'ഇനി തർക്കമില്ല, ഇതാണ് കണക്കുകൾ'; 'ഗോട്ട്' ചർച്ചകൾക്ക് വിരാമമിട്ട് സാക്ഷാൽ മെസ്സിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
രാജ്യാന്തര ഫുട്ബോളിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, കാൽപ്പന്ത് കളിക്കളത്തിലെ എക്കാലത്തെയും മികച്ച താരം താൻ തന്നെയെന്ന് അടിവരയിടുന്ന തരത്തിൽ ഇൻസ്റ്റാഗ്രാമിൽ വേറിട്ട പോസ്റ്റുമായി അർജന്റീന ഇതിഹാസം ലയണൽ മെസ്സി. തന്റെ കരിയറിലെ നേട്ടങ്ങൾ ഒരു സൂപ്പർമാർക്കറ്റ് ബില്ലിന്റെ മാതൃകയിൽ നിരത്തിയാണ് മെസ്സി ആരാധകരെ വിസ്മയിപ്പിച്ചത്. മെസ്സിയുടെ ഈ പോസ്റ്റ് ഫുട്ബോൾ ലോകത്തെ 'ഗോട്ട്' ചർച്ചകൾക്ക് ഔദ്യോഗികമായി വിരാമമിടുന്നതാണെന്ന് ഒരു കൂട്ടം കായികപ്രേമികൾ വിലയിരുത്തുന്നു.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ 'രസീതിൽ' ഫുട്ബോൾ ചരിത്രത്തിൽ മറ്റാർക്കും എത്തിപ്പിടിക്കാനാകാത്ത കിരീട നേട്ടങ്ങളാണ് മെസ്സി അക്കമിട്ട് നിരത്തിയിരിക്കുന്നത്. ഒരു ഫിഫ ലോകകപ്പ് കിരീടം, രണ്ട് കോപ്പ അമേരിക്ക കിരീടങ്ങൾ, റെക്കോർഡ് എട്ട് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ, ആറ് യൂറോപ്യൻ ഗോൾഡൻ ഷൂകൾ, നാല് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, പത്ത് ലാ ലിഗ കിരീടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കരിയറിലെ മൊത്തം കിരീടങ്ങളുടെ എണ്ണം 46 ആണെന്നും, ഇത് ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്നതാണെന്നും രസീതിൽ വ്യക്തമാക്കുന്നുണ്ട്.
പോസ്റ്റിന്റെ അവസാനം ഒരു രസീത് മാതൃകയിൽ "താങ്ക് യു ഫോർ കമിംഗ്" എന്നും, ആകെ നേട്ടങ്ങളുടെ തുകയായി 'ഗോട്ട് ഡിബേറ്റ് സെറ്റിൽഡ്' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. വിരമിക്കലിന്റെ വൈകാരികതയ്ക്കൊപ്പം കരിയറിലെ സമാനതകളില്ലാത്ത നേട്ടങ്ങളുടെ തികഞ്ഞ ആത്മവിശ്വാസം കൂടി പ്രതിഫലിപ്പിക്കുന്ന മെസ്സിയുടെ ഈ പോസ്റ്റ് മണിക്കൂറുകൾക്കകം ദശലക്ഷക്കണക്കിന് ലൈക്കുകളും ഷെയറുകളുമാണ് നേടിയത്. അന്താരാഷ്ട്ര കുപ്പായത്തിൽ ഇനി മെസ്സി ഇല്ലെന്ന വാർത്ത സൃഷ്ടിച്ച വിഷമത്തിനിടയിലും, കാൽപ്പന്ത് ചരിത്രത്തിലെ ഏറ്റവും വലിയ ഇതിഹാസത്തിന് അർഹമായ യാത്രയയപ്പാണ് സോഷ്യൽ മീഡിയയിലൂടെ ലോകമെമ്പാടുമുള്ള ആരാധകർ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.