വൈഭവ് സൂര്യവംശിയും ഇഷാൻ കിഷനും പരിശീലനത്തിനിടെ
ചെസ്റ്റർ-ലെ-സ്ട്രീറ്റ് (ഇംഗ്ലണ്ട്): അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ നാണംകെട്ടതിന്റെ ക്ഷീണം തീർക്കാൻ ഇന്ത്യൻ ടീം ഇറങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയിലെ ആദ്യ കളി ബുധനാഴ്ച നടക്കും. തോൽവിയോടെ തുടങ്ങിയ പുതിയ നായകൻ ശ്രേയസ് അയ്യർക്ക് ഇന്ത്യയെ വിജയവഴിയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. ഒപ്പം ചില നിർണായക തീരുമാനങ്ങളും ടീം മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായേക്കും.
അരങ്ങേറ്റത്തിന് അവസരം കാത്തിരിക്കുന്ന 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ ഇന്ന് കളിപ്പിക്കുമോയെന്നതാണ് പ്രധാന ചോദ്യം. സഞ്ജു സാംസൺ-അഭിഷേക് ശർമ ഓപണിങ് കൂട്ടുകെട്ട് അയർലൻഡിലും തുടരുകയായിരുന്നു. എന്നാൽ, സഞ്ജു രണ്ട് മത്സരങ്ങളിലും ദയനീയ പരാജയമായി. ആദ്യ കളിയിൽ അഞ്ച് റൺസും രണ്ടാമത്തേതിൽ ഗോൾഡൻ ഡക്കും. സഞ്ജുവിനെ ബെഞ്ചിലിരുത്തി വൈഭവിനെ ഓപണറാക്കിയാൽ ന്യായീകരിക്കാൻ ഇതിലും വലിയ കാരണം വേണ്ട. വിക്കറ്റ് കീപ്പറുടെ ജോലി ചെയ്യാൻ ഇഷാൻ കിഷനുമുണ്ട് താനും. എന്നാൽ, ഇഷാനും അയർലൻഡിനെതിരെ റൺസ് കണ്ടെത്തിയില്ലയെന്നൊരു പ്രശ്നമുണ്ട്. അങ്ങനെയെങ്കിൽ സഞ്ജുവിന് ഒരു അവസരം കൂടി നൽകി ഇഷാനെ കരക്കിരുത്തിയാലും അത്ഭുതപ്പെടാനില്ല.
ഇന്ത്യ: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി, ശിവം ദുബെ, സൂര്യൻഷ് ഷെഡ്‌ഗെ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, അർഷ്‌ദീപ് സിങ്, പ്രിൻസ് യാദവ്, രവി ബിഷ്‌ണോയ്.
ഇംഗ്ലണ്ട്: ഹാരി ബ്രൂക് (ക്യാപ്റ്റൻ), റെഹാൻ അഹമ്മദ്, ജോഫ്ര ആർച്ചർ, സോണി ബേക്കർ, ടോം ബാന്റൺ, ജേക്കബ് ബെഥേൽ, ജോസ് ബട്‌ലർ, ജെയിംസ് കോൾസ്, ജോർഡൻ കോക്‌സ്, സാം കറൻ, ലിയാം ഡോസൺ, വിൽ ജാക്‌സ്, സാഖിബ് മഹമൂദ്, ആദിൽ റാഷിദ്, ഫിൽ സാൾട്ട്, ജോഷ് ടങ്, ലൂക്ക് വുഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.