ബംഗളൂരൂ: സിക്കിം സന്ദർശനത്തിനിടെ യുവതാരങ്ങൾക്കൊപ്പം ഫുട്ബാൾ കളിച്ച് ഗോളടിക്കുന്ന ചിത്രം സ്വന്തം എക്സ് പേജിൽ പങ്കുവെച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. ‘നന്നായി കളിച്ചു സർ ജീ... വനിതാ സംവരണ ബിൽ പാസാക്കാൻ ഇനി പാർലമെന്റിലേക്ക് വരാമോ?’ -മോദിയോട് അദ്ദേഹം ചോദിച്ചു.
സിക്കിം തലസ്ഥാനമായ ഗാങ്ടോക്കിൽ നീലനിറത്തിലുള്ള സ്പോർട്സ് ജാക്കറ്റ് ധരിച്ച് ഗോളടിച്ചതിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കളിക്കാർക്കൊപ്പം പ്രധാനമന്ത്രി നടത്തുന്ന ആഘോഷ പ്രകടനത്തിന്റെ വിഡിയോയും ഉണ്ട്. ഇതിനെയാണ് പ്രകാശ് രാജ് പരിഹസിച്ചത്. ‘നന്നായി കളിച്ചു സർ ജീ... ഇനി ദയവായി നിങ്ങളുടെ എംപിമാരുമായും സഖ്യകക്ഷികളുമായും വനിതാ സംവരണ ബിൽ പാസാക്കുന്നത് ഉറപ്പാക്കാൻ പാർലമെന്റിലേക്ക് വരാമോ? കൂട്ടിച്ചേർത്ത എംപിമാരും രാഷ്ട്രവും കാത്തിരിക്കുന്നു. നന്ദി’ -എന്നായിരുന്നു പോസ്റ്റ്.
സംസ്ഥാന പദവി ലഭിച്ചതിന്റെ 50–ാം വാർഷികത്തിന്റെ സമാപന പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി സിക്കിമിലെത്തിയത്. ‘‘സിക്കിമിന്റെ കായിക മേഖലയിലെ വളർച്ചയ്ക്കായി സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. അമ്പെയ്ത്തിലും ഫുട്ബാളിലും കൂടുതൽ പ്രതിഭകളുണ്ടാകണം. സിക്കിമിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സര്‍ക്കാർ പരിഗണന നൽകുന്നു. ഗാങ്ടോക് റിങ്‍റോഡ്, ബംഗാളിലെ ബാഗ്‍ദോഗ്രയിൽനിന്ന് സിക്കിമിലേക്ക് എക്സ്പ്രസ് വേ എന്നിവ വികസിപ്പിക്കും’’ –പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.