കരിയറിലെ 48ാം കിരീടമുയർത്തി മെസ്സി; ഇന്‍റർ മയാമി കാമ്പിയോൺസ് കപ്പ് ജേതാക്കൾ
മയാമി: കരിയറിലെ 48 -ാം കിരീടമുയർത്തി അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സി. ഇന്‍റർമയാമി കാമ്പിയോൺസ് കപ്പ് ജേതാക്കളായി. ഫൈനലിൽ ക്രൂസ് അസൂലിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് തകർത്താണ് താരത്തിന്റെ ചരിത്രനേട്ടം.
ഫുട്ബാൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ താരവും മെസി തന്നെയാണ്. മയാമിക്കൊപ്പമുള്ള മെസിയുടെ നാലാം കിരീടമാണിത്. എം.എൽ.എസ് ചാമ്പ്യന്മാരും ലിഗ എം എക്‌സ് ചാമ്പ്യൻമാരും തമ്മിൽ നടന്ന പോരാട്ടത്തിൽ ഗോളടിച്ചും ഗോളടിപ്പിച്ചും മെസ്സി കളം നിറഞ്ഞു. മത്സരത്തിന്റെ 24 -ാം മിനിറ്റിൽ തന്നെ മെസ്സി പന്ത് വലയിലെത്തിച്ച് മയാമിക്ക് ലീഡ് സമ്മാനിച്ചു. ഒരു തകർപ്പൻ ഹെഡറിലൂടെയായിരുന്നു താരത്തിന്റെ ഗോൾ നേട്ടം. ഇന്റർ മയാമി ജഴ്സിയിലെ താരത്തിന്‍റെ നൂറാം ഗോൾ.
രണ്ടാം പകുതിയിൽ ക്രൂസ് അസൂൽ സമനില പിടിക്കാൻ ശ്രമിച്ചെങ്കിലും ബ്രസീലിയൻ താരം കാസമിറോ പന്ത് വലയിലെത്തിച്ച് മയാമിയുടെ വിജയമുറപ്പിച്ചു. 81 -ാം മിനിറ്റിൽ മെസ്സിയെടുത്ത കോർണർ കിക്ക് മനോഹരമായി ഹെഡ് ചെയ്ത് താരം വലയിലാക്കുകയായിരുന്നു. അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷവും മെസ്സി തകർപ്പൻ പ്രകടനം തുടരുന്നുവെന്നതാണ് ശ്രദ്ധേയം.
അതേസമയം, വിരമിക്കൽ പ്രഖ്യാപിച്ച മെസ്സിക്ക് ജന്മനാട്ടിൽ വിടവാങ്ങൽ മത്സരം സംഘടിപ്പിക്കുമെന്ന് അർജൻറീന ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. ഒക്ടോബറിൽ നാട്ടിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ അർജൻറീന ജഴ്സിയിൽ അവസാനമായി കളിക്കാൻ താരത്തെ ടീമിലേക്ക് വിളിച്ചതായി എ.എഫ്.എ അറിയിച്ചു. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ ആറു വരെയുള്ള ഫിഫ അന്താരാഷ്ട്ര വിൻഡോയിൽ അർജന്റീന നാട്ടിൽ മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. ലോക ഫുട്ബാളിനെ ഞെട്ടിച്ച് ആഗസ്റ്റ് 31നാണ് മെസ്സി വിരമിക്കൽ പ്രഖ്യാപിക്കുന്നത്. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മെസ്സി ഇക്കാര്യം അറിയിച്ചത്. അർജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് മെസ്സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.