കിലിയൻ എംബാപ്പെ, ഉസ്മാൻ ഡെംബെലെ
പാരിസ്: 2026 ലോകകപ്പിനായി വമ്പൻ താരനിരയെ ഉൾപ്പെടുത്തി ഫ്രാൻസ് തങ്ങളുടെ 26 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം കിലിയൻ എംബാപ്പെയും നിലവിലെ ബാലൺ ഡി ഓർ ജേതാവായ ഉസ്മാൻ ഡെംബെലെയും നയിക്കുന്ന ശക്തമായ മുന്നേറ്റനിരയാണ് ഫ്രാൻസിന്റെ പ്രധാന കരുത്ത്. പരിശീലകൻ ദിദിയർ ദെഷാംപ്സ് തന്റെ പരിശീലക കരിയറിലെ അവസാനത്തെ വലിയ ടൂർണമെന്റിനായി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ടീമിനെ ഒരുക്കിയിരിക്കുന്നത്.
ഫ്രാൻസിനായി 56 ഗോളുകൾ നേടിയിട്ടുള്ള എംബാപ്പെ, ഒലിവിയർ ജിറൂഡിന്റെ (57 ഗോളുകൾ) റെക്കോർഡിന് തൊട്ടരികിലാണ്. പരിക്കിന്റെ ആശങ്കകൾ ഉണ്ടെങ്കിലും ലോകകപ്പിൽ എംബാപ്പെ തന്നെയാകും ടീമിനെ നയിക്കുക. കഴിഞ്ഞ സീസണിൽ പി.എസ്.ജിക്ക് വേണ്ടി 35 ഗോളുകൾ നേടുകയും ചാമ്പ്യൻസ് ലീഗ് കിരീടം ചൂടുകയും ചെയ്ത ഉസ്മാൻ ഡെംബെലെയാണ് ടീമിലെ മറ്റൊരു പ്രധാനി.
ബയേൺ മ്യൂണിക്കിന്റെ മൈക്കൽ ഒലിസെ, പി.എസ്.ജിയുടെ ഡിസയർ ദൂയി എന്നിവരുടെ സാന്നിധ്യം ആക്രമണ നിരക്ക് കൂടുതൽ വേഗത നൽകും. മാഞ്ചസ്റ്റർ സിറ്റി താരം റയാൻ ചെർക്കി, ആഴ്സണൽ പ്രതിരോധ താരം വില്യം സാലിബ എന്നിവരുൾപ്പെടെ ഏഴ് പ്രീമിയർ ലീഗ് താരങ്ങൾ ടീമിലിടം പിടിച്ചു. അതേസമയം, റയൽ മാഡ്രിഡ് താരം എഡ്വേർഡോ കമാവിംഗ, ടോട്ടനം താരം കോലോ മുആനി എന്നിവർക്ക് ഇത്തവണ ടീമിൽ ഇടം ലഭിച്ചില്ല. ലിവർപൂളിന്റെ ഹ്യൂഗ് എക്കിറ്റികെ പരിക്കിനെ തുടർന്ന് പുറത്തായപ്പോൾ, ലെൻസിന്റെ യുവ ഗോൾകീപ്പർ റോബിൻ റിസ്സർ ടീമിലെ അപ്രതീക്ഷിത സാന്നിധ്യമായി. 'ഇതൊരു സന്തുലിതമായ ടീമാണ്. ഏറ്റവും മികച്ച 26 പേർ എന്നതിലുപരി, ഒത്തൊരുമയോടെ കളിക്കാൻ കഴിയുന്ന ഒരു സംഘത്തെയാണ് ഞാൻ തെരഞ്ഞെടുത്തത്.' ടീം പ്രഖ്യാപനനത്തിന് ശേഷം ദിദിയർ ദെഷാംപ്‌സ് പറഞ്ഞു.
ലോകകപ്പ് മത്സരത്തിൽ ഗ്രൂപ്പ് ഐ-യിലാണ് ഫ്രാൻസ്. ജൂൺ 16ന് ന്യൂജേഴ്സിയിൽ സെനഗലിന് എതിരെയാണ് ഫ്രാൻസിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ഐ-യിൽ ഇറാഖ് (ജൂൺ 22), നോർവേ (ജൂൺ 26) എന്നിവരാണ് ഫ്രാൻസിന്റെ മറ്റ് എതിരാളികൾ. 2018ലെ ലോകകപ്പ് വിജയത്തിൽ പങ്കാളികളായ എംബാപ്പെ, ഡെംബെലെ, ലൂക്കാസ് ഹെർണാണ്ടസ്, എൻഗോളോ കാന്റെ എന്നിവർ അടങ്ങുന്നതാന് ഫ്രാൻസിന്റെ സ്‌ക്വാഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.