കോഴിക്കോട് : പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍ കുട്ടിയുടെ നിലപാട് സ്വാഗതം ചെയ്തവർക്കെതിരെ രൂക്ഷ വിമർശനവുമായി എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ്. ‘ഹിജാബിനുവേണ്ടി പോരാട്ടം നായകനാക്കിയുള്ള ശിവൻകുട്ടി മിനിസ്റ്ററുടെ പ്രച്ഛന്ന വേഷത്തിന് താഴെ തക്ബീർ വിളിക്കുന്ന ഊളകളേ, വഞ്ചനയാണ് നിങ്ങൾ ചെയ്യുന്നത്’ എന്നായിരുന്നു നജാഫിന്‍റെ ഫേസ്ബുക്ക് കുറിപ്പിലെ പരാമർശം.
അവകാശ സംരക്ഷണം എന്ന പേര് പറഞ്ഞ് ഈ സമുദായത്തെ നടുറോഡിൽ നിർത്തിയത് സി.പി.എമ്മാണ് എന്ന് ഓർമ വേണമെന്നും ഇതൊരു രാഷ്ട്രീയ നാടകമാണെന്നും നജാഫ് കുറിച്ചു. ഈ നാടകത്തിൽ പോയി ആട്ടം കണ്ടിട്ട് സമുദായത്തിന്റെ ഏതെങ്കിലും ഒരു അവകാശം സംരക്ഷിക്കപ്പെടും എന്ന് തോന്നുന്നുവെങ്കിൽ നാം വിഡ്ഢികളുടെ സ്വർഗത്തിലാണ്. സി.പി.എം എന്ന ഇന്റലക്ച്വൽ ഫാഷിസത്തെ ഈ ന്യൂനപക്ഷ സമുദായങ്ങൾ ജാഗ്രതയോടെ കാണുകയാണ് വേണ്ടത്. അപകർഷതാബോധം ഉണ്ടാക്കി സമുദായത്തെ പിറകോട്ട് നടപ്പിക്കാൻ ഒരു മാധ്യമവും ശ്രമിക്കരുതെന്നും ആ വലയിൽ വീഴാതിരിക്കുക എന്നതാണ് ഇനി നമുക്ക് തോൽക്കാതിരിക്കാനുള്ള ഒരേയൊരു മാർഗമെന്നും നജാഫ് കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
സമുദായ സ്നേഹികളെ,
നിങ്ങൾക്ക് ഇനിയും നേരം വെളുത്തില്ലേ.
ഹിജാബിനുവേണ്ടി പോരാട്ടം നായകനാക്കിയുള്ള ശിവൻകുട്ടി മിനിസ്റ്ററുടെ പ്രഛന്ന വേഷത്തിന് താഴെ തക്ക്ബീർ വിളിക്കുന്ന ഊളകളെ,
വഞ്ചനയാണ് നിങ്ങൾ ചെയ്യുന്നത്.
അവകാശം സംരക്ഷണം എന്ന പേര് പറഞ്ഞ് ഈ സമുദായത്തെ നടു റോഡിൽ നിർത്തിയത് സി പി എമ്മാണ് എന്ന് ഓർമ്മ വേണം.
ഒരു സമുദായത്തിന്റെ എല്ലാ അടയാളങ്ങളെയും ഓരോന്നോരോന്നായി തകർത്തു കളഞ്ഞിട്ട് വിലാപങ്ങൾക്ക് കൂടെ കണ്ണീരു കാണിച്ചിട്ട് അഭിനയിക്കാതെ ശിവൻകുട്ടി.
ഹിജാബിന്റെ അവകാശവാദവുമായി ബന്ധപ്പെട്ടുണ്ടായ 2018ലെ ഹൈക്കോടതി കേസിൽ പ്രൈവറ്റ് സ്കൂളുകൾക്ക് അനുകൂലമായ ഒരു വിധിയുണ്ടായപ്പോൾ കക്ഷിയായ കേരള സർക്കാർ എന്ത് ചെയ്യുകയായിരുന്നു.
ആത്മാർത്ഥമായ അവകാശ സ്നേഹം ആയിരുന്നെങ്കിൽ ഇവിടെ ഈ ഗതി വരുമായിരുന്നോ?
2022ലെ കേരള സർക്കാരിൻറെ തന്നെ സ്റ്റുഡന്റ് കേഡറ്റ് പോലീസ് യൂണിഫോം കേസിൽ നിങ്ങൾ നൽകിയ അഫിഡവിറ്റ് സിപിഐഎമ്മിന്റെ നേതൃത്വത്തിലെ സർക്കാരിൻറെ മുഖം കൃത്യമായി വെളിവാക്കുന്ന ഒന്നാണ്.
പിന്നെ എന്തിനാണ് ഇപ്പോൾ ഇങ്ങനെ ഒരു നാടകം.
ഇതൊരു രാഷ്ട്രീയ നാടകമാണ്.
ഈ നാടകത്തിൽ പോയി ആട്ടം കണ്ടിട്ട് സമുദായത്തിന്റെ ഏതെങ്കിലും ഒരു അവകാശം സംരക്ഷിക്കപ്പെടും എന്ന് തോന്നുന്നുവെങ്കിൽ നാം വിഡ്ഢികളുടെ സ്വർഗത്തിലാണ്.
ആത്മാർത്ഥമാണ് നിങ്ങളുടെ നടപടിയെങ്കിൽ ഈ രണ്ടു വിഷയത്തിലും വിശ്വാസികളുടെ അവകാശം സംരക്ഷിക്കാൻ സർക്കാർ ഇനിയെങ്കിലും തയ്യാറാകുമോ ?
കേരളത്തിലെ നായർ സർവീസ് സൊസൈറ്റിക്ക് മാത്രം ഭിന്നശേഷി വിഷയത്തിൽ അധ്യാപക നിയമനത്തിന് അവകാശം കൊടുത്ത സർക്കാർ ആണിത്.
നാടുനീളെ സർക്കാരിൻ്റെ വറുതിയുടെ കാലത്ത് പിരിച്ചുണ്ടാക്കിയ പണം കൊണ്ട് ഉണ്ടാക്കിയ സ്കൂളിലും കോളേജുകളിലും അധ്യാപകരെ എടുക്കാൻ പോലും സാധിക്കാതെ വിദ്യാർഥികൾ മുഴുവൻ ഇതിൻറെ പാപഭാരം ഏറ്റുവാങ്ങി നശിക്കയാണ്.
എന്തേ സാമുദായിക സ്നേഹികൾക്ക് ശബ്ദം ഇല്ലേ ?
കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങൾക്ക് ഉണ്ടായിരുന്ന എല്ലാ സ്കോളർഷിപ്പുകളും ഓരോന്നോരോന്നായി എടുത്തു കളയുകയാണ്.
എന്തേ സാമുദായിക സ്നേഹികൾ ശബ്ദമില്ലേ ?
ഈ സമുദായം ഉണ്ടാക്കിയെടുത്ത കോളേജുകളിൽ സ്കൂളുകളിൽ സീറ്റുകളോ കോഴ്സുകളോ കൊടുക്കാൻ തയ്യാറാവാതെ ഇന്നും 20 വർഷം പിറകോട്ട് നടക്കുന്ന ഒരു സമുദായമാണ് നമ്മൾ.
എന്തേ ചോദിക്കാൻ നാവില്ലേ ?
സമുദായത്തിന്റെ അവകാശങ്ങളെ ഓരോന്നോരോന്നായി തകർത്തു കളഞ്ഞിട്ട് സിപിഐഎമ്മും അതിന് നേതാക്കന്മാരും കളിക്കുന്ന ഗിമ്മിക്കിനനുസരിച്ച് തുള്ളാൻ ഉള്ളതല്ല മുസ്ലിം സമുദായം.
ഇന്ത്യയിൽ ആർഎസ്എസ് നടപ്പാക്കിയ മോഡലായ ന്യൂനപക്ഷങ്ങളെ മാറ്റിനിർത്തി അധികാരത്തിന്റെ ഇടനാഴിയിൽ നിന്നും മുസ്ലിമിനെ മാറ്റിനിർത്തുവാനുള്ള സോഷ്യൽ എൻജിനീയറിങ് നടത്തുന്ന അതേ മാതൃകയിൽ കേരളത്തിൽ സിപിഎം കളിക്കുന്ന കളി സമുദായിക സ്നേഹികളെ നിങ്ങൾ കാണുന്നില്ലേ.
എന്തേ നിങ്ങൾ കണ്ടില്ലേ ?
ഈ സമുദായത്തിനെതിരെ ഉണ്ടായിരിക്കുന്ന ഒരു മനോനില ഉപയോഗിച്ച് അധികാരം ലക്ഷ്യം വച്ചുള്ള പോക്കിന് പ്രതി ഇവിടെ സിപിഎമ്മാണ്.
എന്നിട്ടും നാലാള് കാണാൻ ഒരു വാറോല കാണിച്ച് വന്ന ശിവൻകുട്ടിക്ക് ഗ്രേഡ് കൊടുക്കുന്ന ആവേശ കമ്മിറ്റിക്കാരും ചില മാധ്യമങ്ങളും.
ഒരു കാര്യം ഉറപ്പിച്ചു പറയാം.
ഒരു വൈകാരികതയുടെയും പുറത്തല്ല ഈ സമുദായം എല്ലാ നേട്ടങ്ങളും ഉണ്ടാക്കിയത്.
വൈകാരികതകൾ മാത്രം ഉയർത്തി വിട്ട് വാർത്തകൾ ഉണ്ടാക്കി അസ്വസ്ഥത ഉണ്ടാക്കൽ മാത്രമല്ല നമ്മുടെ പണി.
കേരളത്തിൽ അത്തരം വാർത്തകൾ മാത്രം പടച്ചുവിടുന്ന 'മാധ്യമം' അല്ല നമ്മളെ നിയന്ത്രിക്കേണ്ടത്.
അതിന് പരിഹാരം നിർദ്ദേശിക്കലാണ്.
വേറെ അൾട്ടർനേറ്റീവ് ഉള്ള ഒരു കാലത്ത് ഇങ്ങനെ ഒരു കോടതിവിധി നിലനിൽക്കെ ഇത്തരം പ്രൈവറ്റ് സ്കൂളിൽ നിന്ന് മാറിനിൽക്കലും ഒരു തിരിച്ചറിവാണ്.
ഈ രാജ്യത്തിൻ്റെ ശത്രുവിനെയും അതിൻറെ വൈവിധ്യത്തെയും തിരിച്ചറിയാത്ത ശിരോവസ്ത്രക്കാരെയും നമുക്ക് കാണാനായി എന്നതും ഒരു വാസ്തവം.
ഇനി എന്തൊക്കെ ഇൻഡലക്ച്ചൽ ഫാസിസം നമുക്ക് നേരെ ഉയർത്തിയാലും അതിനെ ആർഎസ്എസിന്റെ ഭാഷയിൽ തന്നെ സിപിഎം പ്രവർത്തിച്ചാലും ഞങ്ങളുടെ കുട്ടികൾ പഠിക്കാൻ സാധ്യമാവുന്ന വഴിതേടി യാത്ര തുടരും.
അതെവിടെയും തട്ടിനിൽക്കുന്നതല്ലെന്ന് ഞങ്ങളുടെ ഇന്നലെകൾ പരിശോധിച്ചാൽ അറിയാം.
സിപിഎം എന്ന ഇൻഡലക്ച്ചൽ ഫാസിസത്തെ ഈ ന്യൂനപക്ഷ സമുദായങ്ങൾ ജാഗ്രതയോടെ കാണുകയാണ് വേണ്ടത്.
അപകർഷതാബോധം ഉണ്ടാക്കി സമുദായത്തെ പിറകോട്ട് നടപ്പിക്കാൻ ഒരു മാധ്യമവും ശ്രമിക്കരുത്. ആ വലയിൽ വീഴാതിരിക്കുക എന്നതാണ് ഇനി നമുക്ക് തോൽക്കാതിരിക്കാനുള്ള ഒരേയൊരു മാർഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.