ദുബൈ: യു.എ.ഇയിലേക്ക് മടങ്ങാൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്ത ഷാഫി കഞ്ഞിപ്പുര യു.എ.ഇയിൽ മടങ്ങിയെത്തി. ഒരു മാസത്തെ ചികിത്സക്കായി നാട്ടിലേക്ക് പോയ ശാഫി ലോക്ഡൗണിൽ കുടുങ്ങുകയായിരുന്നു. മടങ്ങിയെത്തുന്നവരെ യു.എ.ഇ സ്വാഗതം ചെയ്തെങ്കിലും ഇന്ത്യൻ സർക്കാർ അനുമതി നൽകാതിരുന്നതോടെയാണ് ഷാഫി സമരത്തിൻെറ വഴി തിരഞ്ഞെടുത്തത്. യു.എ.ഇയിൽ ബിസിനസ് ചെയ്യുന്ന ഷാഫിയുടെ വിസ കാലാവധി ജൂൺ 24നാണ് കഴിഞ്ഞത്.
എന്നാൽ, യു.എ.ഇ സർക്കാർ വിസ കാലാവധി നീട്ടിനൽകിയതിനെ തുടർന്നാണ് മടക്കയാത്രക്കുള്ള ശ്രമം സജീവമാക്കിയത്. എന്നാൽ, മടങ്ങിപ്പോക്കിന് ഇന്ത്യ അനുമതി നൽകുന്നില്ലെന്നറിഞ്ഞേതോടെ നാട്ടിലെ രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ടു. കേന്ദ്രമാണ് തടസ്സമെന്ന് ഇവർ പറഞ്ഞതോടെ ബി.ജെ.പി നേതാക്കളുമായി ബന്ധപ്പെട്ടെങ്കിലും അവരും കൈയൊഴിഞ്ഞു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രിയെ കാണാൻ തിരുവനന്തപുരത്തേക്ക് പോയത്. എന്നാൽ, േഗറ്റിലെ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ കാണാൻ അനുവദിച്ചില്ല.
ഇതേത്തുടർന്ന് ബാനർ തയാറാക്കി സെക്രട്ടേറിയറ്റിന് മുന്നിൽ ഒറ്റയാൾ സമരം നടത്തി. പൊലീസ് ഇടപെട്ടതിനെ തുടർന്ന് ഇവർ വഴി മുഖ്യമന്ത്രിക്ക് പ്രവാസികളുടെ ദുരിതം എഴുതിയ കത്ത് നൽകുകയായിരുന്നു. കേന്ദ്രസർക്കാറും പച്ചക്കൊടി വീശിയതോടെ മടക്കയാത്രക്കായി െഎ.സി.എയിൽ രജിസ്റ്റർ ചെയ്തു. പലതവണ ശ്രമിച്ചിട്ടാണ് അപ്രൂവൽ ലഭിച്ചതെന്നും മടങ്ങിവരണമെന്ന് ആഗ്രഹമുള്ളവർ പ്രതീക്ഷ കൈവിടാതെ വീണ്ടും അനുമതിക്കായി ശ്രമിക്കണമെന്നും ഷാഫി പറയുന്നു. കഴിഞ്ഞ 11നാണ് ഷാഫിക്ക് അനുമതി ലഭിച്ചത്. 13ന് ടിക്കറ്റെടുത്ത് 14ന് ഷാർജയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.