ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ മൂന്നിലെ ലാൻഡർ

ചന്ദ്രന്‍റെ ദിക്കിൽ സൂര്യൻ ഉദിച്ചു; ഇനി ഉണരേണ്ടത് ചന്ദ്രയാൻ 3ലെ ലാൻഡറും റോവറും

ബംഗളൂരു: 14 ദിവസം നീണ്ട രാത്രിക്ക് ശേഷം ചന്ദ്രനിൽ സൂര്യൻ ഉദിച്ചതോടെ ചാന്ദ്ര പര്യവേക്ഷണത്തിന് ശേഷം നിദ്രയിലായ ഇന്ത്യയുടെ ചന്ദ്രയാൻ 3 പേടകം വീണ്ടും പ്രവർത്തന സജ്ജമാകുമെന്ന പ്രതീക്ഷയിലാണ് ഐ.എസ്.ആർ.ഒ. ചന്ദ്രനിൽ രാത്രിയായതോടെ നിദ്രയിലായ (സ്ലീപ്പിങ് മോഡ്) ചന്ദ്രയാൻ മൂന്നിലെ ലാൻഡറും റോവറും സെപ്റ്റംബർ 22ന് പ്രവർത്തന സജ്ജമാകുമെന്നാണ് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ.

താപനില മൈനസ് 200 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള ചാന്ദ്രരാത്രികളെ അതിജീവിക്കാൻ ഒന്നിനും സാധിക്കില്ലെന്നാണ് പൊതുവിലയിരുത്തൽ. എന്നാൽ, ചന്ദ്രയാനിലെ ലാൻഡറും റോവറും വീണ്ടും പ്രവർത്തിച്ചാൽ അത് ഐ.എസ്.ആർ.ഒയുടെ സാങ്കേതികവിദ്യയുടെ കൂടി വിജയമാണ്.

Full View

ചന്ദ്രനിൽ സൂര്യപ്രകാശം ലഭിക്കുന്നതോടെ സോളാർ പാനൽ ഉപയോഗിച്ച് ലാൻഡറിനും റോവറിനും ബാറ്ററികൾ റീചാർജ് ചെയ്യാൻ സാധിക്കും. ഇതിന് ശേഷമേ ഇവ രണ്ടും പ്രവർത്തിക്കുകയുള്ളൂ. അങ്ങനെ സംഭവിച്ചാൽ ചന്ദ്രന്‍റെ മണ്ണിൽ വീണ്ടും 14 ദിവസം കൂടി പര്യവേക്ഷണം നടത്താൻ ലാൻഡറിനും റോവറിനും സാധിക്കും.

ഭൂമിയിലെ 14 ദിവസങ്ങൾക്ക് സമാനമായ സൂര്യപ്രകാശമുള്ള ഒരു ചാന്ദ്രദിവസമാണ് ലാൻഡറും റോവറും ചന്ദ്രന്‍റെ മണ്ണിൽ പരീക്ഷണം നടത്തിയത്. തുടർന്ന് രാത്രി തുടങ്ങിയതോടെ ചന്ദ്രനിലെ കൊടും തണുപ്പിനെ അതിജീവിക്കാനായി സെപ്റ്റംബർ മൂന്നിന് റോവറും നാലിന് ലാൻഡറും പരീക്ഷണം അവസാനിപ്പിച്ച് നിദ്രയിലേക്ക് (സ്ലീപ്പിങ് മോഡ്) മാറി.

Full View

ചന്ദ്രനിലിറങ്ങിയ ലാൻഡറും റോവറും ദൗത്യത്തിന്‍റെ ഭാഗമായ എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കിയാണ് സെപ്റ്റംബർ മൂന്നിന് നിദ്രയിലായത്. ചന്ദ്രോപരിതലത്തിന് ഉയർന്ന താപപ്രതിരോധശേഷിയുണ്ടെന്ന് ലാൻഡറിലെ പരീക്ഷണോപകരണമായ ‘ചാസ്തെ’യും ചന്ദ്രോപരിതലത്തിൽ ‘സ്വാഭാവിക’ പ്രകമ്പനമുണ്ടെന്ന് ഇൽസയും ദക്ഷിണ ധ്രുവത്തിൽ പ്ലാസ്മ സാന്നിധ്യം കുറവാണെന്ന് ‘രംഭ’യും കണ്ടെത്തി. ചന്ദ്രനിൽ സൾഫറിന്റെ സാന്നിധ്യം റോവർ പരീക്ഷണത്തിലൂടെ സ്ഥിരീകരിച്ചു. കൂടാതെ, അലുമിനിയം, കാൽസ്യം, ഇരുമ്പ്, ക്രോമിയം, ടൈറ്റാനിയം, മഗ്നീഷ്യം, സിലിക്കൺ, ഓക്സിജൻ എന്നിവയുടെ സാന്നിധ്യവും കണ്ടെത്തി.

ഇത് കൂടാതെ, മുൻ നിശ്ചയിക്കാത്ത ലാൻഡറിന്‍റെ കുതിച്ചുചാട്ട (കിക്ക്-സ്റ്റാർട്ട്) പരീക്ഷണവും വിജയകരമായി ഐ.എസ്.ആർ.ഒ നടത്തി. എൻജിൻ ജ്വലിപ്പിച്ച് ചന്ദ്രനിൽ ഇറങ്ങിയ ലാൻഡർ വീണ്ടും ഉയർന്ന് പൊങ്ങി മറ്റൊരിടത്ത് ലാൻഡ് ചെയ്തതായിരുന്നു പരീക്ഷണം. ലാൻഡറിന്‍റെ ‘കിക്ക്-സ്റ്റാർട്ട്’ ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ തിരികെ ഭൂമിയിൽ എത്തിക്കുന്നതിലും മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ദൗത്യത്തിലും നിർണായകമാകും.

Full View

2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണതറയിൽ നിന്നും എൽ.വി.എം 3 റോക്കറ്റിൽ കുതിച്ചുയർന്നത്. ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽ ഇറങ്ങുകയായിരുന്നു യാത്രയുടെ ലക്ഷ്യം. 40 ദിവസം കൊണ്ട് ആദ്യം ഭൂമിയുടെയും പിന്നീട് ചന്ദ്രന്‍റെയും ഭ്രമണപഥത്തിൽ ചന്ദ്രയാൻ മൂന്ന് വലംവെച്ചു. ഭൂമിയെ 17 ദിവസം വലംവച്ച പേടകം ലാം എൻജിന്‍ ജ്വലിപ്പിച്ച് അഞ്ച് തവണ ഭ്രമണപഥം വലുതാക്കി.

ഭൂമിയുടെ ഗുരുത്വാകർഷണ വലയം ഭേദിച്ച പേടകത്തെ ആഗസ്റ്റ് ഒന്നിന് ലിക്വുഡ് പ്രൊപ്പൽഷൻ എൻജിൻ പ്രവർത്തിപ്പിച്ച് ട്രാൻസ് ലൂണാർ ഓർബിറ്റിലേക്ക് മാറ്റി. തുടർന്നുള്ള നാലു ദിവസം ലൂണാർ ട്രാൻഫർ ട്രജക്ടറിയിലൂടെയായിരുന്നു പേടകത്തിന്‍റെ ചന്ദ്രനിലേക്കുള്ള യാത്ര. ചന്ദ്രന്‍റെ ഗുരുത്വാകർഷണ വലയത്തിൽ ആഗസ്റ്റ് അഞ്ചിനാണ് ചന്ദ്രയാൻ മൂന്ന് പ്രവേശിച്ചത്. 17 ദിവസം ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ വലംവെച്ച ചന്ദ്രയാന്‍ മൂന്ന് ചന്ദ്രന്‍റെ 153 കിലോമീറ്റർ അടുത്തെത്തി.

33 ദിവസങ്ങൾക്ക് ശേഷം ആഗസ്റ്റ് 17ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ മൊഡ്യൂൾ വേർപെട്ടു. തുടർന്ന് ചന്ദ്രനിൽ ഇറങ്ങുന്നതിനായി ലാൻഡറിന്‍റെ വേഗത കുറക്കുന്ന ഡീ ബൂസ്റ്റിങ് പ്രക്രിയ ആഗസ്റ്റ് 18നും 20നും നടന്നു. ഇതോടെ ലാൻഡർ 25 കിലോമീറ്റർ അടുത്തും 134 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലെത്തി.

Full View

ആഗസ്റ്റ് 23ന് ഭ്രമണപഥത്തിൽ ചന്ദ്രന് ഏറ്റവും അടുത്തെത്തിയതോടെ ചന്ദ്രന് തിരശ്ചീനമായി സഞ്ചരിച്ച ലാൻഡർ മൊഡ്യൂളിനെ ത്രസ്റ്റർ എൻജിനുകൾ പ്രവർത്തിപ്പിച്ച് ലംബമാക്കി മാറ്റി. തുടർന്ന് മൊഡ്യൂളിലെ ത്രസ്റ്റർ എൻജിനുകൾ എതിർ ദിശയിൽ ജ്വലിപ്പിച്ച് വേഗം നിയന്ത്രിച്ച് ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് (മൃദു ഇറക്കം) നടത്തി. സോഫ്റ്റ് ലാൻഡിങ്ങിന് പിന്നാലെ ലാൻഡറിൽ നിന്ന് റോബോട്ടിക് വാഹനമായ റോവർ പുറത്തുവരികയും ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു.

ഇതോടെ ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ. കൂടാതെ, അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനിൽ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ. 2008ലും 2019ലും രണ്ട് ചാന്ദ്രാദൗത്യങ്ങൾക്ക് ഐ.എസ്.ആർ.ഒ നേതൃത്വം നൽകിയിട്ടുണ്ട്. 100 ശതമാനം വിജയമായിരുന്ന ചന്ദ്രയാൻ ഒന്ന് ദൗത്യത്തിലൂടെ ചന്ദ്രനിലെ ജലസാന്നിധ്യത്തെ കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ ശാസ്ത്രലോകത്തിന് ലഭിച്ചു. സോഫ്റ്റ് ലാൻഡിങ് പരാജയം മാറ്റിനിർത്തിയാൽ 95 ശതമാനം വിജയമാണ് ചന്ദ്രയാൻ രണ്ട് ദൗത്യം സമ്മാനിച്ചത്. ചന്ദ്രന്‍റെ 100 കിലോമീറ്റർ ചുറ്റളവിൽ വലംവെച്ച ചന്ദ്രയാൻ രണ്ട് ഓർബിറ്റർ ചന്ദ്രന്‍റെ ഏറ്റവും ചിത്രങ്ങളും ശാസ്ത്രീയ വിവരങ്ങളും ശേഖരിച്ചു.

Tags:    
News Summary - The sun rose on the moon; Now the lander and rover of Chandrayaan 3 have to wake up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.