ലണ്ടൻ: ലോകകപ്പ് ഫുട്ബാളിന്റെ ഓഹരികൾ വിൽക്കാനുള്ള നീക്കം വൻ വിവാദമായതിന് പിന്നാലെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് മേൽ സമ്മർദ്ദമേറുന്നു. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇൻഫാന്റിനോയ്ക്ക് നൽകിയിരുന്ന പിന്തുണ ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷൻ പിൻവലിച്ചു. വിവാദ പദ്ധതി ഉപേക്ഷിച്ചെങ്കിലും പ്രധാന ടൂർണമെന്റുകൾ ബഹിഷ്‌കരിക്കാനുള്ള സാധ്യത തള്ളിക്കളയാതെ യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനായ യുവേഫയും നിലപാട് കടുപ്പിക്കുകയാണ്.
'ഫിഫ ഫോർവേഡ് എന്റർപ്രൈസ്' എന്ന പേരിൽ ലോകകപ്പിന്റെ 20 ശതമാനം ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഇൻഫാന്റിനോയുടെ പദ്ധതിയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇതിൽ പ്രതിഷേധിച്ച് അദ്ദേഹത്തെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കി ഇംഗ്ലീഷ് എഫ്.എ ഫിഫയ്ക്ക് ഔദ്യോഗികമായി കത്തയച്ചതായി ബി.ബി.സിയും സ്കൈയും റിപ്പോർട്ട് ചെയ്തു.
യുവേഫയും മറ്റ് രണ്ട് കോൺഫെഡറേഷനുകളും പദ്ധതിക്കെതിരെ രംഗത്തുവന്നതോടെ കഴിഞ്ഞയാഴ്ച ഈ നീക്കം ഉപേക്ഷിക്കാൻ അദ്ദേഹം നിർബന്ധിതനായിരുന്നു. ഇൻഫാന്റിനോയുടെ നീക്കത്തെ 'അധികാര ദുർവിനിയോഗം' എന്നാണ് ആഗോള പ്ലെയേഴ്സ് യൂണിയനായ ഫിഫ്പ്രോ അപലപിച്ചത്. ആഴ്സണൽ മുൻ മാനേജർ ആഴ്സൻ വെംഗർ, പോർച്ചുഗൽ മുൻ ഇതിഹാസം ലൂയിസ് ഫിഗോ തുടങ്ങിയ പ്രമുഖരും ഇൻഫാന്റിനോയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
വിവാദം ശക്തമായതോടെ ബുധനാഴ്ച മൊറോക്കോയിലെ റബാത്തിൽ ചേർന്ന അടിയന്തര യോഗത്തിൽ തനിക്ക് 'തെറ്റുപറ്റിയെന്ന്' ഇൻഫാന്റിനോ സമ്മതിച്ചിരുന്നു. കൗൺസിലിനെയും അംഗങ്ങളെയും മാറ്റിനിർത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഈ ക്ഷമാപണം കൊണ്ട് യാതൊരു മാറ്റവുമില്ലെന്ന ഉറച്ച നിലപാടിലാണ് യുവേഫ.
സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള നിർദ്ദേശം പൂർണ്ണമായും പിൻവലിക്കുക, ഫുട്ബോളിന്റെ ഘടന മാറ്റാനുള്ള ഇത്തരം ശ്രമങ്ങൾ ഭാവിയിൽ ഉണ്ടാകില്ലെന്ന് വ്യക്തമായ ഉറപ്പ് നൽകുക എന്നീ രണ്ട് നിബന്ധനകളാണ് അവർ മുന്നോട്ടുവെക്കുന്നത്. ഇത് പാലിക്കാത്ത പക്ഷം ലോകകപ്പ് ബഹിഷ്‌കരിക്കുന്നത് അടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുമെന്നും യുവേഫ മുന്നറിയിപ്പ് നൽകുന്നു.
മൊറോക്കോയിൽ നടന്ന യോഗത്തിൽ ചില മുതിർന്ന ഫിഫ ഉദ്യോഗസ്ഥർ ഇൻഫാന്റിനോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ബോർഡിനുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നിട്ടുണ്ട്. ഫിഫയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ കെവിൻ ലാമൂർ ഈ പദ്ധതിയെ 'വൺ-മാൻ പ്രൊജക്റ്റ്' എന്നാണ് രൂക്ഷമായി വിമർശിച്ചത്. അദ്ദേഹത്തെ റബാത്തിലെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. നിലവിലെ പ്രതിസന്ധിക്ക് ആരും നേരിട്ട് ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നതാണ് യുവേഫ ചൂണ്ടിക്കാണിക്കുന്ന പ്രധാന പ്രശ്നം.
യുവേഫ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും ലോക ഫുട്ബാളിൽ നിന്ന് ഇൻഫാന്റിനോയെ പൂർണ്ണമായി പുറത്താക്കാൻ ആവശ്യമായ പിന്തുണ അവർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷനും ഗാംബിയൻ ഫുട്ബോൾ ഫെഡറേഷനും ഇൻഫാന്റിനോയ്ക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുവേഫയുടെ നീക്കങ്ങൾ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
അവിശ്വാസ പ്രമേയം കൊണ്ടുവരികയാണെങ്കിൽ ഫിഫയുടെ 211 അംഗങ്ങളിൽ 106 പേരുടെ വോട്ട് യുവേഫയ്ക്ക് ആവശ്യമാണ്. അല്ലാത്തപക്ഷം, അടുത്ത മാർച്ചിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇൻഫാന്റിനോയ്ക്കെതിരെ ശക്തനായൊരു സ്ഥാനാർത്ഥിയെ (കോൺകാകാഫ് പ്രസിഡന്റ് വിക്ടർ മൊണ്ടാഗ്ലിയാനിയെ പോലുള്ളവരെ) രംഗത്തിറക്കുക എന്നതാണ് ഏക പോംവഴി. സെപ്റ്റംബർ 5-ന് പോളണ്ടിൽ ആരംഭിക്കുന്ന അണ്ടർ-20 വനിതാ ലോകകപ്പിൽ ഇംഗ്ലണ്ട് ഉൾപ്പെടെ ആറ് യൂറോപ്യൻ ടീമുകൾ പങ്കെടുക്കുന്നുണ്ട്. ബഹിഷ്‌കരണ ഭീഷണി യുവേഫ യാഥാർത്ഥ്യമാക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.