ന്യൂഡൽഹി: കനത്ത വിദ്യാർഥി പ്രതിഷേധത്തിനൊടുവിൽ കീഴടങ്ങി രാജിവേക്കേണ്ടി വന്നിട്ടും ധർമേന്ദ്ര പ്രധാന് താരപരിവേഷം നൽകി എൻ.ഡി.എ നേതാക്കൾ. തിങ്കളാഴ്ച സഭാനടപടികൾക്കായി പാർലമെന്റ് സമുച്ചയത്തിലെത്തിയ പ്രധാനെ പാർലമെന്റിന്റെ മകരദ്വാറിന് മുന്നിൽ തടിച്ചുകൂടിയ ബി.ജെ.പി ഭരണകക്ഷി അംഗങ്ങൾ ഹാരമണിയിച്ചും പരമ്പരാഗത തൊപ്പി അണിയിച്ചുമാണ് സ്വീകരിച്ചത്. സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിദ്യാർഥികളുടെ കരുത്തിനുമുന്നിൽ തോൽവി അറിഞ്ഞിട്ടും താരപരിവേഷത്തോടെ സ്വീകരിക്കുന്നത് എന്ത് വിഢിത്തമാണെന്നാണ് സമൂഹമാധ്യമങ്ങളിൽ എല്ലാവരും പ്രതികരണമറിയിക്കുന്നത്.
നീറ്റ് വിവാദത്തിൽ പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി സംഘടിപ്പിച്ച രാജ്യവ്യാപക പ്രക്ഷോഭത്തെത്തുടർന്ന് ജൂലൈ 25നാണ് പ്രധാൻ രാജി സമർപ്പിച്ചത്. രാജ്യവിരുദ്ധ ശക്തികൾ വിദ്യാർഥി പ്രക്ഷോഭത്തെ മുതലെടുക്കുന്നത് തടയാനും വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കാനുമാണ് താൻ വിദ്യാഭ്യാസ മന്ത്രിസ്ഥാനം മൊഴിയുന്നതെന്ന് എന്ന് എക്സിൽ പങ്കുവെച്ചുകൊണ്ടാണ് ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കിയിരുന്നു.
അതേസമയം, പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് നേരെ പൊലീസ് ക്രൂരമായ ബലപ്രയോഗം നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം പാർലമെന്റിന് മുന്നിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെയുണ്ടായ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. 'ശിക്ഷാ ചോരി' എന്നെഴുതിയ പ്ലക്കാർഡുകളേന്തിയാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.