സഞ്ജു സാംസണിനെ ആദ്യ പന്തിൽ പുറത്താക്കിയ അയർലൻഡ് ബൗളർ ജയ് മൂൺഡ്രയുടെ ആഘോഷം
ബെൽഫാസ്റ്റ്: രണ്ടാമത്തെയും അവസാനത്തെയും ട്വന്റി20യിൽ ഇന്ത്യയെ ഒറ്റ റണ്ണിന് വീഴ്ത്തി അയർലൻഡ് പരമ്പര പിടിച്ചു. ഇന്ത്യക്കെതിരെ ഇതാദ്യമായാണ് അയർലൻഡ് ഒരു പരമ്പര സ്വന്തമാക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ആദ്യ മത്സരം 34 റൺസിന് ആതിഥേയർ ജയിച്ചിരുന്നു.
മഴ വില്ലൻവേഷമണിഞ്ഞ കളിയിൽ ആദ്യം ബാറ്റു ചെയ്ത അയർലൻഡ് സ്കോർ എട്ടുവിക്കറ്റ് നഷ്ടത്തിൽ 154 റൺസിലവസാനിച്ചിരുന്നു. വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഇന്ത്യ പക്ഷേ, തുടക്കം മുതൽ കളി കൈവിട്ട് എതിരാളികൾക്ക് ജയം സമ്മാനിച്ചു. മഴയെ തുടർന്ന് ഇടക്ക് കളി നിർത്തിവെച്ചപ്പോൾ എട്ട് ഓവറിൽ നാല് വിക്കറ്റിന് 54 റൺസെന്ന നിലയിൽ പതറിയ ഇന്ത്യ മഴനിന്ന് വീണ്ടും ബാറ്റെടുത്തെങ്കിലും 20 ഓവറിൽ 153 റൺസിൽ അവസാനിച്ചു.
ജയ് മൂൺഡ്ര എറിഞ്ഞ ആദ്യ ഓവറിൽ ഇന്ത്യൻ ഓപണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും ഗോൾഡൻ ഡക്കായി മടങ്ങി. ഒരു റണ്ണിന് രണ്ട് വിക്കറ്റ് വീണ ടീമിനെ കരകയറ്റാൻ ഇഷാൻ കിഷനും നായകൻ ശ്രേയസ് അയ്യരും മൂന്നാം വിക്കറ്റിൽ നടത്തിയ ശ്രമവും ഫലം കണ്ടില്ല. ഇഷാൻ 11 പന്തിൽ 12 റൺസിന് റണ്ണൗട്ടായപ്പോൾ ശ്രേയസിനെ (ഏഴ് പന്തിൽ 10) മൂൺഡ്ര ബൗൾഡാക്കി. അയർലൻഡ് നിരയിൽ 47 പന്തിൽ 53 റൺസെടുത്ത ഹാരി ടെക്റ്ററാണ് ടോപ് സ്കോറർ. ഇന്ത്യക്കായി പ്രിൻസ് യാദവ് മൂന്നും അർഷ്ദീപ് സിങ്ങും ശിവം ദുബെയും രണ്ട് വീതവും വിക്കറ്റ് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.