മത്സരത്തിനിടെ സഞ്ജു സാംസൺ
കൊൽക്കത്ത : മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലിലേക്ക്. വിൻഡീസിനെതിരായ സൂപ്പര്‍ എട്ടിലെ നിര്‍ണായക പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനാണ് കരീബിയൻ കരുത്തരെ ഇന്ത്യ മലർത്തിയടിച്ചത്. നിശ്ചിത 20 ഓവറിൽ വിൻഡീസ് ഉയർത്തിയ 196 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറിൽ ഇന്ത്യ മറികടന്നു. പുറത്താകാതെ 50 പന്തിൽ 97 റൺസെടുത്ത സഞ്ജു സംസണാണ് ടീമിന്‍റെ വിജയശിൽപിയായത്.
ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് അടിച്ചെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച റോവ്‌മൻ പവൽ (19 പന്തിൽ 34), ജയ്സൻ ഹോൾഡർ (22 പന്തിൽ 37) സഖ്യമാണ് കരീബിയൻ സ്കോർ 200 നടുത്തെത്തിച്ചത്. 25 പന്തില്‍ 40 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഷിംറോൺ ഹെറ്റ്‌മയറും (12 പന്തിൽ 27) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി പേസര്‍ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ സ്കോർ ബോർഡിൽ 29 റൺസായപ്പോൾ ആദ്യ വിക്കറ്റ് വീണു. 11 പന്തിൽ പത്ത് റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. കൂടുതൽ വൈകാതെ ഇഷാൻ കിഷന്‍റെ വിക്കറ്റും വീണു. ആറ് പന്തിൽ പത്ത് റൺസായിരുന്നു ഇഷാന്‍റെ സംഭാവന. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 16 പന്തിൽ 18 റൺസെടുത്ത് പുറത്തായി.
ഒരു വശത്ത് തുടരെ വിക്കറ്റുകൾ വീണപ്പോഴും നിറഞ്ഞു കളിച്ച സഞ്ജു സാംസൺ ടീമിനെ ഒറ്റക്ക് ചുമലിലേറ്റി. 15 പന്തിൽ നിന്നും 27 റൺസെടുത്ത് തിലക് വർമയും 14 പന്തിൽ 17 റൺസെടുത്ത് ഹർദിക് പാണ്ഡ്യയും നിർണായകമായ അവസരത്തിൽ സഞ്ജുവിന് കരുത്ത് പകർന്നു. കളി അവസാനിപ്പിക്കാനെത്തിയ ശിവംദുബെ നാല് പന്തിൽ എട്ട് റൺസെടുത്ത് തന്‍റെ കർത്തവ്യം മനോഹരമായി നിറവേറ്റി. അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 7 റൺസ്. റെമാരിയോ ഷെപ്യാർഡിന്‍റെ ആദ്യ പന്തിൽ സിക്സറിടിച്ച ആരാധകരെ അവേശത്തിലാഴ്ത്തിയ സഞ്ജു രണ്ടാം പന്ത് ബൗണ്ടറി കടത്തി. ഗാലറിയിൽ ത്രിവർണ പതാക പാറികളിച്ചു. ഇന്ത്യ ആധികാരിമായി സെമി ഫൈനലിലേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.