പാരിസ്: നാടകവും സംഗീതവും ഒപേറയും വാഴുന്ന തിയറ്റർ ഡു ഷാറ്റലെയിലെ ബഹുനില ഓഡിറ്റോറിയത്തിൽ ഇക്കുറി കളിയായിരുന്നു മുഖ്യം. കലയുടെ വൈവിധ്യക്കാഴ്ചകൾ പാരിസിന് പകർന്നുനൽകുന്ന ഷാറ്റലെ തിയറ്ററിൽ ആ രാവിൽ ലയണൽ ആന്ദ്രേ മെസ്സി നായകനായി. കളിയുടെ ചക്രവർത്തിപദത്തിലേക്ക് ആധുനിക ഫുട്ബാളിെൻറ തമ്പുരാൻ ആറാം തവണയും വലതുകാൽവെച്ചു കയറിയപ്പോൾ കണക്കുപുസ്തകങ്ങളിൽ പകരംവെക്കാനില്ലാത്ത കാഴ്ചയായിരുന്നു അത്. പ്രതിഭയും കളിയഴകും മേളിച്ച താരകുമാരന്മാരിൽ ഒരിക്കൽക്കൂടി ബാലൺ ഡി ഓറിെൻറ രാജപദമേറി 32ാം വയസ്സിലും ലയണൽ മെസ്സി അനിഷേധ്യനായി.
പ്രതിരോധത്തിന് ആക്രമണത്തിെൻറ ചടുലത നൽകിയ ലിവർപൂളിെൻറ നെതർലൻഡ്സ് താരം വിർജിൽ വാൻ ഡൈകും അഞ്ചുതവണ ജേതാവായ ക്രിസ്റ്റ്യാനോ റൊണാൾഡോയും കടുത്ത മത്സരം കാഴ്ചവെച്ച് തൊട്ടുപിറകെ നിന്ന പട്ടികയിൽ ഒന്നാമതെത്തിയാണ് ആറാം തവണയെന്ന പകരമില്ലാത്ത റെക്കോഡുമായി സൂപ്പർ താരം ബാലൺ ഡി ഓറിൽ വീണ്ടും മുത്തമിട്ടത്. സീസണിൽ 54 മത്സരങ്ങളിൽ 46 ഗോളും 17 അസിസ്റ്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ മെസ്സി മൂന്നു ഹാട്രിക്കും ഏഴു ഡബ്ളും സ്വന്തം പേരിൽ കുറിച്ചു. ലാ ലിഗയിൽ 34 മത്സരങ്ങളിൽ 36 ഗോളുകളും നേടി ബാഴ്സയെ ചാമ്പ്യന്മാരാക്കുന്നതിൽ മുന്നിൽനിന്നതിനൊപ്പം കരിയറിലെ 34ാം ട്രോഫിയെന്ന ടീം റെക്കോഡും തെൻറ പേരിലാക്കി. ബാഴ്സക്കായി 700 കളികളിൽ ബൂട്ടണിഞ്ഞ മെസ്സി ഇതുവരെ 614 ഗോളുകൾ നേടിയിട്ടുണ്ട്.
യൂറോപ്പിലെ വമ്പന്മാർ അങ്കം കുറിച്ച ചാമ്പ്യൻസ് ലീഗിൽ സെമി വരെ ടീമിനെയെത്തിച്ചു. സെമി ആദ്യ പാദത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് നൂകാംപിൽ ജയിച്ച ബാഴ്സ രണ്ടാം പാദത്തിൽ ആൻഫീൽഡിൽ അതിലേറെ ഗോളുകൾ വിട്ടുനൽകി ജയം കൈവിടുകയായിരുന്നു. എന്നിട്ടും, 12 മത്സരങ്ങളിൽ 10 ഗോളടിച്ച് ചാമ്പ്യൻസ് ലീഗ് ടോപ്സ്കോററുമായി. കോപ ഡെൽ റേയിൽ ഫൈനലിലെത്തിയ ബാഴ്സ വലൻസിയക്കു മുന്നിൽ ജയം അടിയറവെച്ചു. കരിയറിലെ 50 ഹാട്രിക് എന്ന നേട്ടവും മെസ്സി സ്വന്തമാക്കിയത് ഈ സീസണിൽ. ക്ലബിന് നേട്ടങ്ങളുടെ വലിയ തൂവലുകൾ സമ്മാനിച്ച താരം പക്ഷേ, സ്വന്തം രാജ്യത്തിനായി ഒരിക്കൽക്കൂടി പരാജയപ്പെട്ടത് അലോസരപ്പെടുത്തുന്ന കാഴ്ചയായി. കോപ അമേരിക്ക സെമിയിൽ ബ്രസീലിനോട് തോറ്റാണ് ടീം പുറത്തായത്. പട്ടികയിൽ വാൻ ഡൈകിനു പുറമെ ലിവർപൂൾ താരങ്ങളായ സാദിയോ മാനേ, മുഹമ്മദ് സലാഹ് എന്നിവർ നാലും അഞ്ചും സ്ഥാനങ്ങൾ പങ്കിട്ടപ്പോൾ ഗോൾകീപ്പർ അലിസൺ ബെക്കർ ഏഴാമനുമായി.
വനിതകളിൽ പ്രതീക്ഷ തെറ്റിക്കാതെ യു.എസ് താരം മേഗൻ റപിനോ ചാമ്പ്യനായി. രാജ്യത്തെ ലോക ചാമ്പ്യന്മാരാക്കുന്നതിൽ വഹിച്ച പങ്കാണ് ആദരത്തിനർഹയാക്കിയത്. ലിവർപൂളിെൻറ അലിസൺ ബെക്കർ മികച്ച ഗോൾകീപ്പർക്കുള്ള പ്രഥമ ലെവ് യാഷിൻ േട്രാഫി സ്വന്തമാക്കിയപ്പോൾ അണ്ടർ 21 കളിക്കാരന് നൽകുന്ന കോപ ട്രോഫി ഡച്ച് പ്രതിരോധ നിര കാക്കുന്ന മാതിസ് ഡി ലൈറ്റും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.