കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം
കൊച്ചി: അർജൻറീന ഇതിഹാസം ലയണൽ മെസ്സിയുടെ ‘നടക്കാതെ പോയ’ കേരള സന്ദർശനത്തോടനുബന്ധിച്ച തട്ടിപ്പുകൾക്കൊപ്പം കൊച്ചി കലൂർ സ്റ്റേഡിയം കൈമാറിയതിലെ വീഴ്ചയും പുറത്തുവരുന്നു. കലൂരിൽ മെസ്സിയും സംഘവും വരുന്നുവെന്നും 2025 നവംബറിൽ അർജൻറീന ടീമിന്റെ സൗഹൃദ മത്സരം നടക്കുമെന്നും മുൻ സർക്കാറാണ് അവകാശപ്പെട്ടിരുന്നത്. നവീകരണത്തിനു വേണ്ടിയാണ് നടപടിക്രമങ്ങളൊന്നും പാലിക്കാതെ മെസ്സി ഇവൻറിന്റെ സ്പോൺസർമാരായി മുന്നോട്ടുവന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷന് സ്റ്റേഡിയം കൈമാറിയത്. 70 കോടിയിലേറെ ചെലവഴിച്ച് നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന നവീകരണത്തിനായി കരാറില്ലാതെയാണ് കൈമാറിയതെന്ന് സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എക്കെതിരെ അന്നുതന്നെ ആരോപണമുയർന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് പുതിയ റിപ്പോർട്ട്. സ്റ്റേഡിയം കൈമാറിയതിനു പിന്നാലെ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയും ചെയ്തു. എന്നാൽ, കളി നടക്കുന്നതിനായുള്ള ഫിഫ മാച്ച് രജിസ്ട്രേഷനോ ഫിഫ അപ്രൂവലോ ഇല്ലാതെയാണ് തുടർനടപടികൾ നടന്നത്.
ഇൻഷുറൻസോ ബാങ്ക് ഗാരന്റിയോ ഇല്ലാതെയും വിനോദ നികുതിയുൾപ്പെടെ അഞ്ചു കോടി രൂപ നൽകുന്നതിൽനിന്ന് ഒഴിവാക്കിയുമാണ് അന്ന് അന്താരാഷ്ട്ര മത്സരത്തിന്റെ പേരിൽ സ്റ്റേഡിയം വിട്ടുനൽകിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സ്റ്റേഡിയം നവീകരണത്തിന് കൈമാറിയത്. നവംബറിൽ തിരികെ നൽകണമെന്നായിരുന്നു വാക്കാലുള്ള വ്യവസ്ഥ. എന്നാൽ, പൂർത്തിയാകാത്തതിനെ തുടർന്ന് തൊട്ടടുത്ത മാസമാണ് കൈമാറിയത്. നവീകരണത്തിനു ശേഷം മഴയത്ത് സ്റ്റേഡിയം ഗാലറി ചോർന്നൊലിച്ചതും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.