കൊൽക്കത്ത: കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നാണ് കഴിഞ്ഞ ദിവസം സഞ്ജു സാംസൺ ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ നിർണായക സൂപ്പർ എട്ട് മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ കളിച്ചത്. നിർണായക മത്സരത്തിൽ സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ഇന്ത്യൻ വിജയത്തിന് പിന്നാലെ സഞ്ജുവിനെ വാനോളം പുകഴ്ത്തി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഉൾപ്പടെയുള്ളവർ രംഗത്തെത്തി. ഇതിന് പിന്നാലെ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ചുള്ള ചോദ്യത്തോടുള്ള പരിഹാസം നിറഞ്ഞ സൂര്യകുമാറിന്റെ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
സൂപ്പർ എട്ട് റൗണ്ടിന് മുമ്പ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോടാണ് സൂര്യകുമാർ യാദവ് മറുപടി പറഞ്ഞത്. സൂപ്പർ എട്ടിൽ സഞ്ജു സാംസണെ ഉൾപ്പടുത്തുമോയെന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് അപ്പോൾ താൻ അഭിഷേകിനെ മാറ്റണോയെന്നായിരുന്നു സൂര്യകുമാർ യാദവ് ചോദിച്ചത്. മൂന്നാമതെങ്കിലും സഞ്ജുവിനെ കളിപ്പിച്ചുകൂടെയെന്ന ചോദ്യത്തിന് അപ്പോൾ താൻ തിലകിനെ മാറ്റണോയെന്നായിരുന്നു സൂര്യകുമാറിന്റെ മറുചോദ്യം.
ടോപ് ഓർഡറിൽ അഭിഷേക്, ഇഷാൻ കിഷൻ, തിലക് വർമ്മ എന്നിവരെ നിലനിർത്തുന്നതിനെ സൂര്യകുമാർ യാദവ് ന്യായീകരിക്കുകയും ചെയ്തു. പവർപ്ലേയിലെ ബാറ്റിങ് പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ സൂപ്പർ എട്ട് മത്സരത്തിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടതോടെയാണ് ടീം വീണ്ടും സഞ്ജുവിനെ ഉൾപ്പെടുത്തിയത്. നിർണായക മത്സരത്തിൽ സഞ്ജു സാംസൺ ടീമിന്റെ നട്ടെല്ലാവുകയും ചെയ്തു.
സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറിയത്. വിൻഡീസിനെതിരായ സൂപ്പര്‍ എട്ടിലെ നിര്‍ണായക പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനാണ് കരീബിയൻ കരുത്തരെ ഇന്ത്യ മലർത്തിയടിച്ചത്. നിശ്ചിത 20 ഓവറിൽ വിൻഡീസ് ഉയർത്തിയ 196 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറിൽ ഇന്ത്യ മറികടന്നു. പുറത്താകാതെ 50 പന്തിൽ 97 റൺസെടുത്ത സഞ്ജു സംസണാണ് ടീമിന്‍റെ വിജയശിൽപിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.