മുംബൈ: മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന പ്രതിഷേധത്തിനിടെ സമരക്കാരെയും കൊണ്ട് പോവുകയായിരുന്ന പൊലീസ് വാഹനം ഒറ്റക്ക് തടഞ്ഞുനിർത്തി സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയ 27 കാരിയായ മോഡലാണ് റിയാ യാദവ്. എന്നാൽ റിയക്കെതിരെ വലിയ രീതിയിലുള്ള സൈബർ അധിക്ഷേപങ്ങൾ ആണ് ഉയരുന്നത്. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും അപവാദ പ്രചാരണങ്ങൾക്കുമെതിരെ മഹാരാഷ്ട്ര പൊലീസിന്റെ സൈബർ സെല്ലിൽ പരാതി നൽകിയിരിക്കുകയാണ് റിയാ യാദവ്.
ജൂലൈ 22-ന് നടന്ന സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ നിരന്തരമായ അധിക്ഷേപങ്ങളും വ്യക്തിഹത്യയുമാണ് താൻ നേരിടുന്നതെന്ന് റിയ വ്യക്തമാക്കുന്നു. താൻ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അഡൽറ്റ് കണ്ടന്റ് വിൽക്കുന്നുവെന്ന രീതിയിൽ വ്യാജ പ്രചാരണങ്ങൾ ചില കണ്ടന്റ് ക്രിയേറ്റർമാർ നടത്തുന്നുണ്ടെന്നും അപകീർത്തികരമായ വിഡിയോകൾ നിർമിച്ച് പ്രചരിപ്പിക്കുന്നുണ്ടെന്നും അവർ ആരോപിച്ചു. മോഡലിങും വസ്ത്രധാരണവും തന്റെ തൊഴിലിന്റെ ഭാഗം മാത്രമാണെന്നും രാജ്യം നേരിടുന്ന പ്രശ്നങ്ങളിൽ ശബ്ദമുയർത്തുന്നതും ഇതും തമ്മിൽ ബന്ധമില്ലെന്നും റിയ പറഞ്ഞു.
ഓൺലൈനിലൂടെയുള്ള ഈ വേട്ടയാടൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് കടക്കാതിരിക്കാനും തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ശക്തമായ നിയമനടപടി സ്വീകരിക്കാനുമാണ് അവർ പൊലീസിനെ സമീപിച്ചിരിക്കുന്നത്. റിയയുടെ പിതാവ് രാജ്കുമാർ യാദവും മകൾക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ റിയയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിന്മേൽ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് കമ്മീഷണർ ദത്ത നലവാഡെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.