ഇസ്‍ലാം മതം സ്വീകരിച്ച ഘാനയുടെയും ഇംഗ്ലീഷ് ക്ലബ് ആഴ്സണലിന്റെയും മിഡ്ഫീൽഡർ തോമസ് പാർട്ടി ഇനി യാക്കൂബ് എന്നറിയപ്പെടും. മൊറോക്കൻ യുവതി സാറ ബെല്ലയുമായുള്ള വിവാഹത്തെ തുടർന്ന് മാർച്ചിലാണ് ഘാന സൂപ്പർ താരം ഇസ്‍ലാം സ്വീകരിച്ചത്. ക്രിസ്ത്യാനിയായാണ് ജനിച്ചതെങ്കിലും മുസ്‍ലിംകൾക്കൊപ്പമാണ് അദ്ദേഹം ഘാനയിൽ വളർന്നത്. പേര് മാറ്റിയെങ്കിലും അടുത്ത സീസണിലും ആഴ്സണൽ ജഴ്സിയിൽ 'തോമസ്' എന്ന് രേഖപ്പെടുത്തി തന്നെയാകും കളത്തിലിറങ്ങുകയെന്ന് താരം അറിയിച്ചു. മാർച്ച് മധ്യത്തിൽ, ഒരു ഷെയ്ഖിനൊപ്പം ഇസ്‍ലാമിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുർആൻ പിടിച്ചുനിൽക്കുന്ന പാർട്ടിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
തുടക്കേറ്റ പരിക്കും സസ്‍പെൻഷനും കാരണം 28കാരന് ഈ സീസണിൽ 26 കളികളിൽ മാത്രമേ ഗണ്ണേഴ്സിനായി ബൂട്ടണിയാനായിരുന്നുള്ളൂ. പൂർണ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് അദ്ദേഹം. സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിനെ അഞ്ചാം സ്ഥാനത്തെത്തിക്കുന്നതിലും ഘാനക്ക് ലോകക്കപ്പ് യോഗ്യത നേടിക്കൊടുക്കുന്നതിലും നിർണായക പങ്ക് വഹിച്ച താരം പരിക്ക് കാരണം നിരാശ അനുഭവിക്കുമ്പോഴും വ്യക്തിജീവിതത്തിൽ മാറ്റത്തിന്റെ പാതയിലാണ്.
ലെഗാനസിന്റെ യൂത്ത് ടീമിൽ ചേരാൻ 2012ൽ സ്പെയിനിലെത്തിയ തോമസ് പാർട്ടി ഒരു വർഷത്തിനുശേഷം അത്‌ലറ്റിക്കോ മാഡ്രിഡുമായി കരാറിലെത്തി. തുടർന്ന് റിയൽ മല്ലോർക്കയിലും അൽമേരിയയിലും ലോൺ അടിസ്ഥാനത്തിൽ ചേർന്ന് 2015ൽ തിരികെയെത്തി. 2020ലാണ് 45 മില്യൺ പൗണ്ടിന് ആഴ്‌സണലിലേക്ക് കൂടുമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.