ലോസ് ആഞ്ചലസിലെ ഒരു ആഡംബരം റെസ്റ്റോറന്റിൽ കേക്ക് മുറിച്ച് ആഘോഷിക്കുമ്പോൾ ആ അമേരിക്കൻ യുവതി ഒരിക്കലും കരുതിയിരുന്നില്ല തനിക്ക് ഇത്രയും വലിയൊരു 'പണി' കിട്ടുമെന്ന്. ഒടുവിൽ ബില്ല് വന്നപ്പോൾ ഞെട്ടിയത് യുവതി മാത്രമല്ല സോഷ്യൽമീഡിയ കൂടിയാണ്.
താൻ പുറത്തുനിന്ന് കൊണ്ടുവന്ന കേക്ക് മുറിക്കാൻ റെസ്റ്റോറന്റുകാർ ഇത്രയും വലിയ തുക ഈടാക്കിയ കാര്യം യുവതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെ വലിയൊരു ചർച്ചക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്. ഹോട്ടലുകളിൽ പുറത്തുനിന്നുള്ള ഭക്ഷണസാധനങ്ങൾ കൊണ്ടുവരുമ്പോൾ ഈടാക്കുന്ന ഇത്തരം ഫീസുകളെക്കുറിച്ചും, ഇത് ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കേണ്ടതുണ്ടോ എന്നതിനെക്കുറിച്ചുമൊക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തർക്കം നടക്കുന്നത്.
ജസ്റ്റിൻ എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ വിഡിയോ പങ്കുവെച്ചത്. ഒരു കേക്ക് മുറിച്ചതിന് മാത്രം 110 ഡോളർ (ഏകദേശം 10,656 രൂപ) ബില്ലാണ് യുവതിക്ക് കൊടുക്കേണ്ടി വന്നത്.
'ഞാൻ ലോസ് ആഞ്ചലസിലെ ഒരു റൂഫ്‌ടോപ്പ് റെസ്റ്റോറന്റിൽ വെച്ചാണ് ഈ കേക്ക് മുറിച്ചത്. ഇതിന് അവർ എത്ര ചാർജ് ചെയ്ത് കാണുമെന്ന് ഊഹിക്കാമോ? വെറുമൊരു കേക്ക് മുറിച്ചതിന് 110 ഡോളർ!', ബില്ല് കാമറക്ക് മുന്നിൽ കാണിച്ചുകൊണ്ട് ജസ്റ്റിൻ പറഞ്ഞു.
പുറത്തുനിന്ന് കൊണ്ടുവന്ന കേക്ക് സൂക്ഷിച്ചുവെക്കാൻ റെസ്റ്റോറന്റുകാർ സന്തോഷത്തോടെയാണ് സമ്മതിച്ചത്. 'തീർച്ചയായും സൂക്ഷിക്കാം, അതിനെന്താ പ്രശ്നം' എന്നായിരുന്നു അവരുടെ മറുപടി ജസ്റ്റിൻ പറഞ്ഞു. എന്നാൽ കേക്ക് സൂക്ഷിക്കുന്നതിനോ മുറിക്കുന്നതിനോ പ്രത്യേകം പൈസ ഈടാക്കുമെന്ന കാര്യം റെസ്റ്റോറന്റ് ജീവനക്കാർ ജസ്റ്റിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ലയെന്നും കേക്ക് മുറിക്കുന്നതിന് പണം വാങ്ങുന്നതിലല്ല, മറിച്ച് ഇത്രയും വലിയൊരു തുക ഈടാക്കുന്ന കാര്യം തങ്ങളോട് മുൻകൂട്ടി പറയാതിരുന്നതിലാണ് തന്‍റെ പ്രധാന വിഷമെന്നും യുവതി വിഡിയോയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.