ന്യൂജഴ്സി: ആരാധകർക്ക് ഇനിയൊട്ടും ഉറക്കമില്ലാത്ത ഫുട്ബാൾ പാതിരകൾ. ലോക ഫുട്ബാളിലെ സൂപ്പർതാരങ്ങൾ നിറഞ്ഞ വമ്പന്മാർ മുഖാമുഖമെത്തുന്ന ലോകകപ്പ് പ്രീക്വാർട്ടറിലെ പോരാട്ടങ്ങളിലൂടെ കളിക്കളത്തിന് തീപിടിക്കുന്നു. കാർലോ ആഞ്ചലോട്ടി എന്ന തന്ത്രജ്ഞന്റെ കീഴിലുള്ള ബ്രസീലും, എർലിങ് ഹാളണ്ട് എന്ന ഗോൾ മെഷീൻ നയിക്കുന്ന നോർവേയും തമ്മിലുള്ള തീപാറും പോരാട്ടം ഇന്ന് അർധരാത്രി 1.30-ന് ന്യൂജഴ്സി സ്റ്റേഡിയത്തിൽ നടക്കും.
വിനീഷ്യസ് ജൂനിയറിന്റെ ചാട്ടുളി വേഗവും ബ്രസീലിന്റെ പ്രൗഢമായ ആക്രമണോത്സുകതയും ഒരുവശത്ത്. മറുവശത്ത് നോർവീജിയൻ പടയുടെ കരുത്തനായ ഹാളണ്ടും. വിനീഷ്യസും ഹാലൻഡും മുഖാമുഖമെത്തുമ്പോൾ കടിഞ്ഞാണിടാൻ കോച്ച് ആഞ്ചലോട്ടിക്ക് ഏറെ തലപുകക്കേണ്ടി വരും. ലൂകാസ് പക്വേറ്റ, റഫീഞ്ഞ എന്നിവരുടെ അഭാവം ബ്രസീലിന് കനത്ത തിരിച്ചടിയാണ്. എന്നാൽ, കസമിറോ മധ്യനിരയിൽ കളിക്കുന്നത് ടീമിന് വലിയൊരു ആശ്വാസമാണ്. പക്വേറ്റയ്ക്ക് പകരം നെയ്മറിനെ എങ്ങനെയാകും കോച്ച് കളത്തിലിറക്കുക എന്നതാണ് ആരാധകർ ഉറ്റുനോക്കുന്ന പ്രധാന ചോദ്യം. ജപ്പാനെതിരെ പകരക്കാരായി ഇറങ്ങിയ എന്റിക്, മാർട്ടിനെല്ലി, ഡാനിലോ എന്നിവർ നൽകിയ ഇംപാക്ട് നോർവേയ്‌ക്കെതിരായ മത്സരത്തിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബ്രസീൽ ആരാധകർ.
ഏതൊരു ടീമിനെയും വിറപ്പിക്കാൻ കെൽപ്പുള്ള ഹാളണ്ടിന്റെ കരുത്തിലാണ് നോർവേയുടെ പ്രതീക്ഷ. പരിക്കുകളുടെ ആശങ്കകളില്ലാതെയാണ് നോർവേ ബൂട്ടു കെട്ടുന്നത്. ബ്രസീലിന്റെ പ്രതിരോധത്തെ തകർത്ത് ചരിത്രമെഴുതാൻ ഹാളണ്ടും സംഘവും ഇറങ്ങുമ്പോൾ, ബ്രസീൽ തങ്ങളുടെ പതിവു ശൈലിയിൽ കളി മെനയാൻ ശ്രമിക്കും.
ഫുട്ബോൾ ലോകത്തെ മികച്ച താരങ്ങൾ അണിനിരക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ആര് ജയിച്ചു കയറുമെന്നത് പ്രവചനാതീതമാണ്. ഫുട്ബോൾ പ്രേമികൾക്ക് ഉറക്കമില്ലാത്ത രാവുകൾ സമ്മാനിക്കുന്ന ഈ ക്ലാസിക് പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ലോകം. ന്യൂജഴ്സി സ്റ്റേഡിയത്തിൽ കിക്കോഫ് കുറിക്കുമ്പോൾ ചരിത്രപരമായൊരു വിജയത്തിനായാണ് ഇരുടീമുകളും കളത്തിലിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.