സോറി, അത് ഓഫ് സൈഡായിരുന്നു! മാഞ്ചസ്റ്റർ ഡെർബിയിൽ റഫറിയിങ് പിഴവ്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞായറാഴ്ച നടന്ന മാഞ്ചസ്റ്റർ ഡെർബി മത്സരത്തിൽ റഫറിയിങ് പിഴവ്. മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാലൻഡ് നേടിയ വിജയഗോൾ അനുവദിച്ചതാണ് വൻ വിവാദത്തിന് വഴിവെച്ചത്. 10 പേരുമായി ചുരുങ്ങിയിട്ടും ഓൾഡ് ട്രാഫോർഡിൽ ആതിഥേയരായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ 1-0ത്തിന് സിറ്റി തോൽപിച്ച മത്സരത്തിലെ, റഫറിയിങ് വിധിയിൽ ഗുരുതരമായ പിഴവ് സംഭവിച്ചതായി പ്രീമിയർ ലീഗ് റഫറിമാരുടെ ഔദ്യോഗിക സമിതിയായ ‘പ്രഫഷനൽ ഗെയിം മാച്ച് ഒഫീഷ്യൽസ്’ പിന്നീട് ഔദ്യോഗികമായി സമ്മതിക്കുകയും എതിർ ടീമിനോട് ക്ഷമാപണം നടത്തുകയും ചെയ്തു.

മത്സരത്തിന്റെ 60ാം മിനിറ്റിൽ ജോസ്‌കോ ഗ്വാർഡിയോൾ നൽകിയ ക്രോസിൽ നിന്നാണ് ഹാലൻഡ് സിറ്റിയുടെ വിജയഗോൾ നേടിയത്. പന്ത് വലയിലാക്കിയതിന് പിന്നാലെ ലൈൻസ്മാൻ ഓഫ്‌സൈഡ് ഫ്ലാഗ് ഉയർത്തിയിരുന്നു. ഗ്വാർഡിയോൾ ക്രോസ് ചെയ്യുന്ന സമയത്ത് സിറ്റിയുടെ മധ്യനിര താരം എൻസോ ഫെർണാണ്ടസ് വ്യക്തമായും ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു. അദ്ദേഹം പന്ത് ഹെഡ് ചെയ്യാൻ വേണ്ടി ഒരു ഡൈവിങ് ശ്രമം നടത്തുകയും ചെയ്തു. ‘വാർ’ പരിശോധനയിൽ ഹാലൻഡിന്റെ പൊസിഷൻ മാത്രമാണ് പ്രധാനമായും വിലയിരുത്തിയത്. യുനൈറ്റഡ് പ്രതിരോധ താരം പാട്രിക് ഡോർഗുവിന്റെ പൊസിഷൻ നോക്കി ഹാലൻഡ് ഓഫ്‌സൈഡ് അല്ലെന്ന് കണ്ടെത്തുകയായിരുന്നു. എൻസോ പന്തിൽ തൊട്ടിട്ടില്ല എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ഗോൾ അനുവദിക്കാൻ റഫറിയോട് നിർദേശിച്ചു.

എന്നാൽ, എൻസോയുടെ സാന്നിധ്യവും പന്തിനായുള്ള ശ്രമവും യുനൈറ്റഡ് ഡിഫൻഡർമാരായ ലിസാൻഡ്രോ മാർട്ടിനെസ്, സെൻ ലെമ്മൻസ് എന്നിവരുടെയും ഗോൾകീപ്പറുടെയും ശ്രദ്ധ തിരിക്കാൻ കാരണമായി എന്ന് വ്യക്തമാണ്. ഓഫ്‌സൈഡ് നിയമപ്രകാരം ഇത് കളിയിൽ ഇടപെടുന്നതിന് തുല്യമാണ്. ഈ സാഹചര്യത്തിൽ ഫീൽഡ് റഫറിയോട് സ്ക്രീൻ പരിശോധിക്കാൻ ആവശ്യപ്പെടണമായിരുന്നുവെന്നും ഗോൾ അനുവദിച്ചത് ‘തീരുമാനത്തിലെ പിഴവായിരുന്നു’ എന്നും റഫറീസ് ബോഡി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Tags:    
News Summary - Referees' body admits VAR error in Manchester derby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.