ഗോളില്ല പോരാട്ടത്തിനൊടുവിൽ നോക്കൗട്ട് ടിക്കറ്റെടുത്ത് പരാഗ്വെയും ആസ്ട്രേലിയയും

ഫിഫ ലോകകപ്പ് 2026-ൽ പരാഗ്വെയെയെ ഗോൾരഹിത സമനിലയിൽ തളച്ച് സ്ട്രേലിയ നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചു. ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാടിയ മത്സരത്തിൽ പ്രതിരോധക്കോട്ടകൾ ഭേദിച്ച് പന്ത് വലയിലെത്തിക്കാൻ ആർക്കുമായില്ല. എങ്കിലും നിർണായക പോയിന്റ് നേടിയതോടെ 'സോക്കറൂസ്' എന്ന് വിളിക്കപ്പെടുന്ന സ്ട്രേലിയൻ ടീം അടുത്ത റൗണ്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കുകയായിരുന്നു.ഗ്രൂപ്പിലെ മികച്ച മൂന്നാം സ്ഥാനക്കാരായി പരാഗ്വെയും നോക്കൗട്ട് ടിക്കറ്റെടുത്തു.

നോക്കൗട്ട് ഉറപ്പാക്കാൻ പരാഗ്വെയ്ക്ക് ജയം അനിവാര്യവും ഓസ്‌ട്രേലിയയ്ക്ക് തോൽവി ഒഴിവാക്കൽ കിണഞ്ഞു ശ്രമിച്ച മത്സരത്തിൽ ഗോളുകൾ പിറന്നില്ല. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പന്തടക്കത്തിലും ആക്രമണത്തിലും ഇരുടീമുകളും തുല്യശക്തികളായാണ് കളത്തിൽ നിറഞ്ഞത്. ആദ്യ പകുതിയിൽ ആസ്ട്രേലിയയുടെ ജാക്സൺ ഇർവിനും ക്രിസ്റ്റ്യൻ വോൾപാറ്റോയും നടത്തിയ മികച്ച മുന്നേറ്റങ്ങൾ പരാഗ്വെ ഗോൾകീപ്പർ ഒർലാൻഡോ ഗിൽ സമർത്ഥമായി തടഞ്ഞു. മറുഭാഗത്ത് ഗബ്രിയേൽ അവലോസിലൂടെയും ജൂലിയോ എൻസിസോയിലൂടെയും പരാഗ്വായ് നടത്തിയ നീക്കങ്ങൾ ഓസ്ട്രേലിയൻ പ്രതിരോധത്തിലും ഗോൾകീപ്പർ പാട്രിക് ബീച്ചിന്റെ കൈകളിലും അവസാനിച്ചു.

രണ്ടാം പകുതിയിൽ വിജയഗോളിനായി ഇരുടീമുകളും തന്ത്രങ്ങൾ മാറ്റിപ്പയറ്റി. പകരക്കാരെ ഇറക്കി ആക്രമണം കടുപ്പിക്കാനായിരുന്നു ശ്രമം. 62-ാം മിനിറ്റിൽ പരാഗ്വെയുടെ മൗറീഷ്യോ തൊടുത്ത തകർപ്പനൊരു ഷോട്ട് ആസ്ട്രേലിയൻ കീപ്പർ പാട്രിക് ബീച്ച് തട്ടിയകറ്റി. അവസാന മിനിറ്റുകളിൽ ആസ്ട്രേലിയയുടെ ജോർദാൻ ബോസും ടെറ്റെ യെൻഗിയും നടത്തിയ ഗോളെന്നുറച്ച ഷോട്ടുകൾ ഒർലാൻഡോ ഗില്ലും സേവ് ചെയ്തതോടെ മത്സരം ഗോൾരഹിത സമനിലയിൽ കലാശിക്കുകയായിരുന്നു.

പരുക്കൻ അടവുകൾക്കും മത്സരം സാക്ഷ്യം വഹിച്ചു. ആസ്ട്രേലിയയുടെ ജാക്സൺ ഇർവിനും പരാഗ്വായുടെ ഡീഗോ ഗോമസിനും റഫറി മഞ്ഞക്കാർഡ് നൽകി. സമ്മർദ്ദം നിറഞ്ഞ മത്സരത്തിൽ ഗോളൊന്നും നേടാനായില്ലെങ്കിലും, തോൽവി വഴങ്ങാതിരുന്നത് ആസ്ട്രേലിയക്ക് തുണയായി. നോക്കൗട്ട് ഉറപ്പിച്ചതിന്റെ വലിയ ആവേശത്തിലാണ് ആസ്ട്രേലിയൻ ആരാധകർ.

Tags:    
News Summary - Australia Secures Knockout Spot After Goalless Draw Against Paraguay in FIFA World Cup 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.