മുല്ലൻപുർ (പഞ്ചാബ്): ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ലീഗ് റൗണ്ട് പൂർത്തിയായപ്പോൾ പോയന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയവർ കലാശപ്പോരിലൊരിടം തേടി വ്യാഴാഴ്ച മുഖാമുഖം. ഒന്നാംസ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ആതിഥേയരുടെ പൊലിവ് കൂടിയുള്ള പഞ്ചാബ് കിങ്സാണ് എതിരാളികൾ. ഒന്നാം ക്വാളിഫയർ ജയിക്കുന്നവർക്ക് ജൂൺ മൂന്നിലെ ഫൈനലിന് നേരിട്ട് ടിക്കറ്റെടുക്കാം. തോൽക്കുന്നവർക്ക് ഒരവസരംകൂടിയുണ്ട്. ഞായറാഴ്ചത്തെ രണ്ടാം ക്വാളിഫയർ ജയിച്ചാൽ മതി ഫൈനൽ ബെർത്തിന്. മൂന്നും നാലും സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും വെള്ളിയാഴ്ച ഇതേ വേദിയിൽ എലിമിനേറ്ററിൽ ഏറ്റുമുട്ടും. എലിമിനേറ്റർ വിജയികളും ഒന്നാം ക്വാളിഫയർ പരാജിതരും തമ്മിലാണ് രണ്ടാം ക്വാളിഫയർ.
ഐ.പി.എൽ പ്ലേ ഓഫിലെ ദുരന്തം ആർ.സി.ബിയെ സംബന്ധിച്ച് പുതുമയില്ലാത്തതാണ്. ഒമ്പത് സീസണുകളിൽ ടീം പ്ലേ ഓഫിലെത്തിയപ്പോൾ ആറിലും പുറത്തേക്കാണ് വഴി തെളിഞ്ഞത്. മൂന്നെണ്ണത്തിൽ ഫൈനലിലെത്തിയെങ്കിലും കിരീടം അകന്നുനിന്നു. കഴിഞ്ഞ ദിവസം അവസാന ലീഗ് മത്സരത്തിൽ ലഖ്നോ സൂപ്പർ ജയന്റ്സ് കുറിച്ച 227 റൺസ് വിജയകരമായി ചേസ് ചെയ്താണ് രജത് പാട്ടിദാറും സംഘവും ടേബ്ൾ ടോപ്പിലെത്തിയത്. പുറത്താവാതെ 33 പന്തിൽ 85 റൺസെടുത്ത് പ്ലെയർ ഓഫ് ദ മാച്ചായ ജിതേഷ് ശർമയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സും കണ്ടു. അർധ ശതകം നേടിയ സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയിൽ വലിയ പ്രതീക്ഷയർപ്പിക്കുന്നുണ്ട് ബംഗളൂരു. പരിക്ക് ഭേദമായി ആസ്ട്രേലിയൻ പേസർ ജോഷ് ഹേസിൽവുഡും മധ്യനിര ബാറ്റർ ടിം ഡേവിഡും തിരിച്ചെത്തിയേക്കും. ദേശീയ ടീമിനൊപ്പം ചേരാനായി മടങ്ങിയ ദക്ഷിണാഫ്രിക്കൻ പേസർ ലുൻഗി എൻഗിഡിയുടെയും ഇംഗ്ലീഷ് ഓൾ റൗണ്ടർ ജേക്കബ് ബേത്തലിന്റെയും സേവനമുണ്ടാകില്ല.
2014നു ശേഷം ഇതാദ്യമാണ് പഞ്ചാബ് കിങ്സ് പ്ലേ ഓഫ് കാണുന്നത്. കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ നേതൃത്വം വലിയ മുതൽക്കൂട്ടാണ്. ഓപണർമാരായ പ്രിയാൻഷ് ആര്യയും പ്രഭ്സിമ്രാൻ സിങ്ങും കൊളുത്തിവെക്കുന്ന തീ ശ്രേയസും നെഹാൽ വധേരയുമടക്കം പിന്നാലെ വരുന്നവർ ഏറ്റുപിടിച്ചാൽ ഫിനിഷ് ചെയ്യാൻ ശശാങ്ക് സിങ്ങിനെ കഴിഞ്ഞുള്ളൂ വേറാരും. വിശ്രമത്തിലായിരുന്ന സ്പിന്നർ യുസ്വേന്ദ്ര ചാഹൽ തിരിച്ചെത്തിയേക്കും. ഫോമിലുള്ള പ്രോട്ടീസ് ഓൾ റൗണ്ടർ മാർകോ ജാൻസെൻ ദേശീയ ടീമിലേക്ക് മടങ്ങിയത് തിരിച്ചടിയാണ്. അർഷ്ദീപ് സിങ് നയിക്കുന്നതാണ് പേസ് ബൗളിങ് ഡിപ്പാർട്മെന്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.