഫെഡറേഷൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.