ലണ്ടൻ: എട്ടു മത്സരങ്ങൾ പിന്നിട്ട ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ മൂന്ന് മുൻനിര ടീമുകൾ 20 പോയൻറുമായി ആദ്യ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചതോടെ പോരാട്ടം കനക്കുന്നു. ചാമ്പ്യൻമാരാകാൻ ഏറെ സാധ്യത കൽപിക്കപ്പെട്ട മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലെ പോരാട്ടം സമനിലയിൽ കുരുങ്ങുകയും ചെൽസി തകർപ്പൻ വിജയവുമായി കരുത്തുതെളിയിക്കുകയും ചെയ്തതോടെയാണ് ഇംഗ്ലീഷ് ലീഗിൽ പ്രവചനങ്ങൾക്ക് പ്രസക്തി കുറയുന്നത്. ലീഗിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലെ ടീമുകൾ തമ്മിൽ രണ്ടു പോയൻറിെൻറ വ്യത്യാസമാണുള്ളത്. അവസാനം കളിച്ച അഞ്ചും ജയിച്ച് വർധിതവീര്യവുമായി ആഴ്സനലും മോശമല്ലാത്ത റെക്കോഡുമായി ടോട്ടൻഹാം ഹോട്സ്പറുമാണ് പോയൻറ് പട്ടികയിൽ ആദ്യ അഞ്ചിലുള്ളത്.
കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡും മുൻ ചാമ്പ്യൻമാരായ ലെസ്റ്റർ സിറ്റിയും നിറംമങ്ങിയ ലീഗിൽ ഇത്തിരിക്കുഞ്ഞൻമാരായ ബോൺമൗതും വുൾവ്സും ആറ്, ഏഴ് സ്ഥാനങ്ങളിലുണ്ടെന്നതാണ് ഏറെ കൗതുകകരം. റെക്കോഡ് കുറിച്ച് 100 പോയൻറുമായി കഴിഞ്ഞതവണ ചാമ്പ്യൻമാരായ സിറ്റിക്കൊപ്പമാണ് ഇത്തവണയും പ്രവചനക്കാരേറെയുമെങ്കിലും എഡൻ ഹസാർഡ് മുന്നിൽനിന്ന് നയിക്കുന്ന ചെൽസിയും മാനേ-ഫർമീന്യോ-സലാഹ് ത്രയത്തിെൻറ കരുത്തിൽ ലിവർപൂളും അത്ഭുതങ്ങൾ തീർക്കുമെന്ന് വിശ്വസിക്കുന്നവരുമേറെ.
പുതിയ കരുത്തുമായി പുൽമൈതാനങ്ങളെ തീപിടിപ്പിക്കുന്ന ആഴ്സനലിന് പക്ഷേ, കിരീടം തൊടാനാകുമെന്ന കാര്യത്തിൽ സന്ദേഹം പങ്കിടുന്നവരാണ് കൂടുതൽ. അതേസമയം, കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം തുടരുന്ന ടോട്ടൻഹാമിെൻറ താരനിര ആരെയും മോഹിപ്പിക്കുന്നതാണ്. നിരന്തരം തോൽവികൾക്കൊടുവിൽ അവസാനം ജയംകണ്ട യുനൈറ്റഡിന് ഇത്തവണ പ്രതീക്ഷ ഏറെ അകലെയാണ്. ഏഴ് ഗോളുകളുമായി ഹസാഡാണ് ഗോൾവേട്ടക്കാരിൽ മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.