വൊസീഞ്ഞ

വൊസീഞ്ഞ ചിലിയിലേക്കില്ല, അവസാന നിമിഷം കാലുമാറി; ഡീൽ ‘ഹൈജാക്ക്’ ചെയ്ത് മൊറോക്കൻ ക്ലബ്; കാരണം ബുബിസ്റ്റ?

ലോകകപ്പിലെ അവിശ്വസനീയ പ്രകടനത്തിലൂടെ ആരാധകരുടെ മനംകവർന്ന സൂപ്പർ ഗോളി കേപ് വെർഡെയുടെ വൊസീഞ്ഞ ചിലിയൻ ക്ലബിലേക്കില്ല. തെക്കനമേരിക്കൻ രാജ്യമായ ചിലിയിലെ മുൻനിര ക്ലബ് കോളോ കോളോയുമായി താരം ധാരണയിലെത്തിയെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ, അവസാന നിമിഷം മൊറോക്കൻ ക്ലബ് ഈ ഡീൽ ഹൈജാക്ക് ചെയ്തു.

വൊസീഞ്ഞയെ സ്വന്തമാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് മൊറോക്കയിലെ മുൻനിര ക്ലബായ ആർ.എസ്. ബെർക്കേന. വെറ്ററൻ ഗോൾകീപ്പർ ചിലിയൻ പദ്ധതി മാറ്റിയതായും മൊറോക്കോയിലേക്ക് ചേക്കേറുന്നതിനുള്ള അവസാനവട്ട ചർച്ചകളിലാണെന്നും ബ്രസീലിയൻ മാധ്യമപ്രവർത്തകൻ റാഫേൽ ബോസെയോ റിപ്പോർട്ട് ചെയ്തു.

വൊസീഞ്ഞ ചൊവ്വാഴ്ച സാന്റിയാഗോയിൽ എത്തും എന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ യാത്ര പിന്നീട് ബുധനാഴ്ചയിലേക്കും വ്യാഴാഴ്ചയിലേക്കും മാറ്റി. അന്നും എത്താതിരുന്നതോടെ കോളോ കോളോയിലേക്കുള്ള അദ്ദേഹത്തിന്റെ വരവിൽ അനിശ്ചിതത്വം ഉടലെടുത്തു.

വ്യക്തിപരമായ കാരണങ്ങളും യാത്രാരേഖകൾ ശരിയാകുന്നതിലെ കാലതാമസവുമാണ് യാത്ര വൈകാൻ കാരണമെന്ന് കോളോ-കോളോ ചീഫ് എക്സിക്യൂട്ടീവ് ഹെയ്മെ പിസാരോ വ്യക്തമാക്കുകയും ചെയ്തു. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വൊസീഞ്ഞ കേപ് വെർഡെയിൽനിന്ന് ലിസ്ബണിലേക്ക് പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെയാണ് താരം മൊറോക്കൻ ക്ലബുമായി അന്തിമ ധാരണയിലെത്തിയെന്ന റിപ്പോർട്ടുകൾ പറുത്തുവരുന്നത്. ഗോൾകീപ്പർ വൊസീഞ്ഞ മൊറോക്കോയിലേക്ക് യാത്ര തിരിക്കുമെന്നതാണ് ഏറ്റവും പുതിയ വിവരം. ആർ.എസ് ബെൽക്കേനക്കൊപ്പം ചേരാനാണ് അദ്ദേഹത്തിനും താൽപര്യം. എന്നാൽ, ഇതുവരെ മൊറോക്കൻ ക്ലബോ വൊസീഞ്ഞയോ ഇതുമായി ബന്ധപപെട്ട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ബെർക്കേനയുടെ പരിശീലകനായി കേപ് വാർഡെ പരിശീലകൻ ബുബിസ്റ്റ എത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്. വൊസീഞ്ഞയുടെ മനംമാറ്റത്തിനു പിന്നിലെ കാരണവും ഇതാകാം. ലോകകപ്പിൽ കേപ്പ് വെർഡെയെ നയിച്ച കോച്ച് ബുബിസ്റ്റയെ നിയമിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ബെർക്കേന എന്ന് ബ്രസീലിയൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മൊറോക്കൻ ക്ലബ് വൊസീഞ്ഞക്കു മുന്നിൽ ഔദ്യോഗിക ഓഫർ അവതരപ്പിച്ചിട്ടുണ്ട്. ഇത് ദേശീയ ടീം പരിശീലകനും ഗോൾകീപ്പറും തമ്മിൽ വീണ്ടുമൊരു ഒന്നിക്കലിന് വഴിയൊരുക്കും.

കേപ്പ് വെർഡെയെ അവരുടെ കന്നി ലോകകപ്പിലേക്ക് നയിച്ചത് ബുബിസ്റ്റയായിരുന്നു. ടീമിലെ ഏറ്റവും മുതിർന്ന താരം 40കാരനായ വൊസീഞ്ഞയായിരുന്നു. സ്പെയിൻ, യുറുഗ്വേ, സൗദി അറേബ്യ എന്നിവരടങ്ങിയ ഗ്രൂപ്പിൽനിന്ന് മുന്നേറിയ ‘ബ്ലൂ ഷാർക്ക്സ്’ നോക്കൗട്ട് ഘട്ടത്തിൽ മുൻ ചാമ്പ്യന്മാരായ അർജന്‍റീനയെ വിറപ്പിച്ചാണ് കീഴടങ്ങിയത്.

അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് അർജന്റീനയോട് തോറ്റത്. ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ വൊസീഞ്ഞ ഫുട്ബാൾ ആരാധകരുടെ ഹൃദയം കീഴടക്കി. ടൂർണമെന്റിലെ ചാമ്പ്യന്മാരായ സ്പെയിനിനെ ആദ്യ മത്സരത്തിൽ ഗോൾരഹിത സമനിലയിൽ തളക്കുന്നതിൽ വൊസീഞ്ഞയുടെ പ്രകടനം നിർണായകമായി.

പോർചുഗൽ ലിഗ് ക്ലബ് ടീമായ ജി.ഡി ചാവസുമായുള്ള രണ്ടു വർഷ കരാർ അവസാനിച്ചതിനു പിന്നാലെയാണ് വൊസീഞ്ഞ ലോകകപ്പിനെത്തിയത്. വിശ്വവേദിയിൽ ആദ്യമായി പന്തുതട്ടിയ കാപ് വെർഡെയുടെ ഉജ്ജ്വല പ്രകടനത്തിനൊപ്പം വൊസീഞ്ഞയും ലോകമറിഞ്ഞതോടെ ആരാധകരുടെ എണ്ണവും വർധിച്ചു. ആറ് മാസത്തെ കരാറും തുടർന്ന് ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള അവസരവുമാണ് കോളോ കോളോ ഗോൾകീപ്പർക്ക് മുന്നിൽ വെച്ചിരുന്നത്. കൂടാതെ, കളിക്കാർ കുടുംബപ്പേര് തന്നെ ഉപയോഗിക്കണം എന്ന ആഭ്യന്തര നിയമം നിലനിൽക്കെ, അദ്ദേഹത്തിന്റെ കുപ്പായത്തിൽ വൊസീഞ്ഞ എന്നെഴുതാനുള്ള പ്രത്യേക ഇളവും താരത്തിന് നൽകിയിരുന്നു.

പ്രശസ്തമായ ഈ വിളിപ്പേര് തന്നെ ഉപയോഗിക്കാൻ ചിലിയൻ ഫുട്ബാൾ അധികൃതർ അനുമതി നൽകിയിട്ടും താരം അവസാന നിമിഷം തീരുമാനം മാറ്റി. ലോകകപ്പിനു പിന്നാലെ വൊസീഞ്ഞയെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണം ദശലക്ഷമായി ഉയർന്നിരുന്നു.

Tags:    
News Summary - RS Berkane Near Deal for Vozinha Despite Colo-Colo Announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.