മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ചേതൻ ചൗഹാൻ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഉത്തർപ്രദേശ് കായിക യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ

ചേതൻ ചൗഹാൻ(73) കോവിഡ് ബാധിച്ച് മരിച്ചു. ചികിത്സയിലിരിക്കെ ആരോഗ്യ നില വഷളാവുകയായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയിൽ കിഡ്നി സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് വെള്ളിയാഴ്ചയാണ് വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നത്. കഴിഞ്ഞ മാസമാണ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചത്. മരണവിവരം സഹോദരൻ പുഷ്പേന്ദ്ര ചൗഹാൻ ആണ് പുറത്തു വിട്ടത്.

ബി.ജെ.പി നേതാവ് കൂടിയായ ചേതൻ ചൗഹാൻ ഉത്തർപ്രദേശ് മന്ത്രിസഭയിൽ സൈനിക ക്ഷേമം, ഹോം ഗാർഡ്സ്, പി.ആർ.ഡി, സിവിൽ സെക്യൂരിറ്റി എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയാണ്.

ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം.

സുനില്‍ഗാവസ്‌കറുടെ ദീര്‍ഘകാല ഓപ്പണിങ് പങ്കാളിയായിരുന്നു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷ പദവിയടക്കം വഹിച്ചിട്ടുണ്ട്. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിെൻറ മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1969 മുതൽ 1978 വരെയുള്ള രാജ്യാന്തര കരിയറിൽ ഇന്ത്യയ്ക്കായി 40 ടെസ്റ്റും ഏഴ് ഏകദിനങ്ങളും കളിച്ചു. 40 ടെസ്റ്റുകളിൽനിന്ന് 2084 റൺസ് നേടി. 97 റൺസാണ് ഉയർന്ന സ്കോർ. ഏഴ് ഏകദിനങ്ങളിൽനിന്ന് 153 റൺസുമെടുത്തു. സുനിൽ ഗാവസ്കറും ചേതൻ ചൗഹാനുമൊത്തുള്ള ഓപ്പണിങ് കൂട്ടുകെട്ട് ഒരുകാലത്ത് ഇന്ത്യൻ ടെസ്റ്റ് ടീമിെൻറ നട്ടെല്ലായിരുന്നു. 10 സെഞ്ചുറി കൂട്ടുകെട്ടുകൾ സഹിതം 3000ൽ അധികം റൺസാണ് ഇവരുടെ കൂട്ടുകെട്ട് നേടിയിട്ടുള്ളത്. മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കുമായി രഞ്ജി ട്രോഫി കളിച്ച അദ്ദേഹത്തിന് 1981-ല്‍ അര്‍ജുന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

പിന്നീട് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം രണ്ടു തവണ പാര്‍ലമെൻറ് അംഗമായിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ നിന്ന് 1991ലും 1998ലുമാണ് അദ്ദേഹം ലോക്‌സഭയിലെത്തിയത്. മന്ത്രിപദത്തിലിരിക്കെ കോവിഡ് വന്ന് മരിക്കുന്ന രാജ്യത്തെ രണ്ടാമത്തെ മന്ത്രിയാണ് ചേതൻ. ഉത്തര്‍പ്രദേശ് സാങ്കേതിക വിദ്യാഭ്യാസവകുപ്പ് മന്ത്രി കമല്‍ റാണി വരുണ്‍ ആണ് ഇതിനു മുമ്പ് കോവിഡ് ബാധിച്ച് മരിച്ചത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.