ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ, സൂര്യകുമാർ യാദവ്
മുംബൈ: അഞ്ച് ഐ.പി.എൽ കിരീടങ്ങൾ മുംബൈ ഇന്ത്യൻസിന് സമ്മാനിച്ച രോഹിത് ശർമയെ മാറ്റി നായകസ്ഥാനത്ത് പ്രതിഷ്ഠിച്ച ഹാർദിക് പാണ്ഡ്യ വൻ പരാജയമായി. 2024ൽ ആദ്യമായി ഹാർദിക് മുംബൈയെ നയിച്ച സീസണിൽ ടീം ഏറ്റവും അവസാന സ്ഥാനത്താണ് ഫിനിഷ് ചെയത്. കഴിഞ്ഞ വർഷം തോൽവികൾക്കൊടുവിൽ പോരാടി പ്ലേ ഓഫിലെത്തിയത് മിച്ചം. എന്നാൽ, ഇക്കുറി പക്ഷേ പ്ലേ ഓഫ് സാധ്യതകളിൽനിന്ന് പുറത്തായ ടീം ഒമ്പതാം സ്ഥാനത്താണ്. 10 മത്സരങ്ങളിൽ ഏഴിലും പരാജയമായിരുന്നു ഫലം. ഹാർദിക്കിന്റെ വ്യക്തിഗത പ്രകടനവും പരിതാപകരമാണ്.
ഹാർദിക്കിന് കീഴിൽ മുംബൈ ജയിച്ചത് 40.54 ശതമാനം മത്സരങ്ങളിൽ മാത്രമാണ്. ടീമിന്റെ ചരിത്രത്തിൽ ഏറ്റവും മോശം പ്രകടനമാണിത്. ഗുജറാത്ത് ടൈറ്റൻസിന് അവരുടെ അരങ്ങേറ്റ സീസണിൽ കിരീടം സമ്മാനിച്ച, പിറ്റേ വർഷം റണ്ണറപ്പാക്കിയ ഖ്യാതിയുമായി മുംബൈയിൽ തിരിച്ചെത്തിയതായിരുന്നു ഹാർദിക്. 2024ലെ 14 കളികളിൽ ടീം ജയിച്ചത് വെറും നാലെണ്ണത്തിൽ മാത്രം. ഈ സീസൺ ഐ.പി.എല്ലിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഹാർദിക് പരാജയമാണ്. എട്ട് മത്സരങ്ങളിൽ വെറും 146 റൺസ് മാത്രമാണ് നേടിയത്. 20.86 ആണ് ശരാശരി. ഇത് കരിയറിലെത്തന്നെ കുറഞ്ഞ നിരക്കിലൊന്നാണ്. എട്ട് മത്സരങ്ങളിലും പന്തെറിഞ്ഞപ്പോൾ ആകെ നാല് വിക്കറ്റ് മാത്രമേ ലഭിച്ചിട്ടുള്ളൂ. ആശങ്കജനകം അദ്ദേഹത്തിന്റെ എക്കണോമി റേറ്റ് ആണ്, 11.90. അതായത്, ഓരോ ഓവറിലും 12 റൺസ് വീതം വിട്ടുകൊടുക്കുന്നു.
ഇക്കുറി പരിക്കും ഹാർദിക്കിനെ വലക്കുന്നുണ്ട്. പകരം ഇടക്ക് നയിക്കുന്ന സൂര്യകുമാർ യാദവും പരാജയമാണ്. ഞായറാഴ്ച റായ്പുരിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. പരിക്കേറ്റ ഹാർദിക്കും കുടുംബപരമായ കാരണങ്ങളാൽ വിട്ടുനിൽക്കുന്ന സൂര്യയും ഈ കളിയിൽ ഇറങ്ങിയില്ലെങ്കിൽ തിലക് വർമയോ ജസ്പ്രീത് ബുംറയോ രോഹിത് ശർമയോ ക്യാപ്റ്റനാവും. മത്സരത്തിനിടെ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടിനെ ഉപയോഗിക്കുന്നതിലും ബൗളിങ് മാറ്റങ്ങളിലും ഹാർദിക് വരുത്തിയ പിഴവുകൾ മുൻ താരങ്ങളായ വീരേന്ദർ സെവാഗ് അടക്കമുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു.
ഹാർദിക് മുൻനിരയിൽനിന്ന് ടീമിനെ നയിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ ഓപണർ സദഗോപൻ രമേഷ് കുറ്റപ്പെടുത്തി. പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ക്യാപ്റ്റൻ പ്രതിസന്ധികളിൽ മുന്നിൽ നിൽക്കാതെ മറ്റുള്ളവരെക്കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചാൽ കളിക്കാർ അവർക്കു വേണ്ടി ആത്മാർഥമായി കളിക്കില്ലെന്ന് രമേശ് പറഞ്ഞു. ടീമിൽ വിഭാഗീയതയുണ്ടെന്ന തരത്തിലായിരുന്നു മുൻ ഇന്ത്യൻ താരം മനോജ് തിവാരിയുടെ പ്രതികരണം. ഹർദിക് തനിച്ചാണെന്നും ആരിൽനിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും തിവാരി പറഞ്ഞു. ‘‘നായകൻ ഓരോ കളിക്കാരന്റെയും വിശ്വാസം നേടിയെടുക്കണം. നിങ്ങൾ ഒരു നേതാവായിരിക്കണം. എന്നാൽ, ഹാർദിക്കിനൊപ്പം ആരും നിൽക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിന് ലഭിക്കേണ്ട പിന്തുണ അവിടെ കാണുന്നില്ല’’ -തിവാരി കൂട്ടിച്ചേർത്തു. 2024ൽ ആരാധകർ കൂക്കിവിളിച്ചാണ് പുതിയ നായകനെ വരവേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.