അടിതെറ്റിയ ആനന്ദ്

തുടര്‍ച്ചയായി 16 വര്‍ഷം ലോകചാമ്പ്യന്‍ഷിപ്പിലെ പങ്കാളിത്തം. അതില്‍ അഞ്ചുതവണ ലോക കിരീടം. ചതുരംഗക്കളത്തിലെ പകരക്കാരനില്ലാത്ത താരമായി വാണ ഇന്ത്യയുടെ ഒരേയൊരു വിശ്വനാഥന്‍ ആനന്ദിന്‍െറ നാളുകള്‍ എണ്ണപ്പെടുകയാണെന്ന വിമര്‍ശത്തിന് അടിവരയിടുകയാണ് മോസ്കോയില്‍ നിന്നുള്ള വാര്‍ത്തകള്‍. നവംബറില്‍ അമേരിക്കയില്‍ നടക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മാഗ്നസ് കാള്‍സന്‍െറ എതിരാളിയെ നിശ്ചയിക്കുന്ന പോരാട്ടമായ കാന്‍ഡിഡേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാമനായാണ് ആനന്ദ് പടിയിറങ്ങിയത്. റഷ്യയുടെ സെര്‍ജി കര്യാകിന്‍ കാള്‍സനെ നേരിടാനായി ഒരുങ്ങുമ്പോള്‍ കഴിഞ്ഞ 16 വര്‍ഷം ലോക ചെസില്‍ നിര്‍ണായക സാന്നിധ്യമായിരുന്ന ആനന്ദിന്‍െറ അസ്തമനമായെന്ന്  ആരോപണം ശക്തമാവുന്നു.2013ല്‍ ആനന്ദിനെ തകര്‍ത്തുകൊണ്ടായിരുന്നു കാള്‍സന്‍െറ വരവ്. അതും സ്വന്തം നാടായ ചെന്നൈയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍. തൊട്ടുടത്ത വര്‍ഷം കാന്‍ഡിഡേറ്റ് കടമ്പ കടന്ന് ആനന്ദത്തെിയെങ്കിലും 6.5-4.5ന് ആനന്ദ് അടിയറവു പറഞ്ഞു.

ഇക്കുറി കാന്‍ഡിഡേറ്റ് പോരാട്ടത്തിന് മോസ്കോയില്‍ തുടക്കം കുറിച്ചപ്പോള്‍ പഴയ പ്രതാപത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ആനന്ദിന്‍െറ തുടക്കം. ബള്‍ഗേറിയക്കാരനായ വെസ്ലിന്‍ ടോപലോവിനെ വീഴ്ത്തിയ നീക്കങ്ങള്‍ ആനന്ദിലെ പഴയ ആക്രമണകാരിക്ക് മൂര്‍ച്ച കുറഞ്ഞിട്ടില്ളെന്ന് തെളിയിച്ചു. പക്ഷേ, നാലാം റൗണ്ടില്‍ സെര്‍ജി കര്യാകിനോട് ദയനീയമായി തോല്‍വി വഴങ്ങിയത് ഇന്ത്യന്‍ താരത്തെ ഉലച്ചുകളഞ്ഞു.  ആറാം റൗണ്ടില്‍ നകാമുറയോട് സമനില പിടിച്ച് തിരിച്ചുവരവിനൊരുങ്ങിയ ആനന്ദിന് ആത്മവിശ്വാസം നല്‍കുന്നതായിരുന്നു ഒമ്പതാം റൗണ്ടില്‍ അരോണിയനെതിരെ നേടിയ ജയം.
ചാമ്പ്യന്‍ഷിപ് ചലഞ്ചറാവാനുള്ള മോഹങ്ങള്‍ക്കിടയില്‍ എല്ലാം അട്ടിമറിക്കുന്നതായി 12ാം റൗണ്ടില്‍ നകാമുറയോടേറ്റ തോല്‍വി. ഇന്‍റര്‍നാഷനല്‍ മാസ്റ്ററുടെ നിലവാരത്തിലേക്ക് വീണ തോല്‍വിയെന്ന് വിമര്‍ശകര്‍.

അതേസമയം, 28ന് താഴെ പ്രായമുള്ള എതിരാളികള്‍ക്കു മുമ്പില്‍ ആനന്ദിന്‍െറ തന്ത്രങ്ങള്‍ പഴകിപ്പോയെന്നാണ് ആരോപണം. നകാമുറക്കെതിരെ പ്രയോഗിച്ച ഗെയിം റൂട്ട് തന്നെ ഇതിന് അടിവരയിടുന്നു. 46കാരനായ ആനന്ദായിരുന്നു ചാമ്പ്യന്‍ഷിപ്പിലെ സീനിയര്‍. ടോപലോവിനെയും (41), സ്വിഡ്ലറെയും മാറ്റിനിര്‍ത്തിയാല്‍ (39) ബാക്കിയെല്ലാവരും 28നും 21നുമിടയിലെ പ്രായക്കാര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.