ഗോൾക്ഷാമം തീർത്ത് വല കുലുക്കി ക്രിസ്റ്റ്യാനോ; ചാമ്പ്യൻപട്ടത്തിൽ പ്രതീക്ഷ തിരിച്ചുപിടിച്ച് അൽനസ്ർ
നാലു കളികളിൽ ആദ്യമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിച്ച ദിവസത്തിൽ ഇത്തിരിക്കുഞ്ഞൻ ടീമിനെതിരെ വമ്പൻ ജയവുമായി അൽനസ്ർ. അൽറാഇദിനെതിരെ എതിരില്ലാത്ത നാലു ഗോളിനായിരുന്നു ടീമിന്റെ ജയം. ഇതോടെ, രണ്ടാം സ്ഥാനത്ത് അൽഇത്തിഹാദുമായി പോയിന്റ് അകലം മൂന്നായി. ഒന്നാമതുള്ള ഇത്തിഹാദ് ഒരു കളി കുറച്ചുകളിച്ചതിനാൽ അൽനസ്റിന് കിരീട പ്രതീക്ഷ തീരെ ചെറുതാണ്. എന്നാലും, അടുത്ത അഞ്ചു മത്സരങ്ങളും ജയിച്ച് ടീമിനെ കിരീടത്തിലെക്കുകയാണ് അൽനസ്റിനും പോർച്ചുഗീസ് താരത്തിനും മുന്നിലെ വഴി.
ക്രിസ്റ്റ്യാനോയും അൽനസ്റും എതിരാളികളുടെ പോസ്റ്റിൽ പന്തെത്തിക്കുന്നതിൽ പരാജയമായ മൂന്നു മത്സരങ്ങൾ പിന്നിട്ടാണ് ടീം ഗോൾവഴിയിലെത്തിയത്. പ്രകടനം തുടർച്ചയായി പിറകോട്ടടിച്ചതിനെ തുടർന്ന് അൽനസ്റിൽ കോച്ച് റൂഡി ഗാർസിയക്ക് പരിശീലകക്കുപ്പായം അടുത്തിടെ നഷ്ടമായിരുന്നു. അതിനു പിന്നാലെ കിങ് കപ്പിൽ അൽവഹ്ദയോട് ടീം തോൽക്കുകയും ചെയ്തു. വെള്ളിയാഴ്ച അൽഅവ്വൽ പാർക്കിൽ നാലാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ ഹെഡർ ഗോൾ. അബ്ദു റഹ്മാൻ ഗരീബ് നേടിയ രണ്ടാം ഗോളിൽ അസിസ്റ്റ് നൽകിയതും ക്രിസ്റ്റ്യാനോ.
സൗദി പ്രോ ലീഗ് സീസണിൽ അൽനസ്റിനായി 12ാം മത്സരത്തിൽ 12ാമത്തെ ഗോളാണ് താരത്തിന്റെത്. അൽഹിലാൽ താരം ഒഡിയോൺ ഇഗാലോ, ഇത്തിഹാദിന്റെ അബ്ദുൽ റസ്സാഖ് ഹംദുല്ല എന്നിവരാണ് ടോപ്സ്കോറർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.