ഇന്ത്യൻ ടീമിൽ താൻ നേരിട്ട ഏറ്റവും അപകടകാരിയായ ബൗളർ പേസർ മുഹമ്മദ് ഷമിയാണെന്ന് വിക്കറ്റ് കീപ്പർ-ബാറ്റർ ദിനേഷ് കാർത്തിക്. സൂപ്പർ ബാറ്റർമാരായ വിരാട് കോഹ്ലി, രോഹിത്ത് ശർമ എന്നിവർക്ക് പോലും നെറ്റ്സിൽ താരത്തിന്‍റെ പന്തുകൾ നേരിടാൻ ഭയമാണെന്നും കാർത്തിക് പറയുന്നു.
ക്രിക് ബസിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തൽ. ‘ഷമിയെ ഒരു വാക്കിൽ വിശേഷിപ്പിക്കാൻ പറഞ്ഞാൽ, അത് 'ടോർച്ചർ ഷമി' എന്നായിരിക്കും. നെറ്റ്‌സിൽ എന്റെ കരിയറിൽ ഞാൻ നേരിട്ടതിൽ വച്ച് ഏറ്റവും അപകടകാരിയായ ബൗളർ ഷമിയായിരുന്നു. ഒരുപാട് തവണ ഷമിയുടെ പന്തിൽ എന്റെ വിക്കറ്റ് വീണിട്ടുണ്ട്. നെറ്റ്സിൽ കളിക്കുമ്പോൾ അവൻ കൂടുതൽ അപകടകാരിയാകുന്നു. ഞാനാദ്യം കരുതിയത് എനിക്ക് മാത്രമാണ് ഷമിയെ ഭയം എന്നാണ്. എന്നാൽ ഇതിഹാസങ്ങളായ രോഹിത് ശർമയോടും വിരാട് കോഹ്ലിയോടുമൊക്കെ ഞാൻ ഇക്കാര്യം ചോദിച്ചപ്പോൾ അവർക്കും സമാനാനുഭവമാണെന്ന് എന്നോട് പറഞ്ഞു. ഷമിയുടെ പന്തുകളെ നേരിടാൻ അവർ ഏറെ വെറുക്കുന്നു’ -കാർത്തിക് വെളിപ്പെടുത്തി.
ഷമിയുടെ അപ്റൈറ്റ് സീമും ലങ്ത് ഓഫ് ഡെലിവറികളുമാണ് താരത്തെ അപകടകാരിയായ ബൗളറാക്കുന്നതെന്നും കാർത്തിക് അഭിപ്രായപ്പെട്ടു. ബോര്‍ഡര്‍ ഗവാസ്‍കര്‍ ട്രോഫിയില്‍ ആസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിൽ ഷമി മൂന്നു വിക്കറ്റ് നേടിയിരുന്നു. കൂടാതെ, 47 പന്തിൽ 37 റൺസും അടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.