റിയോ ഡി ജനീറോ : ഫുട്ബോൾ ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ബ്രസീൽ പരിശീലകൻ കാർലോ അഞ്ചലോട്ടിയുടെ നീക്കം. അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിനുള്ള മഞ്ഞപ്പടയുടെ 26 അംഗ പട്ടികയിൽ സൂപ്പർ താരം നെയ്മർ ജൂനിയർ ഇടംപിടിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ. പരിക്കിൽ നിന്നും മോചിതനായി വരുന്ന നെയ്മറുടെ ശാരീരികക്ഷമതയിൽ തൃപ്തനല്ലാത്ത ആഞ്ചലോട്ടി, താരത്തെ ഒഴിവാക്കാൻ തീരുമാനിച്ചതായി പ്രമുഖ കായിക മാധ്യമമായ ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നു.
പഴയ നെയ്മറല്ല, ടീമിനാണ് മുൻഗണന
വ്യക്തിഗത മികവിനേക്കാൾ ടീം ഗെയിമിന് മുൻഗണന നൽകുന്ന ആഞ്ചലോട്ടിയുടെ ശൈലിയാണ് നെയ്മർക്ക് തിരിച്ചടിയാകുന്നത്. നൂറു ശതമാനം കായികക്ഷമതയുള്ളവർ മാത്രം ടീമിൽ മതിയെന്ന കർക്കശ നിലപാടിലാണ് കോച്ചും ബ്രസീൽ ഫുട്ബോൾ ഫെഡറേഷനും (സിബിഎഫ്). കഴിഞ്ഞ വർഷം ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ശേഷം നെയ്മർക്ക് ബ്രസീൽ ജഴ്‌സിയിൽ തിളങ്ങാനായിട്ടില്ല. നിലവിൽ സാന്റോസ് എഫ്.സിയിൽ കളിക്കുന്ന താരം പരിക്കിന്റെ പിടിയിൽ നിന്നും പൂർണ്ണമായും മോചിതനായിട്ടില്ലെന്നതാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തൽ.
യുവനിരയിൽ പ്രതീക്ഷ
ടീമിലെ 24 സ്ഥാനങ്ങൾ ഇതിനകം ഉറപ്പിച്ച ആഞ്ചലോട്ടി, ശേഷിക്കുന്ന രണ്ട് സീറ്റുകൾക്കായി ലൂക്കാസ് പക്വേറ്റ, എൻഡ്രിക്, ഇഗോർ തിയാഗോ എന്നിവരെയാണ് പരിഗണിക്കുന്നത്. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ തുടങ്ങിയ യുവതാരങ്ങൾ നെയ്മർക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും അഞ്ചലോട്ടി തന്റെ തീരുമാനത്തിൽ മാറ്റം വരുത്താൻ സാധ്യതയില്ല.
യുഗം അവസാനിക്കുന്നുവോ?
പതിറ്റാണ്ടിലേറെയായി ബ്രസീൽ ഫുട്ബോളിന്റെ മുഖമായിരുന്ന നെയ്മറുടെ അഭാവം ഒരു യുഗത്തിന്റെ അന്ത്യമായാകും കണക്കാക്കപ്പെടുക. മേയ് 18-ന് അഞ്ചലോട്ടി ഔദ്യോഗികമായി ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കും. നെയ്മറെന്ന പത്താം നമ്പരുകാരൻ ഇല്ലാതെ ബ്രസീൽ വിമാനം കയറുമോ എന്ന് അന്നറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.