തിരുവനന്തപുരം: എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ സംസ്ഥാന സർക്കാർ ഔദ്യോഗിക അനുമതി നൽകി. ഇതിനായി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആലുവ താലൂക്കിലെ ചെങ്ങമനാട് വില്ലേജിൽ 10.1312 ഹെക്ടർ ഭൂമി തരംമാറ്റാൻ കൃഷിവകുപ്പ് ഉത്തരവിറക്കി. 2008ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് 10 (രണ്ട്) പ്രകാരം കേരള സ്പോർട്സ് നയം 2023, കേരള സ്പോർട്സ് ആക്ട് 2025, കേരള സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സ്കീം 2025 എന്നിവയുടെ അടിസ്ഥാനത്തിൽ പദ്ധതിയെ പൊതു ആവശ്യമായി പരിഗണിച്ചാണ് അനുമതി നൽകിയത്. പരിസ്ഥിതി സംരക്ഷണവും ജലസംരക്ഷണവും ഉറപ്പുവരുത്താനുള്ള നിർബന്ധ വ്യവസ്ഥകളും സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ സർക്കാറിന്റെ കാലത്ത് സമർപ്പിച്ച അപേക്ഷ സംസ്ഥാനതല സമിതി പരിശോധിച്ച് തരംമാറ്റത്തിന് ശിപാർശ ചെയ്തിരുന്നു. സാങ്കേതിക തടസ്സങ്ങൾ കാരണം അപേക്ഷ അംഗീകരിക്കപ്പെട്ടില്ല. തുടർന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ. രാജൻ, വി. അബ്ദുറഹ്മാൻ, പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ നിയമഭേദഗതി കൊണ്ടുവരികയും എൽ.ഡി.എഫ് സർക്കാറിന്റെ അവസാന കാബിനറ്റിൽ പദ്ധതിയെ പൊതു ആവശ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കെ.സി.എക്ക് ഭൂപരിഷ്കരണ നിയമത്തിലും ഇളവ് അനുവദിച്ചു.
പദ്ധതി പൂർത്തിയാക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഇടപെടുകയും വകുപ്പുമന്ത്രിമാരായ ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ് എന്നിവർ നിർദേശങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് കെ.സി.എ സമർപ്പിച്ച അപേക്ഷ സംസ്ഥാനതല സമിതി വീണ്ടും പരിശോധിച്ച് തരംമാറ്റത്തിന് ശിപാർശ നൽകി. ശിപാർശ സംസ്ഥാന സർക്കാർ അംഗീകരിക്കുകയായിരുന്നു.
കേരളത്തിന്റെ കായിക അടിസ്ഥാനസൗകര്യ വികസനത്തിൽ നാഴികക്കല്ലായ തീരുമാനമാണിതെന്ന് കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ പറഞ്ഞു. ബി.സി.സി.ഐ ഭാരവാഹികളും ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയും പദ്ധതിപ്രദേശം ഉടൻ സന്ദർശിക്കുമെന്ന് ബി.സി.സി.ഐ ഡബ്ല്യു.പി.എൽ ചെയർമാനും കെ.സി.എ മുൻ പ്രസിഡന്റുമായ ജയേഷ് ജോർജ് അറിയിച്ചു. എല്ലാ പാരിസ്ഥിതിക മാനദണ്ഡങ്ങളും പാലിച്ച് സുസ്ഥിരവും ലോകോത്തരവുമായ സ്റ്റേഡിയം കേരളത്തിന് സമ്മാനിക്കുമെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.