കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ മുഹമ്മദൻസിനെതിരെ ഗോൾ നേടുന്ന കേരള ബ്ലാസ്റ്റേഴ്സ് താരം വിക്ടർ ബെർത്തോമിയു ഫോട്ടോ: ബൈജു കൊടുവള്ളി
കൊച്ചി: കലൂർ ഗ്രൗണ്ടിൽ ഞായറാഴ്ച മുഹമ്മദൻ എസ്.സിയിലെ കളിക്കാർ അത്ഭുതങ്ങൾ ഒന്നും കാണിച്ചില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ മികവിന്റെ മൈതാനത്ത് വീണ്ടുമൊരു വിജയ വിസിൽ മുഴക്കി കേരള ബ്ലാസ്റ്റേഴ്സ്. മുഹമ്മദൻ എസ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആതിഥേയർ നിലംപരിശാക്കിയത്. ഇതോടെ സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്‌സിന് ഹാട്രിക്ക് ജയമായി. ബ്ലാസ്റ്റേഴ്‌സിനായി ഫ്രാൻസിസ്‌കോ (ഫ്രാഞ്ചു-44), വിക്ടർ ബെർത്തോമിയു (59), എം.എസ്. ശ്രീക്കുട്ടൻ (74) എന്നിവർ ഗോളടിച്ചു. മഹിതോഷ് റോയിയാണ് (42) മുഹമ്മദൻസിനു വേണ്ടി ആശ്വാസ ഗോൾ നേടിയത്.
തുടക്കം മുതൽ ആക്രമണ മൂഡിലായിരുന്നു ബ്ലാസ്റ്റേഴ്‌സ്. ആറാം മിനിറ്റിൽ ആതിഥേയർ ലീഡിന്റെ വക്കിലെത്തി. പക്ഷേ, ബോക്‌സിന് പുറത്തുനിന്ന് ഫ്രാഞ്ചു തൊടുത്ത ഉശിരൻ ഷോട്ട് മുഹമ്മദൻ ഗോളി പദം ഛേത്രി തട്ടിയകറ്റി. തുടർന്ന് പല ശ്രമങ്ങളും സമാനമായി വിഫലമായി. 26ാം മിനിറ്റിൽ നിഹാൽ സുധീഷിന്റെ മിന്നൽ ഷോട്ട് പോസ്റ്റിന് തൊട്ടുരുമ്മി പുറത്തേക്ക്. 42ാം മിനിറ്റിൽ എതിരാളികളുടെ അപ്രതീക്ഷിത നീക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് ഞെട്ടി. മധ്യഭാഗത്ത് പന്ത് കൈമാറുന്നതിൽ കെവിൻ യോക്കിന് പിഴച്ചപ്പോൾ പാഞ്ഞെത്തിയ മഹിതോഷ് റോയ് നിയന്ത്രണത്തിലാക്കി വലയിലേക്ക് വിട്ടു. 44ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ച് സമനില പിടിച്ചു. മധ്യഭാഗത്തുനിന്ന് ലഭിച്ച പന്തുമായി കെവിൻ യോക്ക് എതിർ ബോക്‌സിലെത്തി. പ്രതിരോധതാരങ്ങളെ വട്ടംചുറ്റിച്ച് പന്ത് ഫ്രാഞ്ചുവിന്.
വലംകാൽ ഷോട്ടിൽ വല ചലിപ്പിച്ചു ഫ്രാഞ്ചു. ആദ്യ പകുതി 1-1ന്റെ ആവേശത്തിൽ തീർന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലും ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കാലുകളിലായിരുന്നു പന്ത്. 52ാം മിനിറ്റിൽ ലീഡ് പിടിക്കാൻ മഞ്ഞപ്പടക്ക് സുവർണാവസരം. യോക്കിന്റെ ക്രോസ് ഹെഡ് ചെയ്ത് ഗോളാക്കാനുള്ള ശ്രീക്കുട്ടന്റെ ശ്രമം പുറത്തേക്ക്. പിന്നാലെ മുഹമ്മദൻസിന്റെ പ്രത്യാക്രമണം അർഷിന്റെ കൈകളിൽ. 59ാം മിനിറ്റിൽ ബോക്സിൽനിന്നുള്ള കെവിന്റെ ക്രോസിൽ ബർത്തോമിയുവിന്റെ ഹെഡർ. പന്ത് ലക്ഷ്യത്തിൽ.
15 മിനിറ്റിന് ശേഷം ശ്രീക്കുട്ടനിലൂടെ ബ്ലാസ്റ്റേഴ്‌സ് ഗോൾ മൂന്നാക്കി. ബോക്സിൽ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഫ്രാഞ്ചു ഉയർത്തി നൽകിയ പന്തിൽ ഉയർന്നുചാടിയുള്ള ശ്രീക്കുട്ടന്റെ വലംകാൽ ഷോട്ട് വലതുമൂലയിലേക്ക് തുളഞ്ഞുകയറി. 12 മത്സരങ്ങളിൽ 14 പോയന്റുമായി എട്ടാം സ്ഥാനത്തേക്ക് കയറി ബ്ലാസ്റ്റേഴ്സ്. 17ന് കൊച്ചിയിൽ എഫ്.സി ഗോവക്കെതിരെയാണ് അവസാന മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.