വിരമിക്കൽ പ്രഖ്യാപിച്ച് ബെൻ സ്റ്റോക്സ്

ലണ്ടൻ: ക്രിക്കറ്റ് ലോകത്തെ ​ഞെട്ടിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ വിരമിക്കൽ പ്രഖ്യാപനം. ന്യൂസിലൻഡിനെതിരെ ട്രെന്റ് ബ്രിഡ്ജിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിനിടെയാണ് 35കാരന്റെ അപ്രതീക്ഷിത വിരമിക്കൽ തീരുമാനം. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് വിരമിക്കൽ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ആധുനിക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച മാച്ച് വിന്നർമാരിൽ ഒരാളായ ഇംഗ്ലണ്ട് താരം, ന്യൂസിലൻഡിനെതിരായ മത്സരത്തിന്റെ നാലാംദിവസം കളി തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് വിരമിക്കൽ തീരുമാനം സഹതാരങ്ങളെ അറിയിച്ചത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇംഗ്ലീഷ് ക്രിക്കറ്റിന്റെ നെടുംതൂണായിരുന്നു ഈ ഓൾറൗണ്ടർ.

2022ൽ ഏകദിന ക്രിക്കറ്റിൽ നിന്ന് ബെൻ സ്റ്റോക്സ് വിരമിച്ചിരുന്നു. ആ വർഷം തന്നെ ട്വന്റി 20യിൽ നിന്നും പിന്മാറി. പിന്നീട് ടെസ്റ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണുണ്ടായത്. 121 ടെസ്റ്റുകളിൽ ഇംഗ്ലണ്ടിനുവേണ്ടി കളിച്ച സ്റ്റോക്സിന്, 7228 റൺസും 246 വിക്കറ്റുമാണ് സമ്പാദ്യം. 

‘ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരിൽ ഒരാളായും, തന്റെ തലമുറയിലെ നിർണായക താരമായിട്ടുമാണ് ബെൻ സ്റ്റോക്സ് വിടവാങ്ങുന്നത്. സമ്മർദഘട്ടങ്ങളിൽ പുറത്തെടുത്ത അസാധാരണമായ പോരാട്ടവീര്യം സ്റ്റോക്സിനെ ആരാധകരുടെ പ്രിയങ്കരനാക്കി’ -ഇ.സി.ബി ചെയർമാൻ റിച്ചാർഡ് തോംസൺ പറഞ്ഞു.

2011ൽ ഇംഗ്ലണ്ടിന്റെ പരിമിത ഓവർ ടീമിലൂടെ അരങ്ങേറിയ സ്റ്റോക്സ്, 2013-ലെ ആഷസ് പരമ്പരയിലാണ് ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്. 2022 ഏപ്രിലിൽ ജോ റൂട്ടിൽനിന്ന് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതോടെ സ്റ്റോക്സ് ഇംഗ്ലീഷ് ക്രിക്കറ്റിന്റെ മുഖഛായ തന്നെ മാറ്റി.

മുഖ്യപരിശീലകൻ ബ്രണ്ടൻ മക്കല്ലവുമായി ചേർന്ന് അദ്ദേഹം ആവിഷ്കരിച്ച ബാസ്‌ബാൾ എന്ന ആക്രമണാത്മക കളിശൈലി ടെസ്റ്റ് ക്രിക്കറ്റിൽ പുതിയൊരു തരംഗം തന്നെ സൃഷ്ടിച്ചു. തോൽവിയെ ഭയപ്പെടാതെ അതിവേഗം റൺസടിച്ചുകൂട്ടുന്ന ഈ ശൈലി ടെസ്റ്റ് ക്രിക്കറ്റിലേക്ക് ആരാധകരെ വൻതോതിൽ ആകർഷിച്ചു.

സ്റ്റോക്സിന്റെ വിരമിക്കലോടെ ഇംഗ്ലീഷ് ക്രിക്കറ്റിലെ ഒരു സുവർണ യുഗത്തിനാണ് വിരാമമാകുക.

Tags:    
News Summary - Ben Stokes announces retirement from Test cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.