ബ്രെയ്‌സുമായി റഫീഞ്ഞയും യമാലും; റയോ വയെകാനോയെ തകർത്ത് ബാഴ്സലോണ
ബാഴ്സലോണ: റഫീഞ്ഞയുടെയും ലമീൻ യമാലിന്റെയും ഇരട്ടഗോൾ മികവിൽ ലാ ലിഗയിൽ റയോ വയെകാനോയെ തകർത്ത് ബാഴ്സലോണ. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് കറ്റാലൻ പടയുടെ ആധികാരിക വിജയം. ഇതോടെ കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച് ബാഴ്സലോണ ലീഗിൽ അപരാജിത കുതിപ്പ് തുടരുകയാണ്.
മത്സരത്തിന്റെ തുടക്കത്തിൽ സെർജിയോ കാമെല്ലോയുടെ ഗോളിലൂടെ റയോ വയെകാനോയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ മികച്ച ഫുട്‌വർക്കിലൂടെ പ്രതിരോധം ഭേദിച്ച് റഫീഞ്ഞ ബാഴ്സയെ ഒപ്പമെത്തിച്ചു. തൊട്ടുപിന്നാലെ ബോക്സിന് തൊട്ടുപുറത്തുനിന്നുള്ള തകർപ്പൻ ഷോട്ടിലൂടെ യമാൽ ബാഴ്സയ്ക്ക് ലീഡ് സമ്മാനിച്ചു.
രണ്ടാം പകുതിയിൽ ഇംഗ്ലീഷ് താരം ആന്റണി ഗോർഡന്റെ ക്രോസ് റയോ പ്രതിരോധ താരം ഫ്ലോറിയൻ ലെജ്യൂൺ സ്വന്തം പോസ്റ്റിലേക്ക് തിരിച്ചുവിട്ടതോടെ ബാഴ്സയുടെ ലീഡ് മൂന്നായി ഉയർന്നു. കാമെല്ലോയുടെ ഹെഡറിലൂടെ റയോ ഒരു ഗോൾ കൂടി മടക്കിയെങ്കിലും ഗോർഡന്റെ ബാക്ക്ഹീൽ പാസിൽ നിന്നും റഫീഞ്ഞ തന്റെ രണ്ടാം ഗോൾ കണ്ടെത്തി. ഇൻജുറി ടൈമിൽ ബോക്സിന് പുറത്തുനിന്നുള്ള മനോഹരമായ ഷോട്ടിലൂടെ യമാലും ഇരട്ടഗോൾ പൂർത്തിയാക്കിയതോടെ ബാഴ്സയുടെ ഗോൾപട്ടിക തികഞ്ഞു.
സീസണിലെ ആദ്യ മൂന്ന് ലാ ലിഗ മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടുന്ന ആദ്യ താരമായി റഫീഞ്ഞ മാറി. 2017-ൽ ലയണൽ മെസ്സിയാണ് ഇതിനുമുമ്പ് ബാഴ്സലോണയ്ക്കായി ഈ നേട്ടം കൈവരിച്ചത്. 19-കാരനായ ലമീൻ യമാൽ ഈ മത്സരത്തോടെ ക്ലബ്ബിനായി 50 ഗോളുകൾ എന്ന നാഴികക്കല്ല് പിന്നിട്ടു. ബാഴ്സ കുപ്പായത്തിൽ താരത്തിന്റെ ഗോൾ നേട്ടം 51 ആയി.
ലോകകപ്പ് താരങ്ങൾ ഏറെയുള്ളതിനാൽ വളരെ വൈകി സീസൺ ആരംഭിച്ച ബാഴ്സലോണ വെറും ഒമ്പത് ദിവസങ്ങൾക്കുള്ളിലാണ് ഈ മൂന്ന് മത്സരങ്ങളും പൂർത്തിയാക്കിയത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റുമായി ബാഴ്സലോണയും റയൽ മാഡ്രിഡും മാത്രമാണ് ലീഗിൽ ഒന്നാമതുള്ളത്. അതേസമയം, റയോ വയെകാനോയ്ക്ക് നിലവിൽ ഒരു പോയിന്റ് മാത്രമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.