സൂറിച്ച്: ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫ ടൂർണമെന്റുകളിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ നീക്കത്തിനെതിരെ ഫുട്ബാൾ ലോകത്ത് പ്രതിഷേധം കടുക്കുന്നു. ഫുട്ബോൾ ആരുടെയും വ്യക്തിപരമായ സ്വത്തല്ലെന്ന് വ്യക്തമാക്കി യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ, ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ, വടക്കൻ-മധ്യ അമേരിക്കൻ ഫുട്ബാൾ അസോസിയേഷൻ എന്നിവർ സംയുക്തമായി രംഗത്തെത്തി. ഇൻഫാന്റിനോയുടെ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ഈ മൂന്ന് സംഘടനകളും ഉന്നയിച്ചിരിക്കുന്നത്.
ഫിഫ ടൂർണമെന്റുകളിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള വിവാദ പദ്ധതി ഇൻഫാന്റിനോ പ്രഖ്യാപിക്കുകയും, വലിയ വിമർശനങ്ങൾ ഉയർന്നതോടെ ദിവസങ്ങൾക്കകം അത് പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഫിഫയെയും ഇൻഫാന്റിനോയെയും തകർക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫിഫ ശനിയാഴ്ച പ്രതിരോധവുമായി രംഗത്തെത്തി. ഇതിന് മറുപടിയായാണ് മൂന്ന് ഫുട്ബാൾ കോൺഫെഡറേഷനുകൾ ഒപ്പുവെച്ച സംയുക്ത പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. വിമർശകർ ഒട്ടും പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയാണ് ഈ പ്രസ്താവന നൽകുന്നത്.
ഫുട്ബാളിലെ നേതൃസ്ഥാനം എന്നത് ഒരു സ്വകാര്യ സ്വത്തല്ലെന്നും, അത് അധികാരം പിടിച്ചെടുക്കാനോ കൈവശം വെക്കാനോ ഉള്ളതല്ലെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു. "വഞ്ചനയിലൂടെ വിശ്വാസം തകർക്കപ്പെടുകയും, തനിക്ക് അധികാരം നൽകിയ കൂട്ടായ്മയേക്കാൾ വലുതായി ഒരു വ്യക്തി സ്വയം പ്രതിഷ്ഠിക്കുകയും ചെയ്യുമ്പോൾ, ആ പദവിയോടുള്ള കടമയാണ് ലംഘിക്കപ്പെടുന്നത്," ഇൻഫാന്റിനോയെ ഉന്നംവെച്ച് കോൺഫെഡറേഷനുകൾ വ്യക്തമാക്കി.
വിവാദമായ ഈ സ്വകാര്യവൽക്കരണ നീക്കത്തെക്കുറിച്ചും ഓഹരി വിൽപന നിർദ്ദേശത്തെക്കുറിച്ചും പൂർണ്ണവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്നും മൂന്ന് ഫുട്ബോൾ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഫുട്ബോളിന്റെ കരുത്ത് എക്കാലത്തും അതിന്റെ ഐക്യത്തിലാണ്. ആ ഐക്യം കാത്തുസൂക്ഷിക്കപ്പെടണം. ഫുട്ബോളിനെ സേവിക്കുന്ന നേതൃത്വമാണ് വേണ്ടത്, അല്ലാതെ ഫുട്ബോളിന് മേൽ ആധിപത്യം സ്ഥാപിക്കുന്നവരല്ലെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.