മുംബൈ ഒഴിവാക്കിയവര്‍ കേരള രഞ്ജി ടീമില്‍

കൊച്ചി: രഞ്ജി ട്രോഫിയില്‍ നോക്കൗട്ട് പ്രവേശം ലക്ഷ്യമിട്ട് കേരള ടീം ഉള്‍പ്പെടുത്തിയ ഇതര സംസ്ഥാന താരങ്ങളില്‍ രണ്ടുപേര്‍ മുംബൈ ടീം ഒഴിവാക്കിയവര്‍. വെറ്ററന്‍ ഓപണിങ് താരം ഭവിന്‍ താക്കര്‍, ഇഖ്ബാല്‍ അബ്ദുല്ല എന്നിവര്‍ക്ക് അടുത്ത സീസണില്‍ മുംബൈ ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നില്ല. ഇരുവരും കഴിഞ്ഞ രഞ്ജി സീസണില്‍ മുംബൈക്കുവേണ്ടി കളിച്ചിരുന്നു. മധ്യപ്രദേശ് താരം ജലജ് സക്സേനയെയും ടീമില്‍ ഉള്‍പ്പെടുത്തും. അവസാന പത്ത് ഇന്നിങ്സുകളില്‍ 51 റണ്‍സാണ് സക്സേനയുടെ ടോപ് സ്കോര്‍.മികച്ച ഫോമില്‍ കളിക്കുന്ന ഓപണര്‍ വി.എ. ജഗദീഷിന് പിന്തുണ നല്‍കാന്‍ കേരള താരങ്ങള്‍ക്ക് സാധിക്കാത്തതിനാലാണ് ഭവിന്‍ താക്കറെ ടീമിലെടുത്തത്. എന്നാല്‍, താക്കറുടെ സമീപകാല പ്രകടനം മോശമാണ്. മുന്‍ സീസണില്‍ ഫൈനലില്‍ സൗരാഷ്ട്രക്കെതിരെയും സെമിയില്‍ മധ്യപ്രദേശിനെതിരെയും ഇദ്ദേഹം പൂര്‍ണ പരാജയമായിരുന്നു.

ഫൈനലില്‍ ആറു റണ്‍സ് മാത്രമായിരുന്നു താക്കറുടെ സമ്പാദ്യം. മധ്യപ്രദേശിനെതിരെ ഒന്നാം ഇന്നിങ്സില്‍ 30ഉം രണ്ടാം ഇന്നിങ്സില്‍ 32 റണ്‍സുമെടുത്ത് പുറത്തായി. മോശം ഫോമിനത്തെുടര്‍ന്ന് പ്രീസീസണ്‍ പരിശീലന ക്യാമ്പില്‍ 34കാരനായ താക്കറെ ഉള്‍പ്പെടുത്തിയിരുന്നില്ല.  അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ഇതുവരെ ഇടം കിട്ടാതിരുന്ന താക്കര്‍ മുംബൈ, ഹിമാചല്‍ പ്രദേശ് ടീമുകള്‍ക്കുവേണ്ടി രഞ്ജിയില്‍ കളിച്ചിട്ടുണ്ടെങ്കിലും ദേശീയ സെലക്ടര്‍മാരുടെ കണ്ണില്‍പെട്ടിട്ടില്ല. 43 ഫസ്റ്റ് ക്ളാസ് മത്സരങ്ങളില്‍നിന്നായി അഞ്ച് സെഞ്ചുറിയടക്കം 2200 റണ്‍സാണ് സമ്പാദ്യം. 2015, 2014 വര്‍ഷങ്ങളില്‍ താക്കര്‍ ഒരു ടീമിലും ഇടംപിടിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേരളം താക്കറിന് അവസരം നല്‍കുന്നത്.

കഴിഞ്ഞ സീസണില്‍ മുംബൈനിരയില്‍ അഞ്ച് മത്സരം മാത്രം കളിച്ച  ഇഖ്ബാല്‍ അബ്ദുല്ലയുടെ സ്ഥാനം ഈ സീസണില്‍ കയ്യാലപ്പുറത്തായിരുന്നു. പ്ളെയിങ് ഇലവനില്‍ ഇടം നേടാന്‍ സാധിക്കുമോ എന്ന താരത്തിന്‍െറ ചോദ്യത്തിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഉറപ്പുനല്‍കിയില്ല.  ഇതര സംസ്ഥാന താരങ്ങളെ ഉള്‍പ്പെടുത്താനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്‍െറ തീരുമാനം പ്രദേശിക താരങ്ങള്‍ക്ക് തിരിച്ചടിയാകും. രഞ്ജിയില്‍ നോക്കൗട്ട് പ്രവേശം സാധ്യമായിട്ടില്ളെങ്കിലും ദേശീയ ടീമില്‍ ഇടം നേടാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ കേരളത്തിനുണ്ട്. സഞ്ജു വി. സാംസണ് പുറമെ സചിന്‍ ബേബി, രോഹന്‍ പ്രേം എന്നിവര്‍ കഴിഞ്ഞ ആഭ്യന്തര, ഐ.പി.എല്‍ സീസണുകളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.