ആരടിക്കും ഗോൾഡൻ ബൂട്ട്; എട്ട് ഗോളുകളുമായി മെസ്സിയും എംബാപ്പെയും, ഗോൾഡൻ ബൂട്ട് വിജയിയെ നിശ്ചയിക്കുന്ന ഫിഫ നിയമങ്ങൾ ഇതാ!

ഡാളസ്: ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ സെമിഫൈനലിൽ സ്പെയിനിനോട് രണ്ട് ഗോളിന് പരാജയപ്പെട്ട് ഫ്രാൻസ് കിരീടപ്പോരാട്ടത്തിൽ നിന്ന് പുറത്തായെങ്കിലും, ടൂർണമെന്റിലെ മികച്ച ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരത്തിനായുള്ള കിലിയൻ എംബാപ്പെയുടെ പ്രതീക്ഷകൾക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. അർജന്റീനിയൻ നായകൻ ലയണൽ മെസ്സിയുമായി കടുത്ത പോരാട്ടമാണ് ഫ്രഞ്ച് ക്യാപ്റ്റൻ ഈ ലോകകപ്പിൽ നടത്തുന്നത്. ഫ്രാൻസിന്റെ കിരീട മോഹങ്ങൾ പൊലിഞ്ഞെങ്കിലും, വരാനിരിക്കുന്ന മൂന്നാം സ്ഥാനക്കാർക്കായുള്ള നിർണായക പ്ലേ-ഓഫ് മത്സരത്തിൽ കളിച്ച് കൂടുതൽ ഗോളുകൾ നേടാൻ എംബാപ്പെക്ക് ഇനിയും അവസരമുണ്ട്.

വ്യാഴാഴ്ച നടക്കുന്ന അർജന്റീന-ഇംഗ്ലണ്ട് സെമിഫൈനൽ മത്സരത്തിൽ പരാജയപ്പെടുന്നവരുമായാണ് ഫ്രാൻസ് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടുക. നിലവിലെ കണക്കുകൾ പരിശോധിക്കുമ്പോൾ മെസ്സിയും എംബാപ്പെയും എട്ട് ഗോളുകളുമായി ഗോൾവേട്ടയിൽ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്.

ഗോളുകളുടെ എണ്ണം തുല്യമായാൽ വിജയിയെ കണ്ടെത്താൻ ഫിഫ ചില വ്യക്തമായ ടൈബ്രേക്കർ നിയമങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് അസിസ്റ്റുകളുടെ എണ്ണമാണ്. നിലവിൽ മൂന്ന് അസിസ്റ്റുകളുമായി എംബാപ്പെ ഈ കണക്കിൽ മെസ്സിയേക്കാൾ മുന്നിലാണ്. അർജന്റീന നായകന് രണ്ട് അസിസ്റ്റുകൾ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ സെമിഫൈനലിൽ പുറത്തായെങ്കിലും വ്യക്തിഗത നേട്ടത്തിൽ എംബാപ്പെയ്ക്ക് ഇപ്പോഴും ശക്തമായ മുൻതൂക്കമുണ്ട്.

അസിസ്റ്റുകളുടെ കാര്യത്തിലും ഇരുവരും തുല്യത പാലിക്കുകയാണെങ്കിൽ അടുത്തതായി പരിഗണിക്കുക ഗ്രൗണ്ടിൽ കളിച്ച മിനിറ്റുകളാണ്. ഏറ്റവും കുറഞ്ഞ സമയം കളിച്ച് കൂടുതൽ ഗോളുകൾ നേടിയ താരത്തിനാണ് അടുത്ത പരിഗണന ലഭിക്കുക.

നിലവിൽ എംബാപ്പെ 564 മിനിറ്റും മെസ്സി 602 മിനിറ്റും കളിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ കടുത്ത സെമിഫൈനൽ പോരാട്ടത്തിൽ മെസ്സി കൂടുതൽ സമയം കളിച്ചാൽ കുറഞ്ഞ മിനിറ്റുകളുടെ ആനുകൂല്യവും എംബാപ്പെയ്ക്ക് അനുകൂലമായി മാറും.

ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഹാം എന്നിവർ ആറ് ഗോളുകളുമായി തൊട്ടുപിന്നിൽ തന്നെയുണ്ട്. മെസ്സിക്ക് ഇനിയുള്ള മത്സരങ്ങളിൽ ഗോളോ അസിസ്റ്റോ നേടാനാകാതെ വരികയും, എംബാപ്പെ പ്ലേ-ഓഫ് മത്സരത്തിൽ തിളങ്ങുകയും ചെയ്താൽ കരിയറിലെ മറ്റൊരു ഗോൾഡൻ ബൂട്ട് കൂടി ഫ്രഞ്ച് നായകന് സ്വന്തമാകും.

Tags:    
News Summary - Golden Boot Race Flairs Up: Kylian Mbappé Holds Tie-Breaker Edge Over Lionel Messi Despite France's Semi-Final Exit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.