‘ഈ ദിവസത്തിന് വേണ്ടിയായിരുന്നു കാത്തിരുന്നത്; ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു എന്റെ യാത്ര’ -വികാരാധീനനായി സഞ്ജു സാംസൺ

പ്രതീക്ഷകളും സംശയങ്ങളും നിറഞ്ഞ ഒരു കരിയറിന് ഒടുവിൽ ലോകവേദിയിൽ സഞ്ജു സാംസൺ തന്റെ രക്ഷകനായി മാറി. വെസ്റ്റ് ഇൻഡീസിനെതിരായ ചരിത്രപരമായ റൺ ചേസിന് ഇന്ത്യയെ നയിച്ച ശേഷം, പ്രതിരോധത്തിന്റെയും വിശ്വാസത്തിന്റെയും കരുത്തിൽ കെട്ടിപ്പടുത്ത തന്റെ യാത്രയെക്കുറിച്ച് സഞ്ജു സംസാരിച്ചു.

‘ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ അന്ന് മുതൽ രാജ്യത്തിന് വേണ്ടി കളിക്കണമെന്ന സ്വപ്നം കണ്ടിരുന്ന ഞാൻ ഈ ദിവസത്തിന് വേണ്ടിയായിരുന്നു കാത്തിരുന്നത്. ഞാൻ വളരെയധികം നന്ദിയുള്ളവനാണ്. ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു എന്റെ യാത്ര. എനിക്ക് സാധിക്കുമോ എന്ന കാര്യത്തിൽ പലപ്പോഴും ഞാൻ എന്നെത്തന്നെ സംശയിച്ചിരുന്നു. എങ്കിലും ഞാൻ വിശ്വസിച്ചു. ഞാൻ വലിയൊരു വിശ്വാസിയാണ്, അത് തികച്ചും വ്യക്തിപരമായി സൂക്ഷിക്കാനാണ് എനിക്കിഷ്ടം. എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രത്യേകതയുള്ള ഒരു നിമിഷമാണ്. ഇന്ന് എന്നെ അനുഗ്രഹിച്ചതിന് ദൈവത്തിന് നന്ദി പറയുന്നു. ഞാൻ ഇന്ന് ഏറെ സന്തോഷവാനാണ്’ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സഞ്ജു പറഞ്ഞു.

‘കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടത് കാര്യങ്ങൾ അല്പം വെല്ലുവിളിയുയർത്തുന്നതാക്കി മാറ്റി. എനിക്ക് നല്ലൊരു തുടക്കം ലഭിച്ചു, സാധാരണഗതിയിൽ അത്തരമൊരു തുടക്കം കിട്ടിയാൽ കളിയിൽ ആധിപത്യം സ്ഥാപിക്കാനും ഒന്നോ രണ്ടോ ഓവറുകൾക്കുള്ളിൽ മത്സരം അവസാനിപ്പിക്കാനുമാണ് ഞാൻ ആഗ്രഹിക്കാറുള്ളത്. എന്നാൽ വിക്കറ്റുകൾ തുടർച്ചയായി വീണുകൊണ്ടിരുന്നപ്പോൾ, ഈ കളി എനിക്ക് തന്നെ പൂർത്തിയാക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. മത്സരം അവസാന നിമിഷം വരെ കൊണ്ടുപോകണമെന്ന് ഞാൻ ഉറപ്പിച്ചു, അത് തന്നെയാണ് സംഭവിക്കുകയും ചെയ്തത്’ സഞ്ജു പറഞ്ഞു.

സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ബാറ്റിങ് മികവിൽ ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലിലേക്ക്. വിൻഡീസിനെതിരായ സൂപ്പര്‍ എട്ടിലെ നിര്‍ണായക പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനാണ് കരീബിയൻ കരുത്തരെ ഇന്ത്യ മലർത്തിയടിച്ചത്. നിശ്ചിത 20 ഓവറിൽ വിൻഡീസ് ഉയർത്തിയ 196 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറിൽ ഇന്ത്യ മറികടന്നു. പുറത്താകാതെ 50 പന്തിൽ 97 റൺസെടുത്ത സഞ്ജു സംസണാണ് ടീമിന്‍റെ വിജയശിൽപിയായത്.

ഒരു വശത്ത് തുടരെ വിക്കറ്റുകൾ വീണപ്പോഴും നിറഞ്ഞു കളിച്ച സഞ്ജു സാംസൺ ടീമിനെ ഒറ്റക്ക് ചുമലിലേറ്റി. 15 പന്തിൽ നിന്നും 27 റൺസെടുത്ത് തിലക് വർമയും 14 പന്തിൽ 17 റൺസെടുത്ത് ഹർദിക് പാണ്ഡ്യയും നിർണായകമായ അവസരത്തിൽ സഞ്ജുവിന് കരുത്ത് പകർന്നു. കളി അവസാനിപ്പിക്കാനെത്തിയ ശിവംദുബെ നാല് പന്തിൽ എട്ട് റൺസെടുത്ത് തന്‍റെ കർത്തവ്യം മനോഹരമായി നിറവേറ്റി. അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 7 റൺസ്. റെമാരിയോ ഷെപ്യാർഡിന്‍റെ ആദ്യ പന്തിൽ സിക്സറിടിച്ച ആരാധകരെ അവേശത്തിലാഴ്ത്തിയ സഞ്ജു രണ്ടാം പന്ത് ബൗണ്ടറി കടത്തി. ഗാലറിയിൽ ത്രിവർണ പതാക പാറികളിച്ചു. ഇന്ത്യ ആധികാരിമായി സെമി ഫൈനലിലേക്ക്.

Tags:    
News Summary - I have had lots of ups and downs says Sanju Samson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.