2007ലെ ട്വന്‍റി20 ലോകകപ്പിൽ സിക്സറുകളിൽ ആറാടി യുവരാജ് സിങ് നേടിയ അതിവേഗ അർധസെഞ്ച്വറി ഏറെക്കാലം തകർക്കപ്പെടാത്ത റെക്കോർഡായി നിലനിന്നതാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ സ്റ്റുവർട്ട് ബ്രോഡിനെ ഓവറിലെ ആറ് പന്തിലും സിക്സർ പറത്തിയ യുവരാജിന്‍റെ ബാറ്റിങ് ആരാധകർ ഒരിക്കലും മറക്കില്ല. വർഷങ്ങളോളം തകർക്കപ്പെടാത്ത ആ റെക്കോർഡ് വീണത് ഈയിടെ സമാപിച്ച ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ നേപ്പാൾ താരം ദീപേന്ദ്ര സിങ് എയ്‍രിയുടെ ബാറ്റിനു മുന്നിലാണ്. മംഗോളിയക്കെതിരായ മത്സരത്തിൽ വെറും ഒമ്പത് പന്തിൽ നിന്നാണ് ദീപേന്ദ്ര സിങ് എയ്‍രി 50 കടന്നത്.
12 പന്തുകളിൽ ഫിഫ്റ്റിയടിച്ച യുവരാജിന്‍റെ റെക്കോർഡിതാ വീണ്ടും പഴങ്കഥയാക്കിയിരിക്കുകയാണ് മറ്റൊരു ഇന്ത്യക്കാരൻ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ റെയിൽവേസിന്‍റെ താരം അശുതോഷ് ശർമയാണ് ട്വന്‍റി20യിലെ അതിവേഗ അർധസെഞ്ചറിയിൽ രണ്ടാംസ്ഥാനത്തെത്തിയത്. അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ വെറും 11 പന്തിലാണ് അശുതോഷ് 50 പിന്നിട്ടത്. ഇതോടെ, ട്വന്‍റി20യിൽ ഇന്ത്യക്കാരന്‍റെ അതിവേഗ അർധസെഞ്ചറി അശുതോഷ് ശർമയുടെ പേരിലായി. എട്ട് സിക്സറും ഒരു ഫോറും അടങ്ങിയതായിരുന്നു ഇന്നിങ്സ്. 12 പന്തിൽ 54 റൺസെടുത്താണ് അശുതോഷ് പുറത്തായത്.
മത്സരത്തിൽ 127 റൺസിന് റെയിൽവേസ് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 246 റൺസാണെടുത്തത്. അരുണാചൽ 18.1 ഓവറിൽ 119ന് എല്ലാവരും പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.