ലോകകപ്പ് ഫൈനൽ: ഇത് വെറുമൊരു മത്സരമല്ല, വലിയൊരു 'ക്ലാസ് റൂം'; വിദ്യാർഥികൾക്ക് ആവേശ സന്ദേശവുമായി കായികമന്ത്രി

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനൽ മത്സരം വെറുമൊരു ആഘോഷമായി മാത്രം കാണാതെ, കായികവിദ്യാഭ്യാസത്തിന്റെ വലിയൊരു പാഠമായി വിദ്യാർഥികൾ കാണണമെന്ന് യുവജനക്ഷേമ-കായിക വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ഫേസ്ബുക്കിൽ കുറിച്ചു. അർധരാത്രി നടക്കുന്ന ഫൈനൽ മത്സരം ആസ്വദിക്കുന്നതിനൊപ്പം അതിലെ കായിക പാഠങ്ങൾ ഉൾക്കൊള്ളാൻ വിദ്യാർഥികളെയും രക്ഷിതാക്കളെയും അദ്ദേഹം ആഹ്വാനം ചെയ്തു. കായികരംഗം മനുഷ്യരെ ഒന്നിപ്പിക്കുന്ന മാന്ത്രികശക്തിയാണെന്നും, അത് കുടുംബങ്ങളെയും സൗഹൃദങ്ങളെയും കൂടുതൽ അടുപ്പിക്കും. ഫുട്ബോൾ ഫൈനൽ മത്സരം ഒരു 'കമ്പൾസറി ക്ലാസ്' ആയി കാണണമെന്നാണ് അദ്ദേഹം വിദ്യാർഥികളോട് നിർദേശിക്കുന്നത്.


Full View

അച്ചടക്കം, ടീം വർക്ക്, നേതൃത്വപാടവം, സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള ശേഷി, പരാജയത്തെ ഉൾക്കൊള്ളാനുള്ള മനസ്സ് തുടങ്ങിയ പാഠങ്ങൾ കളിമുറ്റങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. കായികശീലം എന്നത് ജീവിതത്തിലെ ഏറ്റവും മികച്ച ആരോഗ്യ ഇൻഷുറൻസാണ്. ജീവിതശൈലി രോഗങ്ങളിൽ നിന്നും ലഹരിയുടെ വഴികളിൽ നിന്നും കുട്ടികളെ അകറ്റിനിർത്താൻ സ്പോർട്സിനേക്കാൾ വലിയൊരു മരുന്നില്ല. മികച്ച കളിക്കാരെ കണ്ടു പഠിച്ചാലേ സ്വപ്നം കാണാൻ കഴിയൂ എന്നതിനാൽ, ലോകോത്തര താരങ്ങളുടെ ആത്മവിശ്വാസവും ആശയവിനിമയരീതികളും നിരീക്ഷിക്കുന്നത് കുട്ടികളുടെ കായിക സ്വപ്നങ്ങൾക്ക് കരുത്തേകും.

രക്ഷിതാക്കൾ കുട്ടികളോടൊപ്പം ഇരുന്ന് മത്സരം കാണുകയും കളിക്കളത്തിലെ കഠിനാധ്വാനത്തെയും വിനയത്തെയും കുറിച്ച് അവരോട് സംസാരിക്കുകയും വേണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. കേരളത്തിന്റെ കായികരംഗം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താൻ കുട്ടികളിൽ ലോകോത്തര നിലവാരത്തിലെത്താനുള്ള സ്വപ്നങ്ങൾ ജനിക്കണം. മികച്ച കളിസ്ഥലങ്ങളും പരിശീലനവും സ്പോർട്സ് സയൻസും ഉൾപ്പെടെയുള്ള എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്നും, ലോകത്തിലെ ഏറ്റവും വലിയ കായികവേദികളിൽ ഒരുനാൾ കേരളത്തിന്റെ മക്കളും ബൂട്ട് കെട്ടിയിറങ്ങുമെന്ന സ്വപ്നത്തിന് ഇന്നത്തെ രാത്രി കൂടുതൽ കരുത്തുപകരാട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Tags:    
News Summary - This is not just a match, it's a massive 'classroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.